9.12.20

ഹൃദയപക്ഷം ..!

 'കാട്ടു' പത്തനാപുരമെന്ന കളിയാക്കൽ നാമധേയത്തിൽ എൻ്റെ ജന്മദേശം വാഴ്ത്തപ്പെടുമ്പോഴും അതിലെ കാട് എന്ന വിശേഷണത്തിന്റെ കാല്പനികതയിൽ അഭിരമിച്ചും ഓർമകളിൽ താലോലിച്ചും അനന്തപുരിയിൽ സ്ഥിര വാസം തുടങ്ങിയിട്ട് നാളേറെയായി; നാടുമായുള്ള ബന്ധം വല്ലപ്പോഴുമുള്ള സന്ദർശനങ്ങളിൽ ഒതുങ്ങി, അടുത്ത ബന്ധുമിത്രാദികളോട് പോലും അപരിചിത്വം വന്നുപോയ നാളുകൾ. 

സമൂഹമാധ്യമങ്ങൾ വഴിയും മറ്റും അടുത്തകാലത്ത് പത്തനാപുരത്തിന്റെ, പ്രത്യേകിച്ച് കളിച്ചു വളർന്ന നടുക്കുന്ന് അഥവാ പള്ളിമുക്ക് എന്ന പ്രദേശവുമായി ബന്ധപ്പെട്ട വാർത്തകളും വിശേഷങ്ങളും ഓർമ്മ കുറിപ്പുകളും മറ്റും പങ്ക് വെച്ച് കിട്ടുന്നതിൽ അടുത്തകാലത്തായി ആശ്വാസം നേടിയിരുന്നതിൻ്റെ പശ്ചാത്തലത്തിലാണ് ഇത്തവണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചില സമാന ചിന്താഗതിക്കാരുമായി ആശയ വിനിമയം നടക്കുമോ എന്നൊരു ആലോചനയുണ്ടായത്.

തികച്ചും അത്ഭുതപ്പെടുത്തികൊണ്ട് , എനിക്കോ എന്നെയോ നേരിട്ട് പരിചയം പോലുമില്ലാത്ത പുതുതലമുറയുടെ ആവേശകരമായ ചേർത്തുനിർത്തൽ അനുഭവിച്ചു കഴിഞ്ഞ ദിനങ്ങളുടെ വീർപ്പുട്ടലിലാണിപ്പോഴും, അതും എൻ്റെ പരിമിതികൾ തിരിച്ചറിഞ്ഞു കൊണ്ട്; സത്യം, ഞാനിപ്പോഴും ഒരു പത്തനാപുരം നടുക്കുന്നുകാരൻ തന്നെയാണെന്നൊരു സ്വത്വ ബോധം തിരികെ കിട്ടിയ നാളുകൾ.

ഒരു പക്ഷേ, ഇളക്കം തട്ടാത്ത സൗഹൃദ കണ്ണികളുടെ തിളക്കമാകാം, ബന്ധങ്ങളിൽ ഇനിയും നഷ്ടമായിട്ടില്ലാത്ത ജനിതക സമരൂപമാകാം, ഇതിലെല്ലാമുപരി വിശ്വസിക്കുന്ന പ്രസ്ഥാനത്തിന്റെ അടിസ്ഥാന മേന്മയുമാകാം ഈ യോജിപ്പിനു കാരണം. എന്തായാലും  മറ്റെല്ലാ വിഭാഗീയ ചിന്തകൾക്കും അതീതമായി നടുക്കുന്നിന്റെ നന്മയും വികസനവും ആഗ്രഹിക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാർക്ക് ഒപ്പം കൂടാനായതിലെ ആഹ്‌ളാദം ഇവിടെ രേഖപ്പെടുത്തി വെയ്ക്കുന്നു, ആത്യന്തിക ഫലം കാലം തെളിയിക്കും.

എന്നും ഹൃദയപക്ഷത്തോടൊപ്പം..!

FB Post link

14.7.20

രോഗവ്യാപനകാലത്തെ മാധ്യമ ധർമ്മം


500കളിലെവിടെയും തൊടാതെ 400 കളിൽ നിന്ന് 600 ലേക്ക് നിലംതൊടാതെ ട്രപ്പീസ് ചാട്ടം നടത്തി മുന്നേറുന്ന കോവിഡ് വ്യാപനം ആശങ്കയുണർത്തുന്നുവെങ്കിലും മാധ്യമങ്ങളും രാഷ്ട്രീയ വേട്ടക്കാരും സ്വപ്നാടനത്തിലാണ്; മുഖ്യമന്ത്രിയോടുള്ള ചോദ്യങ്ങളിൽ പോലും അത് മാത്രമേ വ്യക്തമാകാവൂ എന്നാർക്കൊക്കെയോ നിർബന്ധമുള്ളത് പോലെ.

ജനം സ്വയം സൂക്ഷിക്കാൻ പഠിച്ചില്ലെങ്കിൽ വ്യാപനത്തോത് ഇനിയും ജാതിമത വർഗ്ഗ രാഷ്ട്രീയ ഭേദമില്ലാതെ കുതിച്ചുയരും, അപ്പോഴും ഉറവിടമറിയാ സമ്പർക്ക രോഗികളുടെ എണ്ണത്തെക്കാൾ മാധ്യമ വേവലാതി ഐ.എ എസ്സു കാരന്റെ കിടപ്പറയ്ക്ക് ചുറ്റും കിടന്ന് കറങ്ങും.  

