12.12.14

വീണ്ടും ഒരു സിനിമാ മാമാങ്കം..!

സിനിമയോടുള്ള എൻറെ താൽപര്യം അറിയാവുന്നത് കൊണ്ടാണോ , ഫെസ്റ്റിവലിൽ  കൂടാനുള്ള ഇഷ്ടം കൊണ്ടാണോ എന്നറിയില്ല ഡിസംബർ ആയാൽ പിന്നെ മിക്ക സുഹൃത്തുക്കളും അന്വേഷിക്കാറുണ്ട്‌ , 'ഇത്തവണ ഫിലിം ഫെസ്റ്റ്ന്  ഇല്ലേ..?' , 'വരുന്നില്ലേ..?' എന്നൊക്കെ . ഇത്തവണയും ഇല്ല എന്ന് പറഞ്ഞാൽ പിന്നെ മിണ്ടാട്ടമില്ല. അവരെയും പറഞ്ഞിട്ട് കാര്യമില്ല ; കഴിഞ്ഞ വർഷത്തെയും ഇന്ന് കൊടിയേറിയതും കൂടിചേർത്ത് ഏറിയാൽ ആറേഴു ഫെസ്റ്റിവലുകളെ പത്തൊൻപതിൽ എനിക്ക് നഷ്ടമായിട്ടുള്ളൂ എന്നവർക്ക് മിക്കവർക്കും  അറിയാവുന്നത് കൊണ്ടാണീ അന്വേഷണവും പരിഭവവും.

ഡിസംബറിൽ അവധി കിട്ടാതായ സാഹചര്യം കൊണ്ടും പിന്നെ,  2012 ലെ ഫെസ്റ്റിവലിന്റെ 'മനോഹര'മായ അനുഭവങ്ങൾ കൊണ്ടുമൊക്കെയാണ് പിന്നീട് എന്റെ ഷെഡ്യൂളിൽ നിന്ന് തിരുവനന്തപുരം ഫെസ്റ്റിവൽ ഒഴിഞ്ഞ് പോയത് എന്ന് തോന്നുന്നു. ആ വർഷം എന്റെ പ്രിയ സുഹൃത്തുക്കളുടെ തമിഴ് സ്വതന്ത്ര സിനിമ 500&5 പ്രദർശിപ്പിക്കപ്പെട്ടു. അവരുടെ ഒപ്പം ഫെസ്റ്റിവലിന്റെ പിന്നാമ്പുറങ്ങളിലേക്കും മറ്റും ലഭിച്ച പ്രവേശനം ആ സമയത്ത് വളരെയധികം ആഹ്ലാദിപ്പിച്ചെങ്കിലും പിന്നീടുള്ള ചിന്തകളിൽ ചിലത് മുഴച്ച് നിന്നു.

വിവാദങ്ങളില്ലെങ്കിൽ മേളയില്ല; അതുപോലെ തന്നെയാണ് ആഘോഷ വിരുന്നുകളും!  ഡെലിഗേറ്റ് ഫീസ് കെട്ടി സിനിമ കാണുന്ന കടുത്ത ആസ്വാദകരാണ് ഫെസ്റ്റിവലിന്റെ വിജയപരാജയങ്ങൾ നിർണയിക്കുന്നത് എന്നാണ് അതുവരെയും ഞാൻ കരുതിപോന്നത്. രാവ് തീരുവോളം നീളുന്ന സെലിബ്രിറ്റി പാർട്ടികളിൽ  (എന്ത് സെലിബ്രിറ്റി.. എന്നെ പോലെ 'എർത്ത്' ആയി കൂടുന്നവനും ഉൾപ്പെടും അതിൽ ; അതാണ്‌  അധികവും..!) കണ്ട മേളയുടെ യഥാർത്ഥ വിശേഷങ്ങൾ തീയറ്റുകളിൽ നിന്ന് തീയറ്റുകളിലേക്ക് നല്ല സിനിമയുടെ പിന്നാലെ പായുന്ന സാധാരണ ഡെലിഗേറ്റുകൾ അറിയാനിടയില്ല. സിനിമ ഞരമ്പുകളിൽ ലഹരിയായി പടരുന്ന ചില  'മുന്തിയ' സിനിമാപ്രവർത്തകർക്ക്  (പിന്നണിയിലും മുന്നണിയിലുമുള്ള) കൂടെയുള്ള 'എർത്തുകൾ'ക്കും മറ്റും ആഘോഷരാവുകളൊരുക്കാനുള്ള വേദി മാത്രമായി മേള തരം താഴുന്നത് ഞാനന്നറിഞ്ഞു ; ഒരു പക്ഷേ സാധാരണ പ്രേക്ഷകൻ എന്ന നിലയിലുള്ള ഈഗോ മൂലം തോന്നിയതാകാം അത്; സിനിമാ മേഖലയിൽ  ഇതൊക്കെ സർവ്വ സാധാരണമാണെന്നും വരാം. എന്നിരുന്നാലും ആ ചിന്തയിൽ  നിന്നൊരു മോചനം ഇനിയും കിട്ടുന്നില്ലന്നുള്ളതാണ് സത്യം; നാട്ടാരുടെ നികുതി പണം കൂടി ഉപയോഗിച്ച് സിനിമയെ ഉത്കൃഷ്ടപ്പെടുത്തുവാൻ വേണ്ടി നടത്തുന്ന ഈ മാമാങ്കത്തിന്റെ മാറ്റ് കുറഞ്ഞ് വരുന്നതിനു  ഇതൊക്കെ കാരണമാണെന്ന് വരുമോ..?

ആ ഈഗോ ഉള്ളിൽ നിന്നുമൊഴിഞ്ഞു  പോകാത്തിടത്തോളം സ്വസ്ഥമായി  മേളയെ  ഇനിയും ആസ്വദിക്കാനാവും എന്ന് കരുതുന്നില്ല. (എന്ന് വെച്ച് ഇതൊരു ഭീഷ്മ ശപഥം ഒന്നുമല്ല !  നാളെ എന്റെ ഈ ഉടായിപ്പ് ഈഗോയിസം അടിയറവ് പറഞ്ഞാൽ ഞാൻ പിന്നെയും മേളയ്ക്ക് പിന്നാലെ പായും.. അവസരം കിട്ടിയാൽ ഒരു സ്മാർട്ട് എർത്തായി ഈ പറഞ്ഞ പാർട്ടികളിലും ഒരു പക്ഷേ കണ്ടേക്കും..!! ) അല്ലെങ്കിൽ കഴിഞ്ഞ വർഷം കിം കി ഡുക്കിനെ അറിയാനുള്ള അവസരം ഞാൻ നഷ്ടപെടുത്തില്ലായിരുന്നു ; ഇത്തവണ തുർക്കി സംവിധായകൻ 'നൂ­റി ബില്‍­ജി സീ­ലാന്‍' വരുന്നുണ്ട് എന്നൊക്കെ  കേൾക്കുമ്പോഴും പങ്കെടുക്കാൻ തോന്നാതിരിക്കില്ലായിരുന്നു.
ഇവിടെയൊരു ചോദ്യം ഉയർന്നു വരുന്നത് എനിക്ക് കേൾക്കാം ; മേളയ്ക്ക് പോകുന്നത് സിനിമ കാണാനോ സിനിമാക്കാരെ കാണാനോ എന്ന്..? ഫിലിം ഫെസ്റ്റ് എന്നാൽ  ഇതെല്ലാം കൂടിയാണ് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളതെങ്കിലും , കാണാനെത്തുന്നവരുടെയും കാണിക്കാനെത്തുന്നവരുടെയും ഫെസ്റ്റിൽ നിന്ന് ,  ആസ്വാദകന്റെ ചിലവിൽ നടക്കുന്ന സാംസ്കാരിക ധൂർത്തിന്റെ മേലാപ്പിൽ നിന്നൊക്കെ ഉയിർത്തെണീറ്റ് സിനിമാസ്വദനത്തിന്റെ കാഴ്ചപ്പാടുകൾ മാറ്റിമറിക്കുന്ന യഥാർത്ഥ മേളയിലെ പ്രതിനിധിയാവാനാണ്   ഞാൻ കാത്തിരിക്കുന്നത്.

