മരണാനന്തര ജീവിതം
അങ്ങിനെയിരിക്കെ, സ്ഥലത്തെ ഒരു പ്രധാനി ഇഹലോകവാസം വെടിഞ്ഞു..മൂവര്‍സംഘത്തിന്റെ, ങാ അതു പറഞ്ഞില്ല, കുട്ടിപട്ടാളം- ഷാജി , അനീഷ് പിന്നെ ഞാനും. ഷാജിക്ക് ഒന്നോ രണ്ടോ വയസ്സ് മൂപ്പുകൂടുമെങ്കിലും ഞാനായിരുന്നു മേജര്‍ ജനറല്‍ ഓഫ് ത്രിമെന്‍ ആര്‍മി, കാരണം പിതാജി എക്സ് മിലിട്ടറി,അങ്ങേരുതന്നെ തോക്കു കണ്ടിട്ടുണ്ടോന്ന് അറിയില്ല, ഞങ്ങളുടെ വീട്ടില്‍ തോക്കുണ്ടന്ന് പറഞ്ഞ് ഞാന്‍ അവന്മാരെ വിരട്ടി. അതുപോട്ടെ, പറഞ്ഞു വന്നത്; ഞങ്ങളുടെ പ്രാഥമിക അന്വേഷണത്തിലും എഫ്.ഐ.ആറിലും മയ്യത്തായവന്‍ ആളു മോശക്കാരനല്ല..ഏഷണി, പരദൂഷണം, പാര..പിന്നെ,അതിരുമാന്തലില്‍ ഡോക്റ്ററേറ്റും...നമുക്കു പറ്റിയ ഇര. മയ്യത്ത് പള്ളിപറമ്പിലേക്ക് എടുക്കുന്നതും കുഴിയിലേക്കിറക്കുന്നതുമൊക്കെ ശുഷ്കാന്തിയോടെ കണ്ടു. ഈ പിള്ളാര്‍ക്കെന്താ കാര്യമെന്ന് ആരെങ്കിലും പിറുപിറുത്തോ..!
മയ്യത്തടക്കി മനുസന്മാരൊക്കെ ആറടി ദൂരം മാറിക്കഴിയുമ്പോളാണു കലാപരിപാടി ആരംഭിക്കുകയെന്നു നിസ്സാര്‍..മൂന്നടിയെന്ന് മറ്റവന്‍..നമുക്കു ഹൃദയം പടപടാ അടിക്കാന്‍ തുടങ്ങി. അവസാനത്തെ ആളും കടന്നു പോയി..പരസ്പരം കേള്‍ക്കാവുന്ന ഹൃദയമിടിപ്പോടെ ഞങ്ങള്‍ പതുക്കെ പതുക്കെ ഖബറിനടുത്തേക്കു നീങ്ങി.
തലേന്നുപെയ്ത മഴയില്‍ കുതിര്‍ന്നു കിടക്കുന്ന മണ്ണും പള്ളിപറമ്പിലെ പാലമരങ്ങള്‍ക്കിടയിലൂടെ കടന്നുവരുന്ന ചന്ദനത്തിരിയുടെ മണമുള്ള കാറ്റും. കൈയ്യുംകാലുമൊക്കെ വിറക്കുന്നുണ്ട്. അനീഷിനെ കാവലേല്‍പ്പിച്ച് ഞങ്ങള്‍ പതുക്കെ മുട്ടു കാലിലിരുന്ന് ഖബറിന്റെ തലഭാഗത്ത് ചെവിയോര്‍ത്തു. ടും..ടും..ഓ അതു നമ്മുടെ ഹൃദയമിടിപ്പ്. എന്തോ ഒരു ശബ്ദം കേള്‍ക്കുന്നില്ലേ..കിര്‍..കി..ര്‍..ര്‍.ര്‍.എന്തോ ഞെരിഞ്ഞമരുന്ന പോലെ..ശബ്ദം കൂടിവരുന്നു...കിര്‍..കി..ര്‍..ര്‍.ര്‍.ര്‍.ര്‍. മണ്ണിനു അനക്കം വെച്ചതുപോലെ. "അയ്യോ..ഓടിക്കോടാ..." അനീഷിന്റെ ശബ്ദം കേള്‍ക്കുന്നുണ്ടെങ്കിലും ശരീരമങ്ങോട്ട് അനങ്ങുന്നില്ല..എങ്കിലും ഖബറിന്റെ മുകള്‍ ഭാഗം വിണ്ടുകീറുന്നതും ഞരിഞ്ഞമരുന്ന ശബ്ദം വലുതാവുന്നതും അറിയുന്നുണ്ട്..ചുറ്റും നോക്കാന്‍ വയ്യങ്കിലും മനസ്സിലായി ഞാനൊറ്റയ്ക്കാണന്ന്. പിന്നെ എപ്പഴാ ഉണര്‍ന്നതെന്ന് ഇപ്പോഴും അറിയില്ല.പക്ഷേ ഞാനെന്റെ വീട്ടിലെ കട്ടിലിലായിരുന്നു. ഖബറടക്കം കണ്ട് ഭയന്നതാണന്നാണു വീട്ടുകാര്‍ കരുതിയതു..കൈകാല്‍ വിറയല്‍ അപ്പോഴും മാറിയിരുന്നില്ല. എന്റെ പ്രിയപ്പെട്ട മോതീൻ (ബാങ്ക് വിളിക്കുന്ന ആൾ ) നന്നത്ത (അമ്മയുടെ പിതാവ് ) മന്ത്രിച്ചൂതിയ വെള്ളത്തില്‍ പുനര്‍ജ്ജന്മം..!
കുറേ നാളുകള്‍ക്കുശേഷമല്ലേ സംഗതിയുടെ പൊരുളു പിടികിട്ടിയത്;അതും ഫാദർ പട്ടാളത്തില്‍ നിന്ന്. പഴകിയ മാമ്പലകയാണു ഖബറിന്റെ മുകളില്‍ വിരിച്ചിരുന്നത്; നനഞ്ഞമണ്ണിന്റെ കൂടിയഭാരവും പിന്നെ ഞങ്ങൾ കൈകുത്തിയതിന്റെ കുഴപ്പവും ഒക്കെ കാരണം അത് തകര്‍ന്നു വീഴുകയായിരുന്നു.
വാല്‍ക്കഷണം.
അന്തം വിട്ടുള്ള ഓട്ടത്തില്‍ എവിടെയോ മറിഞ്ഞു വീണു ഷാജിയുടെ ദേഹം ആകെ മുറിഞ്ഞു. പനിച്ചുതുള്ളിയകാരണം അനീഷ് ഒരാഴ്ച മദ്രസയില്‍ വന്നില്ല. പനിപിടിക്കാനുള്ള ബോധം പോലുമില്ലാതിരുന്നതു കൊണ്ട് പൂര്‍വ്വാധികം ശക്തിയോടെ മൂന്നു നാലു ദിവസത്തിനു ശേഷം ഞാന്‍ വീണ്ടും മദ്രസയിലേക്ക് പോയി.
മുറിവാല്‍ക്കഷണം:
റബ്ബേ..ഇതും എഴുതുന്നുണ്ടാവുമല്ലോ..മുന്‍കറും നക്കീറും..!