ആരോഗ്യപ്രവർത്തകരും മറ്റ് സേവനപ്രവർത്തകരും മനുഷ്യരാണ്, അവർക്ക് രോഗബാധയേറ്റാലും, നിരന്തര ജോലിയിലെ മടുപ്പുമൊക്കെ ബാധിച്ചാലും നമുക്ക് മതിയായ ചികിത്സ നിരസിക്കപ്പെട്ടാലും പത്ര ധർമ്മം സർക്കാരിന്റെ  ഏതെങ്കികും വീഴ്ചയോ, അനാസ്ഥയോ അനാവരണം ചെയ്യുന്ന ആദ്യ സംഘമായി വാർത്തായിടങ്ങളിൽ ഞെളിഞ്ഞിരിക്കാനുള്ള വ്യഗ്രതയിൽ മാത്രമാകും 

പൊടിപ്പും തൊങ്ങലും ചാർത്തിയ നുണകഥകൾ പലതും 'ട്യൂണ മൽസ്യങ്ങൾ' പോലെ പിടഞ്ഞിറങ്ങാൻ ശ്രമിക്കുന്നുവെങ്കിലും പണ്ടേ പോലെ ഫലിക്കുന്നില്ല; അവയെ മിനുട്ടുകൾക്കൊണ്ടു പൊളിക്കുന്ന ഈ സാമൂഹ്യമാധ്യമ കാലത്തും പക്ഷേ പ്രിയം അത്തരം ഒളിഞ്ഞുനോട്ട വാർത്തകൾക്ക് മാത്രമാണ് താനും. തൊട്ടയൽപക്കത്തേക്ക് രോഗവ്യാപനം ഉണ്ടാവുമ്പോഴേക്കെങ്കിലും ഈ ഒളിസേവ ചർച്ചകളിൽ നിന്നൊന്നുണരാനുള്ള ശേഷി ഉണ്ടായാൽ മതിയായിരുന്നു..!

ആദ്യ കണ്മണികൾ..!

പത്ത് വർഷത്തെ നൈജീരിയവാസം കഴിഞ്ഞ് 2016ൽ തിരികെ പോരുന്നതിന് മുൻപെപ്പോഴോ, അവിടെ പ്രിയങ്കരമായിരുന്ന അവൊക്കാഡോയുടെ രണ്ട് മൂന്ന് വിത്തുകൾ കൊണ്ടു വന്നിരുന്നു. ഇവിടുത്തെ കാലാവസ്ഥയിൽ കാര്യമായ ഫലം കിട്ടില്ലന്ന മുൻവിധിയോടെ ആണെങ്കിലും, ചില സൂപ്പർ മാർക്കറ്റുകളിലെ പഴക്കൂടകളിൽ അത്യാവശ്യം വി.ഐ.പി പരിഗണനയിൽ വിലസി ഇരിക്കുന്ന ഇവന്റെ വിലനിലവാരം കൂടി മനസ്സിലിട്ടു പെരുപ്പിച്ചതിനാലാവണം, 
വാമഭാഗത്തിന്റെ കാര്യമായ പരിശ്രമത്തിൽ അതിലൊരെണ്ണം മുളച്ചു, കിളിർത്തു, ചെടിയായി.

പിന്നെ കാര്യമായ ശ്രദ്ധയോ, വളപ്രയോഗമോ ഒന്നും കൂടാതെ തന്നെ, വളരെ സാവധാനം അത് വളർന്നു വളർന്നൊരു മരമായി; ഏതാണ്ട് നാലര വർഷങ്ങൾക്കിപ്പുറം നിറയെ പൂവിട്ടു. ആദ്യ പൂവിടൽ ആയത് കൊണ്ടോ, അതോ ആ നേരത്തെ, കാലം തെറ്റിയെത്തിയ മഴയോ, അതോ കടുപ്പം കാട്ടിയ വെയിലോ, പൂക്കളിൽ ഭൂരിഭാഗവും കൊഴിഞ്ഞു പോയി; അതിജീവിച്ചവ ചെറു കായ് പരുവത്തിലും മറ്റും അറ്റ് വീണു. പിന്നെയും ശേഷിച്ചത്, ഒന്നെയൊന്ന്, എന്നും രാവിലെയും പറ്റുമെങ്കിൽ വൈകിട്ടും തൽസ്ഥിതി പരിശോധിച്ചില്ലെങ്കിൽ മനസ്സിനൊരു സമാധാനം ഇല്ലാത്ത അവസ്ഥയിൽ മാസം നാലഞ്ച് കഴിയുന്നു. ഏകദേശം മൂപ്പത്തിയെന്ന ബോധ്യത്തിൽ ഇന്ന് വിളവെടുത്തു, ആറ്റുനോറ്റ് കിട്ടിയ ആദ്യത്തെ കണ്മണിയെ പോലെ പ്രിയങ്കരമായ ഒന്ന്..!

ഇന്ന് ഞങ്ങളുടെ ആദ്യ കണ്മണിയുടെ, പ്രിയ പുത്രൻ Adhil Alif Meeran ന്റെ പിറന്നാളും, ഇരട്ടി മധുരം..!