അടിക്കുറിപ്പ് :  'ഒരാൾപൊക്കം' എന്ന സിനിമ ഈ മേളയിലൂടെ കാണാൻ കഴിയുന്നില്ലല്ലോ എന്നത് ഇത്തവണത്തെ സ്വകാര്യ ദുഃഖം തന്നെയാണ്.

10.12.14

കനവിലെ , കൊച്ചു സ്വപ്നങ്ങളിൽ...


" കനവിലെ , കൊച്ചു സ്വപ്നങ്ങളില്‍
കളിയോടങ്ങളില്‍ നാം മറുകര തേടുന്നു... "


എന്റെ പ്രിയ സുഹൃത്ത് ജിഷയുടെ വരികള്‍..
എക്കാലത്തെയും പ്രിയ കൂട്ടുകാരൻ സുജീര്‍ ന്റെ ശബ്ദം
ഒപ്പം എം.ജി ദിനേശിന്റെ സംഗീതം
I am very proud to share my friends  (Sujeer, Jisha, and MG Dinesh) latest musical experiment.. !


9.12.14

മിസ്ടീരിയസ് കാള്‍ ഫ്രം എ മുല്ലപ്പൂ..!

നിയാഴ്ച ഞങ്ങളുടെ മലയാളി സംഘത്തിലെ  (12 പേരെ സംഘം എന്നൊക്കെ വിളിക്കാമോ എന്തോ..) അച്ചായന്മാരുടെ വക ക്രിസ്തുമസ് പാര്‍ട്ടി കഴിഞ്ഞ് വന്ന് കിടക്കുമ്പോള്‍ രാവിലെ മണി രണ്ടര. പാര്‍ട്ടി അച്ചായന്മാരുടെ ആണെങ്കിലും പാചകം കുറെയൊക്കെ നമ്മുടെ തന്നെ; നല്ല ക്ഷീണം , കിടന്ന പാടേ നിദ്രാദേവി കേറിയങ്ങു മുറുകെ പിടിച്ചു..!

ട്രിങ്ങ്..ട്രിങ്ങ്...  ട്രിങ്ങ്..ട്രിങ്ങ്...!

'ഹെന്തൊരു ശല്യമാണിത്, ഉറങ്ങാനും സമ്മതിക്കില്ല..' ഉറക്കത്തിന്റെ അബോധമനസ്സിലും ശപിച്ചു കൊണ്ട് ഫോണിന്റെ സ്ക്രീനിലേക്ക് പകുതി തുറന്ന കണ്ണിലൂടെ നോക്കിയപ്പോള്‍ പരിചയമില്ലാത്ത നമ്പര്‍ ആണ്; ആ പോട്ട്.., ചുവന്ന ബട്ടനില്‍ ഞെക്കി ഓടിച്ചു.

ട്രിങ്ങ്..ട്രിങ്ങ്... ട്രിങ്ങ്..ട്രിങ്ങ്...!  'ദേ പിന്നേം.. ; ഇതാരാണപ്പാ..കുരിശ്,  ഈ നേരത്ത്..?'
സ്ക്രീനിലെ നമ്പര്‍ പരിചയമില്ലാത്തതാണെങ്കിലും  നാട്ടില്‍ നിന്നാണ്; കണ്ണ് മലര്‍ക്കെ തുറന്നു എന്ന്  പറയേണ്ടതില്ലല്ലോ. അസമയത്ത് നാട്ടില്‍ നിന്നൊരു വിളി വന്നാല്‍ ആധിയാണ്; എന്തെങ്കിലും അത്യാവശ്യമില്ലെങ്കില്‍ അങ്ങിനൊരു വിളി ആ നേരത്ത്...!
ഉറക്കം എന്തായാലും പോയി..; എടുത്തേക്കാം..!

"ഹലോ.."
ഒരു നിമിഷം നിശബ്ദത..
"ഹലോ.." ഞാന്‍ വീണ്ടും..
"ഹലോ.., .. ഇത് അലിഫ് എന്നയാള്‍ ആണോ.."
കോപ്പ്.. നേരമല്ലാത്ത നേരത്ത് എന്റെ ഫോണില്‍ വിളിച്ച് എന്നോട് ഞാന്‍ തന്നെയല്ലേ എന്ന്.., ദേഷ്യം വരാതിരിക്കുമോ.. ; പക്ഷേ..
"അതേ..അലിഫ് ആണ് , ആരാണ് വിളിക്കുന്നത്..?" മലയാളത്തില്‍  അത്തരമൊരു  കിളി മൊഴി ആ നേരത്തല്ല, ഏത് സമയത്തായാലും കേട്ടാല്‍ ആണായിപിറന്നവർക്കൊന്നും ദേഷ്യം വരില്ല തന്നെ..!
"എന്നെ പെട്ടെന്ന് ഓര്‍ക്കാൻ ഇടയില്ല..എന്നാലും.."
"ആരാണന്ന് പറയൂ.." ഞാനിത്തിരി കടുപ്പിച്ചു.
"ഞാൻ ജാസ്മിന്‍.."
"ഏത് ജാസ്മിന്‍..?" എന്റെ ഉള്ളൊന്ന് പിടഞ്ഞെങ്കിലും അങ്ങിനെ ചോദിക്കാനാണ് തോന്നിയത്.
"ഏതൊക്കെ ജാസ്മിനെ അറിയാം..?"
"എനിക്കൊരുപാട് ജാസ്മിന്‍മാരെ അറിയാം, താനാരാണെന്ന് പറ.."
"ചൂടാവല്ലേ മാഷേ.. ഞാൻ പണ്ട്  മദ്രസ്സയിലും മറ്റും കൂടെ പഠിച്ചിരുന്ന ജാസ്മിന്‍ ആണ്.. ഓര്‍ക്കുന്നുണ്ടോ..?!!"
ഞാന്‍ ഒരു നിമിഷം നിശബ്ദനായോ ; അതോ എന്റെ ഹൃദയമിടിപ്പ്‌ അല്പസമയം നിന്ന് പോയതോ.. ?!

