20.4.16

വേലി തിന്നുന്ന വിളവ്..!

ബഹുനില കെട്ടിടനിർമ്മാണവേളയിൽ അനുവർത്തിക്കേണ്ട ജീവൻ സുരക്ഷാക്രമീകരണങ്ങൾ നിഷ്കർഷിക്കുവാനും അവ പാലിക്കപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കുവാനും നടപടിയെടുക്കുവാനും ചുമതലപ്പെട്ട സർക്കാർ സംവിധാനങ്ങൾ തന്നെ യാതൊരു സുരക്ഷാക്രമീകരണങ്ങളുമില്ലാതെ അപകടകരമായ വിധത്തിൽ അന്യസംസ്ഥാന തൊഴിലാളികളെ കൊണ്ട് പണിയെടുപ്പിക്കുന്നതിന്റെ ചില ചിത്രങ്ങളാണ് ചുവടെ ചേർത്തിരിക്കുന്നത്. 
 
കൊച്ചിൻ നഗരസഭ മറൈൻഡ്രൈവിൽ പണികഴിപ്പിച്ചു കൊണ്ടിരിക്കുന്ന പുതിയ 8 നില ഓഫീസ് കെട്ടിടത്തിൽ നിർമ്മാണ തൊഴിലാളികൾക്കായി ഏതെങ്കിലും തരത്തിലുള്ള ജീവൻ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തുകയുണ്ടായിട്ടില്ലന്ന് ഈ ചിത്രങ്ങൾ സൂചിപ്പിക്കുന്നു. (ഏപ്രിൽ 9 രാവിലെ 9 മണിക്ക് എടുത്ത ചിത്രങ്ങളാണിവ)
  
1. ഉയരങ്ങളിൽ ജോലിചെയ്യുമ്പോൾ വേണ്ട സുരക്ഷാ വല , വേലി  യാതൊന്നും കാണാനില്ല 
2. പ്രാഥമിക സുരക്ഷാ സംവിധാനങ്ങളായ സേഫ്റ്റി ഹെൽമെറ്റ്‌, സേഫ്റ്റി ഷൂസ്, പെട്ടന്ന് ദൃഷ്ടിയിൽ പെടാനുതകുന്ന മേലങ്കി / സുരക്ഷാ കവചം , അപ്രതീക്ഷിത വീഴ്ചയിൽ സഹായകമാകുന്ന  വിധത്തിൽ ബന്ധിപ്പിച്ച കയർ / കൊളുത്തുകൾ തുടങ്ങിയവയൊന്നും ഉപയോഗിക്കുന്നില്ല.
3. യാതൊരു സുരക്ഷാ മാനദണ്ഡവും അനുവർത്തിച്ചിട്ടില്ലാത്ത സ്കാഫോൾഡിംഗ്(പണിതട്ട് )
4. ദുരന്തങ്ങളെ ക്ഷണിച്ച് വരുത്താനെന്നോണം  അലങ്കോലമായും അലക്ഷ്യമായും കിടക്കുന്ന നിർമ്മാണയിടവും പരിസരവും.
5. അപര്യാപ്തമായ മേൽനോട്ടം 

ഇത്തരത്തിൽ അപകടകരമായ സാഹചര്യങ്ങളിലും ജോലിചെയ്യാൻ അന്യസംസ്ഥാന തൊഴിലാളികളടക്കം തയ്യാറാവുന്നത് കോടികൾ ആസ്തിയുള്ള വൻകിട നിർമ്മാണ കമ്പനികൾ മുതലെടുക്കുകയാണന്ന പരാതികൾ കേട്ടിട്ടുണ്ട്; തൊഴിലാളികളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ ബാധ്യസ്ഥരായവർ തന്നെ ഇത്തരത്തിൽ  മാതൃകയാകുമ്പോൾ അവരെ കുറ്റപെടുത്താനാവുമോ..?  സമീപകാലത്ത് ജോലിക്കിടെ തൊഴിലാളികള്‍ മരിച്ച സംഭവങ്ങളില്ലെല്ലാം അപകടത്തിന് സാഹചര്യമൊരുക്കിയത് സുരക്ഷാസൌകര്യത്തിന്റെ അഭാവമാണ്.
ഈ ചിത്രങ്ങൾ പകർത്തിയ എന്റെ സുഹൃത്ത്, ലേബർ കമ്മീഷണർ, ഡെപ്യൂട്ടി ലേബർ കമ്മീഷണർ, സിറ്റി മേയർ , മേയറുടെ ഓഫീസ് തുടങ്ങിയ ഇടങ്ങളിലേക്ക്  വിശദമായ ഇ-മെയിൽ അയച്ചുവെങ്കിലും ഇതുവരെയും കൈപറ്റിയതായോ എന്തെങ്കിലും തുടർ നടപടികൾ സ്വീകരിച്ചതായോ കാണുന്നില്ല. ചില പത്ര ദൃശ്യ മാധ്യമങ്ങളുമായും ഈ ആശങ്ക പങ്ക് വെയ്ക്കാൻ ശ്രമിച്ചെങ്കിലും യാതൊരു പ്രതികരണവും ഇല്ല; അവർക്ക് കൂടുതൽ താത്പര്യം 'വീണുകിട്ടുന്ന' ദുരന്തവിശേഷങ്ങളിലും  ശേഷമുള്ള വിചാരണ വിശകലനങ്ങളിലുമാണല്ലോ..!

കെട്ടിടനിർമ്മാണ മേഖലയിലെ പ്രാഥമിക സുരക്ഷാ ക്രമീകരണങ്ങളോടുള്ള  ഇത്തരം അലംഭാവ സമീപനം വിദൂരഭാവിയിലല്ലാതെ തന്നെ മറ്റൊരു കൂട്ട ദുരന്തത്തിലേക്ക് നയിച്ചേക്കുമെന്നതിൽ സംശയമില്ല; ഇന്നലെ അധികദൂരയൊന്നുമല്ലാത്ത കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാല ( കുസാറ്റ്) യിൽ നടന്ന അപകടവാർത്തയെ ഇതോടൊപ്പം ചേർത്ത് വായിച്ചെങ്കിലും ബന്ധപെട്ടവരുടെ കണ്ണ് തുറന്നിരുന്നുവെങ്കിൽ ..!!