"ഹലോ....!"
"ങാ, ഹലോ.."
"എന്താ ഒന്നും മിണ്ടാത്തത്.., ഓർക്കുന്നില്ലങ്കിൽ ഓർമ്മയിൽ വരാനിടയുള്ള ഒരു പാട്ട് മൂളാം ?"
"നനഞ്ഞു നേരിയ പട്ടുറുമാൽ ...,  സുവർണ്ണനൂലിലെ അക്ഷരങ്ങൾ.." ഞാനറിയാതെ ഉള്ളിൽ  നിന്നും വിറയാർന്ന വരികളായ് പുറത്ത് വന്നു.. ഒരു കോറസ് ആയി..!
"അത് തന്നെ, അപ്പോൾ ഓർക്കുന്നുണ്ടല്ലേ...?!!"
"ഇപ്പോള്‍ എവിടെനിന്നാണ് വിളിക്കുന്നത്..?"
"ഞാനിവിടെ വീട്ടില്‍; പെട്ടെന്ന് എനിക്ക് വിളിക്കാന്‍ തോന്നി..!"
"എന്ത് പറ്റി... എത്രയോ കാലത്തിനു ശേഷം..?!"
"അത്... അത്... , രണ്ട് മൂന്ന് ദിവസം മുന്‍പ്  എഫ് ബി യില്‍ ഒരു ദുബായ് അനുഭവം എഴുതിയിരുന്നില്ലേ.. ആ നോവല്‍ ഫാക്ടറിയെകുറിച്ചുമൊക്കെ.. അതില്‍ പറയുന്ന കാര്യങ്ങള്‍ ഒക്കെ ..."
പണ്ടും ഇവള്‍  ഇങ്ങിനെ തന്നെയായിരുന്നു ; ആദ്യം ഒന്നും സംസാരിക്കുകയേ ഉണ്ടാവില്ല..പക്ഷേ തുടങ്ങി കഴിഞ്ഞാല്‍ നിര്‍ത്തുകയുമില്ല ; പ്രത്യേകിച്ച് പുസ്തകങ്ങളെക്കുറിച്ച്.. വായനയെക്കുറിച്ച്. വളരെ യാഥാസ്ഥിക കുടുംബത്തില്‍ നിന്ന് വരുന്ന ഇവള്‍ എന്റെ കൂട്ടുകാരിയാവുന്നത് വായനയില്‍ കൂടി തന്നെയാണ്. അന്നെപ്പോഴോ , എവിടെ വെച്ചോ എന്റെ കയ്യില്‍ കണ്ട മാതൃഭൂമി ആഴ്ചപതിപ്പ് ചോദിച്ച് കൊടുക്കാഞ്ഞപ്പോള്‍ തട്ടിപ്പറിച്ച് ഓടികളഞ്ഞു. അത്രയും അടക്കവും ഒതുക്കവുമുള്ള ആ കുട്ടി അങ്ങിനെ പെരുമാറിയപ്പോള്‍ ശരിക്കും അന്തം വിട്ടു. പിന്നീടു അത് തിരികെ കൊണ്ട് തന്നു. ഞാന്‍ തന്നെ ഒരു മാമായുടെ വീട്ടില്‍  നിന്നും ബാലപംക്തി വായിക്കാനെടുക്കുന്നതാണ് ; പിന്നെ അതൊരു പതിവായി. പുസ്തകങ്ങൾ , ആനുകാലികങ്ങൾ ; വായനയുടെ മേച്ചില്‍പുറങ്ങൾക്കൊപ്പം ഞങ്ങളും വളര്‍ന്നു.

പക്ഷേ ഇരുട്ടടി പോലെ ചെറിയപ്രായത്തില്‍ തന്നെ പഠിത്തവും നിർത്തി കല്യാണം നടത്തി വിട്ടുകളഞ്ഞു അവളുടെ മാതാപിതാക്കള്‍. പഠിക്കാനൊന്നും അത്ര മിടുക്കിയായിരുന്നില്ല..എങ്കിലും കാണാൻ ഒരു ഹൂറി തന്നെയായിരുന്നു; അവളുടെ ചങ്ങാതിയായിരിക്കുന്നതിൽ  അസൂയപൂണ്ട സുഹ്രുത്തുകളായിരുന്നു എന്റെ ചുറ്റും. ഒരൊറ്റ കുഴപ്പം  ഇടയ്ക്ക് ചിലപ്പോഴൊക്കെ ഇത്തിരി  ചില്ലറപൈസ കുറവുള്ള പോലെ പെരുമാറുമെന്നതാണ് ; പക്ഷെ അപ്പോഴവളുടെ കണ്ണുകളിലെ തിളക്കം.. പ്രണയമൊന്നുമായിരുന്നില്ലെങ്കിലും , അല്ലെങ്കിൽ അന്ന് അതൊക്കെ മനസ്സിലാക്കാനുള്ള പാകതയും പക്വതയും മനസ്സുകൾക്ക് ഉണ്ടായിരുന്നില്ലെങ്കിലും അവളുടെ നഷ്ടം കുറച്ച് ദിവസമെങ്കിലും ഉറക്കം കെടുത്തിയിട്ടുണ്ട്..!

"ഹലോ.." എന്റെ ചിന്താമണ്ഡലത്തിലേക്ക് വീണ്ടും അവളുടെ സ്വരവീചികള്‍.
"താന്‍ പറയൂ.. ഞാന്‍ കേള്‍ക്കുന്നുണ്ട്.."
"എന്നാല്‍ പറ, ഞാനിപ്പോള്‍ എന്താ പറഞ്ഞത് ..?" തര്‍ക്കിക്കാന്‍ പണ്ടേ മിടുക്കിയാണല്ലോ
"ദുബായ് അനുഭവത്തിൽ പറയുന്ന .."
"ഹോയ്, മാഷേ അതൊക്കെ കുറെ മുന്‍പ് പറഞ്ഞതാണ്, പറ.., പറ.. എന്താ അതിനിടയ്ക്ക് ആലോചിച്ചത്..? "
ഇവള്‍ക്കെന്താ മനസ്സ് വായനയും ഉണ്ടോ.. " നിന്നെക്കുറിച്ച്  തന്നെ.., നമ്മുടെ ബാല്യകൌമാരവും , കൂട്ടുകാരായ പുസ്തകങ്ങളെ കുറിച്ചുമൊക്കെ തന്നെ .."
അപ്പോള്‍ അവിടെയും നിശബ്ദത..  " ജാസ്മിൻ.."
"ങും.. ഞാനുമൊരു നിമിഷം ..; അത് പോട്ടേ.. ഞാന്‍ ചോദിച്ച് വന്നത്.., ആ അനുഭവത്തില്‍ പറയുന്ന എല്ലാം സംഭവിച്ചതാണോ..?"
"എന്തേ , സംശയമുണ്ടോ..?""അല്ല, പണ്ടേ കള്ളകഥകള്‍ ഉണ്ടാക്കി പറയാന്‍ മിടുക്കനാണല്ലോ..!"
"ഹ.. ഹ..."
"എന്തേ ചിരിച്ചത്... എന്റെ ചോദ്യത്തിന് ഉത്തരം തരൂ.., എല്ലാം നടന്നതാണോ..?"

"അങ്ങിനെ ഒന്നും നടക്കാതിരുന്നില്ല... എന്നാല്‍ അത്ര ഭീകരവുമായിരുന്നില്ല. എനിക്ക് അവിടെ അഭിമുഖീകരിക്കേണ്ടി വന്ന അനുഭവങ്ങളെ, ഈയ്യിടെ വായിച്ചു കഴിഞ്ഞ നോവല്‍ ഫാക്ടറിയില്‍ പ്രതിപാദിക്കുന്ന സംഭവങ്ങളുമായും കഥാപത്രങ്ങളുമായും ഒക്കെ കൂട്ടിവായിച്ചു എന്നേയുള്ളൂ.. പിന്നെ അപ്പോള്‍ കയ്യിലുണ്ടായിരുന്ന പുസ്തകം, മുല്ലപ്പൂ.. അതുണ്ടാക്കുന്ന പുകിലുകളാണല്ലോ ഈ പുസ്തകത്തിന്റെ പ്രധാന പ്രതിപാദന വിഷയം.." ഞാന്‍ വാചാലനായി.
" അത് കൊണ്ട് മാത്രമാണ് ഞാനിപ്പോള്‍ വിളിച്ചത്.."
"എന്ന് വെച്ചാല്‍" അത്ഭുതപ്പെട്ട്‌  ഞാന്‍ ചോദിച്ചു പോയി.
" വായനയും പുസ്തകങ്ങളും മാത്രമാണ് ഞാനിന്നും തുടരുന്ന പഴയ ശീലങ്ങൾ. ഇരട്ട നോവലുകളിലെ 'മുല്ലപ്പൂ നിറമുള്ള പകലുകള്‍' ആണ് ഞാൻ ആദ്യം വായിച്ചത്. ആദ്യഭാഗമൊക്കെ ബോറടിച്ചെങ്കിലും 'നരകത്തിലേക്കുള്ള തീവണ്ടി ' എന്ന അദ്ധ്യായം എന്നെ വല്ലാതെ പിടിച്ച് നിർത്തി .. ; കേള്‍ക്കുന്നുണ്ടോ..? "
അവള്‍ എന്റെ പഴയ ജാസ്മിന്‍ ആകുന്നത് ഞാനറിഞ്ഞു..ഇടയ്ക്കിടെ കേള്‍ക്കുന്നുണ്ടോ.. കേള്‍ക്കുന്നുണ്ടോ.. എന്ന് ചോദിച്ച് താന്‍ പറയുന്നത് ശ്രദ്ധിക്കുന്നുണ്ട് എന്നുറപ്പാക്കുന്ന പഴയ ആ കൂട്ടുകാരി.
"കേള്‍ക്കുന്നുണ്ട്... സമീറയും ഭൂപ്പോമായും തമ്മില്‍ ഫേസ് ബുക്കിനെ കുറിച്ച് പരസ്പരം പറഞ്ഞ് അടുത്തറിയുന്ന ഭാഗമല്ലേ..?"
"അത് തന്നെ..., അത് എന്നെ എന്ത്‌ കൊണ്ട് പിടിച്ചുലച്ചു എന്ന് ചോദിക്ക്..!"
"നീ പറയ്‌... ഞാന്‍ ചോദിക്കാതെ തന്നെ നീ പറഞ്ഞുകൊണ്ടിരിക്കുകയല്ലേ..!"
"അത്...അത്... പറയാന്‍ ഒരു ചമ്മലുണ്ട്... എന്നാലും പറയാം..."
"പറയൂ.. പ്ലീസ്.."
"അതിലെ ഭൂപ്പോമയെപ്പോലെ... നിന്റെ എഫ്.ബി പോസ്റ്റുകളും..ബ്ലോഗെഴുത്തുകളുമെല്ലാം ഞാൻ രഹസ്യമായി പിന്തുടര്‍ന്നിരുന്നു. മോളാണ് എനിക്ക് ഈ വിദ്യ കാണിച്ചു തന്നത്. മിക്ക ദിവസവും ഞാന്‍ നിന്റെ പഴയ ബ്ലോഗുകളും മറ്റും സന്ദര്‍ശിച്ചു. പണ്ട് എഴുതിയവ  വായിച്ച് ആനന്ദം കൊണ്ടു..നീ എഴുതാതിരിക്കുമ്പോള്‍ പലതവണ അനോണിമസ് കമന്റുകളും മെസ്സേജുകളും അയച്ചു...!!"

"ങേ... നീ ആളു കൊള്ളാമല്ലോ..; പക്ഷേ എനിക്ക് എഫ്.ബി യിലൊന്നും ജാസ്മിന്‍ എന്നൊരു ഫ്രണ്ട് ഇല്ലല്ലോ..!!" ഞാന്‍ അതിശയിച്ചു.

"അതൊക്കെയുണ്ട്... എത്രയോ  സ്ത്രീകള്‍  സ്വന്തം പേരിനും  പടത്തിനും പര്‍ദയും മക്കനയുമിട്ട് സോഷ്യല്‍ നെറ്റ് വര്‍ക്കിങ്ങിലുണ്ട് .. ഭൂപ്പോമയുമായുള്ള മറ്റൊരു സാമ്യത എന്റെ പ്രൊഫൈൽ പിക്ചർ ആണ്.. പ്രിയ പാട്ടുകാരി ശ്രേയ ഘോഷാലിന്റെ..! " അവള്‍ വാചാലയാകുമ്പോഴും മക്കനയിട്ട് തലമറച്ച അവളുടെ പഴയ രൂപം പ്രൊഫൈൽ പിക്ചറിനുമപ്പുറം എന്റെയുള്ളിലേക്ക് തള്ളിക്കയറി വന്നു.

"എന്നിട്ട്..?"
"എന്നിട്ടെന്താ... നീ എഴുതിയ ആ ദുബായ് അനുഭവം വായിച്ച ഉടന്‍ ഞാന്‍ 'അറേബ്യന്‍ നോവല്‍ ഫാക്ടറി' വായിക്കാന്‍ തുടങ്ങി. അതിലെ പ്രതാപിനെ നീയായി കണ്ട് കൊണ്ടാണ് വായന പൂര്‍ത്തിയാക്കിയത്; അതില്‍ പ്രതാപ് അന്വേഷിക്കുന്ന പഴയ കൂട്ടുകാരി ഞാന്‍ തന്നെയായി. നമ്മുടെ ജീവിതത്തില്‍ വളരെയധികം സാദൃശ്യതകള്‍  ഉള്ള ചില സംഭവങ്ങള്‍ ഒരാളുടെ ഇരട്ടനോവലുകളില്‍ ചിലയിടങ്ങളില്‍ ഇഴപിരിഞ്ഞു കിടക്കുക എന്ന അപൂര്‍വ്വത... പേരുകള്‍ പോലും.. അപ്പോളെനിക്ക് നിന്നെ വിളിക്കാന്‍....!" പറഞ്ഞു നിര്‍ത്താനാവാതെ  അവള്‍ വല്ലാതെ കിതയ്ക്കുന്നുണ്ടായിരുന്നു എന്ന് തോന്നി.

"അത് പോട്ടെ, നിനക്ക് എന്റെ നമ്പര്‍ എങ്ങിനെ കിട്ടി..?" ; വിഷയം മാറ്റാനായി  ഞാന്‍ ചോദിച്ചു, മാത്രവുമല്ല ഈ സംസാര സമയത്തൊക്കെ എന്റെ മനസ്സിലൂടെ ഇതേ ചോദ്യം കിടന്ന്‍ തലങ്ങും വിലങ്ങും പായുകയായിരുന്നു..

"അതൊക്കെ സംഘടിപ്പിച്ചു.., നിങ്ങളുടെ ഭാര്യയുടെ അടുത്ത് നിന്ന് തന്നെ..?"
"ങേ... അതെങ്ങിനെ... എങ്ങിനെ അവളെ നിനക്കറിയാം..?""എനിക്കറിയുകയൊന്നുമില്ല ; മാഷിന്റെ അമ്മ ഇപ്പോള്‍ നാട്ടില്‍ ഉണ്ടല്ലോ... ഞാനും ഇടയ്ക്ക് അവിടെ പോയിരുന്നു.. അപ്പോള്‍ കണ്ട് ഭാര്യയുടെ നമ്പര്‍ വാങ്ങിയെടുത്തു...എന്നിട്ട് ഞാന്‍ വിളിച്ചു; ആവശ്യക്കാരിക്ക് ഔചിത്യം ഇല്ലല്ലോ..!"
"എന്നിട്ട് നീ ചോദിച്ച ഉടനെ അവള്‍ നമ്പര്‍ തന്നോ..."
"പിന്നെ , പുള്ളിക്കാരിക്കു എന്നെ നല്ല പരിചയം ഉള്ളത്  പോലെയാണ് സംസാരിച്ചത്.. നമ്മുടെ കാര്യങ്ങള്‍ ഒക്കെ പറഞ്ഞിട്ടുണ്ടല്ലേ..?!"

"ങാ, കുറച്ചൊക്കെ..; ഒരു പിരാന്തി പെണ്ണ് എനിക്ക് കൂട്ടുണ്ടായിരുന്ന കഥ ഞാന്‍ എപ്പോഴൊക്കെയോ പറഞ്ഞു കൊടുത്തിട്ടുണ്ട്.." ഞാന്‍ അറിയാതെ എരിവ് ഇത്തിരി കൂട്ടി പറഞ്ഞ് പോയി
"പ്ലീസ് , അലിഫ്... എന്നെ നീയും കൂടി അങ്ങിനെ വിളിക്കരുത്... എനിക്ക്... ഭ്രാന്ത് ഇല്ല... ഞാന്‍ പിരാന്തി അല്ല..., പ്ലീസ്, ഭ്രാന്തി അല്ല...!"  അവളുടെ കിതപ്പിന്റെയും അലറി കരച്ചിലിന്റെയും സ്വരം ഈയർ പീസിലൂടെ കൂടിക്കൂടിവന്ന് എന്റെ ശരീരമാസകലം ബാധിച്ചു; പനി വിറയല്‍ ബാധിച്ചവനെപ്പോലെ ഞാന്‍ ഞെളിപിരികൊണ്ടു..

ട്രിങ്ങ്..ട്രിങ്ങ്... ട്രിങ്ങ്..ട്രിങ്ങ്...!  ഇതെന്താ ഒരു കോളിനിടയ്ക്ക് മറ്റൊന്നോ.. , അതിനിടയ്ക്ക് ആരാണ്..?  "അലോ.." എന്റെ ശബ്ദം ഇടറിയിരുന്നു..!
"ഇത്ര നേരമായിട്ടും എഴുന്നേറ്റില്ലേ... ഞായറാഴ്ച അല്ലേ , ഇത്തിരി കിടന്നോട്ടെ എന്ന് വെച്ചാണ് ഞാനിത്രയും നേരം വിളിക്കാഞ്ഞത്.. , ഇന്നലെ പാര്‍ട്ടിയൊക്കെ എങ്ങിനെയുണ്ടായിരുന്നു...?"
"കുഴപ്പമില്ലാരുന്നു...; അതേയ്....." എന്റെ വിറയല്‍ അപ്പോഴും മാറിയിരുന്നില്ല.
"എന്ത് പറ്റി, നല്ല സുഖമില്ലേ..?"
"ഒന്നുമില്ല; പിന്നേയ് , നീ അവള്‍ക്കെന്തിനാ എന്റെ നമ്പര്‍ കൊടുത്തത്..?"
"ആര്‍ക്ക്.."
"പത്തനാപുരത്തുള്ള ... പണ്ട് ഞാന്‍ പറഞ്ഞിരുന്ന ജാസ്മിന്‍.."
" ങാ.. നിന്റെ ആ വട്ട്  ലൈൻ  ; ഇല്ല... ഞാനാര്‍ക്കും കൊടുത്തില്ല..., എന്നെ ആരും വിളിച്ചുമില്ല.. നിനക്കുമെന്താ വട്ടായോ..?"
"അല്ലടീ, അവള്‍ ഇപ്പൊ എന്നെ വിളിച്ചിരുന്നു... കുറെ സമയം സംസാരിച്ചു... നീയാണ് നമ്പര്‍ കൊടുത്തത് എന്ന് പറഞ്ഞു.."
"അത് കൊള്ളാം... അതേയ് വെളുപ്പാൻ കാലത്ത് വല്ല സ്വപ്നവും കണ്ടതായിരിക്കും.. അതെങ്ങിനെ, അള്ളാനെ വിളിച്ചിട്ട് കിടക്കാന്‍ പറഞ്ഞാല്‍ കേള്‍ക്കില്ലല്ലോ..!" അവള്‍ക്ക് പരിഭവം.

"ഞാന്‍ പിന്നെ വിളിക്കാം.." ഞാന്‍ ഫോണ്‍ കട്ടാക്കി.
ആ വിറയലിലും ഷോക്കിലും നിന്ന് കുറേ നേരത്തേക്ക് എനിക്ക് ഉണർച്ച ഉണ്ടായിരുന്നില്ല.. സത്യമേത് മിഥ്യയേത് എന്നറിയാതെ എന്റെ ഉള്ളം കുഴങ്ങി. ആ കാൾ വന്നില്ല എന്ന് എനിക്ക് അപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ലായിരുന്നു. വളരെ നേരത്തിനു ശേഷം ഞാൻ ഫോണിന്റെ കാൾ ലോഗ് പരിശോധിച്ച് നോക്കി.. അടുത്തെങ്ങും പരിചയമില്ലാത്ത ഒരു നമ്പറും വന്നിട്ടില്ല.. അല്ല... ഒരെണ്ണം കാണുന്നുണ്ട്; എഫ്.ബി.യിൽ  കഴിഞ്ഞ പോസ്റ്റിട്ട ദിവസം ഒരു മിസ്സ്ഡ് കോൾ. അതിലേക്ക് പലതവണ വിളിച്ച് നോക്കി  "വിളിക്കുന്ന സബ്സ്ക്രൈബർ പരിധി വിട്ട് പോയിരിക്കുന്നു" എന്ന കിളിമൊഴിയേ കേൾക്കാനുള്ളൂ. എഫ്. ബി. മൊത്തമായും ചില്ലറയായും പരതി.. രക്ഷയില്ല..!

ഒരു പക്ഷേ,  സമീറയുടെ ഭൂപ്പോമയെപ്പോലെ , മൂടുപടമണിഞ്ഞ പ്രൊഫൈൽ പിക്ചറിന്റെ പിന്നാമ്പുറത്തിരിക്കുന്ന മറ്റനവധി നഷ്ടപ്രണയിനികളെപ്പോലെ,  ഇതും ജാസ്മിന്‍  രഹസ്യത്തില്‍  വായിക്കുന്നുണ്ടാകുമോ.. ?

ലേബല്‍: വായന, ബെന്യാമിന്റെ ഇരട്ടനോവല്‍ ( അല്‍ അറേബ്യന്‍ നോവല്‍ ഫാക്ടറി, മുല്ലപ്പൂ നിറമുള്ള പകലുകള്‍ ), പ്രവാസിയുടെ പൈങ്കിളി സ്വപ്നങ്ങള്‍...!

1.12.14

അല്‍ അറേബ്യന്‍ നോവല്‍ ഫാക്ടറിക്കും മുല്ലപ്പൂനിറമുള്ള പകലുകള്‍ക്കുമിടയില്‍ സംഭവിച്ചത് ..!


    നൈജീരിയയില്‍ നിന്ന് നാട്ടിലേക്കും തിരികെ ഇങ്ങോട്ടേക്കുമുള്ള യാത്രകള്‍ക്കിടയിലും അല്ലാതെയും പല തവണ എനിക്ക് എമിഗ്രേഷനും കസ്റ്റംസ് ചെക്കിങ്ങും ഒക്കെ കഴിഞ്ഞ് ദുബായ് നഗരത്തിലേക്ക് പ്രവേശിക്കേണ്ടിവന്നിട്ടുണ്ട് ; പക്ഷേ ഇത്തവണത്തെ അനുഭവം ഇത്തിരി വ്യത്യസ്തമായിരുന്നത് കൊണ്ടാണീ കുറിപ്പ്.
ചില ഔദ്യോഗിക കൂടികാണലുകള്‍ക്കും മറ്റുമായിട്ടാണ് എമിറേറ്റ്സ് EK 782 വില്‍ ഇക്കഴിഞ്ഞ ഒക്ടോബര്‍ അവസാനം ലാഗോസില്‍ നിന്നും ദുബായിലേക്ക് യാത്ര ചെയ്യേണ്ടി വന്നത്. കൂടെയുള്ളവര്‍ രണ്ട് പേരും യൂറോപ്യന്‍ പൌരന്മാരയതിനാല്‍ വിസ ഓണ്‍-അറൈവല്‍ വിഭാഗത്തിലൂടെ കടന്നു പോയി; ഞാൻ പാവം 'ഭാരത പൌരന്‍ ' നീലച്ചടയന്‍ പാസ്പോര്‍ട്ടും വിസയുടെ പ്രിന്റ്‌ ഔട്ടും ഒക്കെയായി സാധാരണ എമിഗ്രേഷൻ വിഭാഗത്തിലൂടെയും..!
കൈവശം  നാലഞ്ച്  ദിവസത്തേക്കുള്ള ഉടയാടകളും പ്രൊജക്റ്റ്‌ ഫയലുകളും മറ്റുമടങ്ങിയ ഒരു ഉരുട്ടിപെട്ടിയും , പിന്നെ യാത്രാസാമഗ്രികളും , അത്യാവശ്യം ഒരു ദിവസത്തേക്കുള്ള വസ്ത്രങ്ങളും ഒന്ന് രണ്ട് വായനാ പുസ്തകങ്ങളും മറ്റുമുള്ള  ഒരു പുറംസഞ്ചിയുമേയുള്ളൂ.  കൂടെയുള്ളവരുടെ കയറ്റിവിട്ട ഭാണ്ഡങ്ങള്‍ കിട്ടാന്‍ കുറെ സമയം കാത്തിരിക്കേണ്ടി വന്നതിനിടയ്ക്ക് ഡോളര്‍ ദിര്‍ഹമാക്കി മാറ്റുന്ന 'മാജിക്' കൌണ്ടറില്‍ ഒന്ന് പോയി വന്നു.
ശേഷം ഞങ്ങള്‍ മൂന്ന് പേരും ഗ്രീന്‍ ചാനല്‍ വഴി പുറത്തേക്കിറങ്ങാന്‍ തുടങ്ങിയതും ഏറ്റവും പുറകിലായിരുന്ന ഭാരത പൌരനെ അറബി കസ്റ്റംസ് / പോലീസ് (?) പിടികൂടി. ആദ്യം തന്നെ പാസ്പോര്‍ട്ട് വാങ്ങി അതിലൊരുവന്‍ പോക്കറ്റിലിട്ടു. പിന്നെ ചോദ്യം ചെയ്യല്‍, പെട്ടി ,സഞ്ചി ഇത്യാദി  മൂന്ന് നാലുതവണ സ്കാൻ ചെയ്യല്‍  മുതലായവ അരങ്ങേറി. നൈജീരിയ , ഇന്ത്യ , പിന്നെ ദുബായ്  ഇതെല്ലാം കൂടി ബന്ധിപ്പിച്ച്  ഞാനെന്തോ കൊടുംപാതകം  ചെയ്തത് പോലെ ; അവസാനം എനിക്ക് തന്നെ തോന്നി തുടങ്ങി , ആക്ച്വലി ഇതിനിടയ്ക്ക് ഞാനിനി വല്ല കുണ്ടാമണ്ടിയും ഒപ്പിച്ചോ എന്ന്..!
ഇത്രയും വിക്രിയകളിലൊന്നും തൃപ്തിയാവാത്തത് പോലെ പാസ്പോര്‍ട്ട് പോക്കറ്റിലിട്ടവന്‍ എന്നെയും കൊണ്ട് അടുത്തൊരു മുറിയിലേക്ക് നടന്നു. അവിടെ ഒരു വശത്തായി നൈജീരിയക്കാരെന്ന്  തോന്നുന്ന രണ്ട് മൂന്ന് പേരെ ചോദ്യം ചെയ്യുന്നുണ്ടായിരുന്നു , അതും കുറച്ച് പരുഷമായ ശബ്ദത്തിൽ. നൈജീരിയയില്‍ നിന്ന് വരുവല്ലേ ,ഞാനും അക്കൂട്ടത്തില്‍ കുടുങ്ങി എന്ന് തന്നെ കരുതി.
എന്നെയും ഭാണ്ഡകെട്ടുകളെയും മറ്റൊരു വശത്തേക്ക് ആനയിച്ച് , എന്റെ പെട്ടി തുറക്കാൻ പറഞ്ഞു ; പൂട്ട്‌ തുറന്നു കൊടുത്തു ശേഷം അയാള്‍  ഓരോ ഐറ്റമായി  തിരഞ്ഞു പുറത്തേക്ക് വെച്ചു. ഇതിനിടയ്ക്ക് എന്നോട് വളരെ സൌമ്യമായി കാര്യങ്ങള്‍ ചോദിച്ചറിയുന്നുമുണ്ട്. പറയാതിരിക്കാന്‍ വയ്യ; ഇത്രയും സൗമ്യത ലോകത്തൊരു പോലീസുകാരനില്‍ നിന്നും നമുക്ക് പ്രതീക്ഷിക്കാനാവില്ല. പെട്ടിയുടെ സൈഡില്‍ വെച്ചിരുന്ന സോക്സും അടിവസ്ത്രങ്ങളും മറ്റുമടങ്ങിയ കവര്‍ അയാൾ പുറത്തേക്കെടുത്ത് പരിശോധിച്ചു; ഒപ്പം എന്നെ നോക്കി ഒരു ചിരിയും.
അയാള്‍  ചിരിക്കും, കാരണം തലേന്ന് പായ്ക്ക് ചെയ്യുമ്പോള്‍ വെറുതെ ഒരു കുസൃതിക്ക് ഗ്രേ, വെള്ള, ഗ്രേ, വെള്ള ...എന്നിങ്ങനെ ക്രമമായിട്ടാണു ജട്ടികള്‍ വെച്ചിരുന്നത്. അയാള്‍ അതെല്ലാം കുടഞ്ഞിട്ട് പരിശോധിച്ചു; പ്രധാനമായും ജട്ടിയുടെ ഇലാസ്റ്റിക് ഭാഗമാണ് അമര്‍ത്തിയും വലിച്ചുമൊക്കെ നോക്കുന്നത്. പരിശോധനാശേഷം  അവയെല്ലാം തിരികെ വെയ്ക്കുവാന്‍ ഞാനായിട്ട് നോക്കിയിട്ട് സമ്മതിച്ചില്ല.. അയാൾ തന്നെ തിരികെ ഗ്രേ, വെള്ള, ഗ്രേ, വെള്ള ... ക്രമത്തില്‍ മടക്കി അടുക്കി കവറിലിട്ട് പെട്ടിയിലാക്കി വെച്ചു.. ഒരു ചെറു പുഞ്ചിരിയോടെ..!
പിന്നെ പുറം സഞ്ചിയിലായി പരിശോധന.. പെട്ടന്നാണ് വായനയ്ക്കായി ഞാന്‍ കരുതിയിരുന്ന പുസ്തകത്തിന്റെ പുറം ചട്ട എന്റെ കണ്ണിലുടക്കിയതും ഉള്ളൊന്ന് പിടഞ്ഞതും. പടച്ചോനേ... ഈ    
'നിരോധിക്കപ്പെട്ട പുസ്തകം' കൈവശം വച്ചതിന് പെരുമാളും പ്രതാപും ഉൾപ്പെടയുള്ളവർ നേരിടേണ്ടി വന്ന അറബി പോലീസിന്റെ മാനസിക പീഡന ചോദ്യം ചെയ്യലുകള്‍.. റിയാസും യാസീന്‍ മാലികും (അല്ല.. ജാവേദും..!) ഒക്കെ നേരിടേണ്ടിവന്ന ക്രൂരമായ വിചാരണകള്‍.. നോവല്‍ ഫാക്ടറിയിലെ സംഭവങ്ങള്‍ ഓരോന്നായി ഒരു ചലച്ചിത്രത്തിലെന്ന വണ്ണം എന്റെ ഉള്ളിലൂടെ മിന്നിപ്പാഞ്ഞു. ആ മുറിയുടെ അതിരുകള്‍ തിരിച്ചിരുന്ന ഇടഭിത്തികളിലെ കറുത്ത ചില്ലണിഞ്ഞ ജാലകങ്ങള്‍ക്കപ്പുറമിരുന്നു ആരൊക്കെയോ എന്നെ നിരീക്ഷിക്കുന്നതായി തോന്നി അസ്വസ്ഥതപെട്ടു..!
പെരുമാള്‍ പറഞ്ഞത് പോലെ അടുത്ത മുറികളില്‍ നിന്നും നിലവിളി ശബ്ദം ഉയരുന്നുണ്ടോയെന്ന് ചെവികള്‍ വട്ടം പിടിക്കുന്നതെന്തിനു ..? വരികള്‍ക്കിടയിലെ വര്‍ണനകള്‍ക്കും ഭാവനകള്‍ക്കുമുപരി കഥാസന്ദര്‍ഭങ്ങള്‍ യാഥാർത്ഥ്യം പ്രാപിച്ച്  അറേബ്യന്‍ കാരാഗൃഹത്തിലേക്കെവിടെയോ എന്നെ വലിച്ചെറിയാന്‍ പോകുന്നുവെന്ന ഭീതി നുരഞ്ഞു പൊന്തിയ നിമിഷങ്ങള്‍..!
അയാള്‍ ആ പുസ്തകം കയ്യിലേക്കെടുത്തപ്പോള്‍ എന്റെ പെരുവിരലില്‍ നിന്നൊരു വിറയല്‍ സുഷ്‌മ്‌നാനാഡിയിലൂടെ പെരുത്ത് കയറി ദേഹമാസകലം വ്യാപിച്ചു. എങ്കിലും, തളരരുത് ; സി.ഐ.ഡികളുടെ ചോദ്യം ചെയ്യലിനെ സധൈര്യം നേരിട്ട പ്രതാപിനെപ്പോലെ ഈ സന്ദർഭത്തെ സമീപിക്കാൻ  തലച്ചോറിലെ ഏതോ ഒരു കണിക ഉത്തരവിട്ടു.

"ഈ പുസ്തകം എന്തിനെക്കുറിച്ചാണ് ..?"

"അത്... അത്.. ഞാന്‍ വായിക്കാന്‍ വേണ്ടി കരുതിയതാണ്.." അരിയെത്ര എന്ന് ചോദിച്ചാല്‍ പയറഞ്ഞാഴി എന്ന ലൈനില്‍ ഒരുത്തരം കൊടുക്കാനാണ് അപ്പോള്‍ തോന്നിയത്.

"ഇതിനെന്തിനാണ് അറബികളുടെ പടമുള്ള പുറം ചട്ട..??"

"ഇത് വരെ വായിച്ചതിൽ നിന്നും മനസ്സിലായത് മണലാരണ്യത്തില്‍ പെട്ട് പോയ രണ്ട് മൂന്ന്‍ അറബികളുടെ കഥയാണെന്നാണ്.."  വെച്ച് കാച്ചി, അല്ല പിന്നെ.. (സോറി കഥാകാരാ.., അപ്പോഴങ്ങിനെ പറയാനാണ് തോന്നിയത്..!!)

"ഹ..ഹ...അതേയോ , ഇതാരെഴുതിയതാണ്..???"

"അത്.. ബെന്യാമിന്‍ എന്ന് പേരുള്ള ഞങ്ങളുടെ നാട്ടുകാരനായ ഒരെഴുത്തുകാരനാണ്"  ഗ്രേ, വെള്ള, ഗ്രേ, വെള്ള.. പോലെ ഒരു കള്ളം ..ഒരു സത്യം .. എന്നൊരു ക്രമത്തില്‍ ഉത്തരം പറയാന്‍ ഞാനപ്പോഴേക്കും തയ്യാറായി കഴിഞ്ഞിരുന്നു. ഭാഗ്യം, അയാള്‍ ആ പുസ്തകം മാറ്റിവെച്ച് മറ്റ് സാധനങ്ങള്‍ തിരയാന്‍ തുടങ്ങി; ഒപ്പം എന്നെ ഇടയ്ക്കൊന്ന് നോക്കിക്കൊണ്ട്..
"നാട്ടുകാരനാണല്ലേ പറഞ്ഞത്... ഇതൊക്കെ വായിച്ച് കഴിഞ്ഞ് അയാളോട്  പോയി പറയണം , ഞങ്ങള്‍ അറബികള്‍ അങ്ങിനെ ഇങ്ങിനെയൊന്നും മണലാരണ്യത്തില്‍ ചെന്ന് പെട്ട് പോകില്ലായെന്ന്... മനസ്സിലായോ..????"
"എല്ലാം മനസ്സിലായെ.." എന്നൊരു ദയനീയ മുഖഭാവത്തില്‍ ഞാന്‍ തലയാട്ടി.
കുറെ നേരം കൂടി എല്ലാം അരിച്ചുപെറുക്കി , തിരിച്ചടുക്കി വെച്ചിട്ടും പ്രതീക്ഷിച്ചതെന്തോ കിട്ടാത്ത മുഖഭാവത്തോടെ അയാള്‍ എന്നെ പാസ്പോര്‍ട്ടും തന്ന് പറഞ്ഞയച്ചു. അപ്പോഴും മറുവശത്ത് മൂന്നാലുപേര്‍ ചേർന്ന് ആ കാപ്പിരികളോട് കയര്‍ക്കുന്നത് കേള്‍ക്കാമായിരുന്നു..!
പുറത്തെ ലിമോസിന്‍ ലൌഞ്ചില്‍ എന്നെയും കാത്തിരുന്ന് മുഷിഞ്ഞ കൂടെയുള്ള രണ്ട് പേരും അപ്പോഴേക്കും അന്വേഷിച്ച് വന്നു. അവരോടൊപ്പം വിറയാര്‍ന്ന കാലുകളോടെ നടക്കുമ്പോഴും താമസം ഒരുക്കിയിരുന്ന ജുമൈര എമിരേറ്റ്സ് ടവറിലേക്ക് കാറില്‍ പായുംപോഴും , എന്തിന് ഇപ്പോള്‍ പോലും എന്നെ അലട്ടുന്ന ചില കാര്യങ്ങളുണ്ട്.
ഒന്ന്‍, എന്തിനായിരിക്കും ഇത്ര കൂലംകഷമായി അവര്‍ എന്റെ സാധനസാമഗ്രികള്‍ പരിശോധിച്ചത്.. എന്തെങ്കിലും തെറ്റായ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരിക്കുമോ..? എങ്കില്‍ അത് എന്തായിരിക്കും..?!
മറ്റൊന്ന്... 'അല്‍ അറേബ്യന്‍ നോവല്‍ ഫാക്ടറി' യില്‍ പരാമര്‍ശിക്കുന്നത് പോലെ സമീറ പര്‍വീണിന്റെ നോവല്‍ 'A spring without smell' കൈവശം വെയ്ക്കുന്നവര്‍ക്കെല്ലാം, 'മുല്ലപ്പൂ നിറമുള്ള പകലുകള്‍' എന്ന പേരിലൊരു സ്വതന്ത്ര പരിഭാഷയാണെങ്കില്‍ കൂടി, ഇത്തരം അനുഭവങ്ങളിലൂടെ, ചില അടയാളങ്ങളിലൂടെ ഒരിക്കലെങ്കിലും കടന്ന് പോകേണ്ടി വരുമെന്നുണ്ടാവുമോ..?!
ഒരു പക്ഷേ അയാള്‍ പുസ്തകത്തിന്റെ മൂന്നാം പേജിലേക്ക് കടന്ന് , ആരെയെങ്കിലും വിളിച്ച് തര്‍ജ്ജിമ ചെയ്യിതിരുന്നുവെങ്കില്‍ , അത് ഒരു നിരോധിക്കപ്പെട്ട പുസ്തകമാണെന്ന തോന്നൽ ഉണ്ടാകുമായിരുന്നെങ്കില്‍ എന്റെ അനുഭവം എന്താകുമായിരുന്നു..?


പിന്‍കുറിപ്പ് : ഓരോരോ കഥകളും നോവലുമൊക്കെ വായിച്ച് തലയ്ക്ക് പിടിച്ച് , അത്തരം അനുഭവങ്ങളിലൂടെ ,സ്വയമറിയാതെയോ അറിഞ്ഞുകൊണ്ട് തന്നെയോ സഞ്ചരിക്കുമ്പോഴുളവാകുന്ന ഉന്മാദം... പിന്നെയും പിന്നെയും സ്മരിക്കുമ്പോഴുണ്ടാകുന്ന നടുക്കം.. അത് പ്രദാനം ചെയ്യാന്‍ ബെന്യാമിന്റെ നോവലുകളിലെ യാഥാര്‍ത്ഥ്യം എന്ന് തോന്നിപ്പിക്കുന്ന ഭാവനാകല്പനകള്‍ക്ക്  ഒരു പ്രത്യേക സിദ്ധി തന്നെയുണ്ടെന്ന് സമ്മതിക്കാതെ വയ്യ; അല്ലെങ്കില്‍ പിന്നെ കുറെ നാള്‍ മുന്പ് വരെയും ഡീഗോ ഗാര്‍ഷ്യയിലെക്ക് ഫ്ലൈറ്റ് കിട്ടുമോ എന്ന്‍ അന്വേഷിച്ച് നടക്കുകയില്ലായിരുന്നുവല്ലോ..!!.

നടുക്കുന്ന്‍ ദേശത്തിനുമുണ്ട് കഥകള്‍ പറയാന്‍ ..!

ജീവിതയാത്രയ്ക്കിടയിലെ പറിച്ചുനടലുകളിലെപ്പോഴോ മനപൂര്‍വ്വമല്ലാതെ വിസ്മൃതിയിലായിപ്പോയ ചില കഥാപാത്രങ്ങള്‍ , സംഭവങ്ങള്‍ ഒക്കെ നാട്ടുകാരനും ബന്ധുമിത്രനുമായ Nissar Mohammed ന്റെ നുറുങ്ങ് കുറിപ്പുകളിലൂടെ പുനര്‍ജ്ജനിക്കുന്നതിലെ സന്തോഷം അടക്കാനാവുന്നില്ല. പത്തനാപുരം നടുക്കുന്ന്‍ (പള്ളിമുക്ക് എന്നും പറയും ) എന്ന എന്റെ ദേശത്തിനുമുണ്ട് കഥകളനവധി എന്ന തിരിച്ചറിവിന്റെ ഉന്മാദം കൂടിയാണിത് . കഥാപാത്രങ്ങളിനിയും അനവധി തിരശീലയ്ക്ക് പിന്നില്‍ നിന്നും വരുവാനുണ്ട് ; കാത്തിരിക്കുന്നു.

പെട്ടെന്ന്‍ ഓര്‍മ്മ വന്ന ഒന്ന്‍ രണ്ട് കക്ഷികള്‍ :
'പൊട്ടന്‍' നാണു നായര്‍ : ഉറക്കെയെ സംസാരിക്കൂ; നമ്മൾ എന്തേലും പറഞ്ഞാൽ "ആന്നോ.." എന്ന് കേൾവിക്കാരനുമാകും. പഠിച്ച് പഠിച്ച് വട്ടായിപ്പോയതാണെന്ന്‍ കേട്ടിട്ടുണ്ട്. ഖുർ ആൻ -ബൈബിൾ- മഹാഭാരത രാമായണ ത്തിലോക്കെ നല്ല പിടിപാടുണ്ട് എന്ന് തോന്നിപ്പിക്കുന്ന സംസാര രീതി. ഒറ്റ തോര്‍ത്ത് മുണ്ട് വേഷത്തിലെ ഞാന്‍ കണ്ടിട്ടുള്ളൂ; പിന്നെ കണ്ട പ്ലാവിലെയെല്ലാം ശേഖരിച്ച് ആട്ടിന്‍ കുട്ടികള്‍ക്ക് കൊടുക്കുന്നതും. .!

'പുള്ളിമാമ ' : ദേഹം മുഴുവന്‍ വെള്ള പാണ്ട് ബാധിച്ച പുള്ളിമാന്‍ ; ആനയുടെ അടിയിലെങ്ങാണ്ട് നൂണ്ട് കയറിയപ്പോള്‍ വന്ന പാടാണിതെല്ലാം എന്നൊക്കെ പറഞ്ഞ് ഞങ്ങളെ കുറെ പറ്റിച്ചിട്ടുണ്ട്.

'കൊച്ച്' : പൂവണ്ടന്‍ കൊച്ച് (ശരിക്കുള്ള പേര് അറിയില്ല) എന്നും അറിയപ്പെടുന്ന ഇങ്ങോര് ഭയങ്കര മരം വെട്ടുകാരനാണ്. എത്ര ഉയരമുള്ള മരത്തിലും കയറി ശിഖരങ്ങള്‍ വെട്ടിയിറക്കി മരം മുറിക്കുന്ന ഇദ്ദേഹം എനിക്കൊരു ഹീറോ തന്നെയായിരുന്നു. ആദ്യമായിട്ട് (അവസാനമായിട്ടും) എനിക്കൊരു കിളിക്കുഞ്ഞിനെ വളര്‍ത്താന്‍ തന്നത് ഓര്‍മ്മയിലുണ്ട്.

തെങ്ങ് കയറാന്‍ വരുന്ന 'നായര്‍' (പേരോര്‍മ്മയില്ല) , മഞ്ഞപിത്തത്തിനു മരുന്ന് കൊടുക്കുന്ന 'ദൈവം' , നാലടി മുന്നോട്ട് പോയാല്‍ രണ്ടടിയെങ്കിലും പിന്നാക്കം വെയ്ക്കുന്ന 'റിവേര്‍സ് കൊച്ചാപ്പി' , ആസ്ഥാന തയ്യൽക്കാരൻ ഗോപാലൻ മേസ്ത്രി തുടങ്ങി എത്രയെങ്കിലും കഥാപുരുഷന്മാർ ; ഓര്‍മ്മയുടെ വാതായനങ്ങള്‍ തുറന്ന്‍ തന്നതിനു നന്ദി... ആശംസകള്‍.

Updates:
Nissar Mohammedതെങ്ങ് കയറുന്നയാൾ- പൂഴി ഗോപാല പിള്ള
Ajish Maruthimoottil : പട്ടാള കാസീൻ, പോട്ടണ്ടി അച്ചായൻ , സൈക്കിൾ രവീന്ദ്രൻ, കള്ള കോവാലൻ, റേഡിയെറ്റർ ......!