14.10.16

Matrimandir revisited..!


20 വർഷങ്ങൾക്ക് മുൻപ് ആദ്യമായി പോണ്ടിച്ചേരിയിലെ Auroville സന്ദർശിക്കുമ്പോൾ Matrimandir ന്റെ നിർമ്മാണം പുരോഗമിക്കുന്നതെയുള്ളൂ; കുറച്ചു നാളുകൾക്ക് ശേഷം വീണ്ടും വരുമ്പോൾ ഭാര്യാസമേതം എന്നൊരു മാറ്റം എനിക്കും, സുവർണ്ണ മേലങ്കി അണിയാനുള്ള തയ്യാറെടുപ്പ് Matrimandir നും. പിന്നെയും ഒന്ന് രണ്ട്‌ തവണ പല ആവശ്യങ്ങൾക്കായ് Auroville വന്നപ്പോഴെല്ലാം സുവർണ്ണ ആവരണം പുരോഗമിക്കുന്നത് കാഴ്ചയായി; വളരെയടുത്തു നിന്ന് തന്നെ. ആ സമയങ്ങളില്‍ നേടിയ അറിവുകളും പോസിറ്റീവ് എനര്‍ജിയും ഇവിടേക്ക് വീണ്ടുമൊരു യാത്രയ്ക്ക് പ്രോത്സാഹനമായി; കുടുംബത്തെ പറഞ്ഞ് കൊതിപ്പിച്ചു.
ഇന്ന്( 11 oct 2016)  ഇവിടേക്ക് വീണ്ടും എത്തുമ്പോൾ സുവർണ്ണ മേലാട പൂർണ്ണം; പക്ഷെ ബൌദ്ധിക നിബന്ധനകളുടെ അതിർ വരമ്പുകളും ഭൗതിക വേലികെട്ടുകളും ദർശനപരിധി നിശ്ചയിച്ച് Matrimandir view point എന്നയിടത്തേക്ക് വീക്ഷണകോണുകളെ പരിമിതപ്പെടുത്തിയിരിക്കുന്നു. അതിലും അസഹനീയം ഇതേ അതിര്‍വരമ്പുകള്‍ ഇവിടുത്തെ അന്തേവാസികളുടെ നിലപാടുകള്‍ക്ക് മേലും പെരുമാറ്റങ്ങളിലും വരെ നിഴലിട്ടിരിക്കുന്നു എന്നതാണ്. Volunteering അഥവാ  സന്നദ്ധസേവനം എന്നതിന്‍റെ യഥാര്‍ത്ഥ പൊരുള്‍ മനസ്സിലാക്കാതെ എന്ത് തരം 'ധ്യാനം' ആണ് ഈ വാഗ്ദത്ത 'ലോക ഭൂമിക' യില്‍ ഇവര്‍ ഉദ്ബോധിപ്പിക്കുവാനും പ്രോത്സാഹിപ്പിക്കുവാനും ശ്രമിക്കുന്നത് എന്ന്‍ മനസ്സിലാവുന്നില്ല.
Meditation എന്നത് സുവർണ്ണ മേലാപ്പിനുള്ളിലെ പൂർണ്ണ ശുഭ്രതയിലും നിശ്ശബ്ദതയിലും കൃത്യമായി പ്രകാശം കേന്ദ്രീകരികരിച്ച ഒരു ബിന്ദുവിലേക്ക് മനസ്സിനെ ഏകീകരിക്കുക മാത്രമാണെന്നു ഞാൻ കരുതുന്നില്ല. ചുറ്റുപാടുമുള്ള സന്നദ്ധ സേവകര്‍ നിരന്തരം ഉല്‍പ്പാദിപ്പിച്ച് കൊണ്ടിരിക്കുന്ന 'നെഗറ്റീവ് എനര്‍ജിയെ' തളച്ചിടാന്‍ പൂര്‍ണ്ണ നിശബ്ദതയ്ക്കോ അനന്തതയില്‍ നിന്ന് വരുന്ന (വരുത്തുന്ന) പ്രകാശ രശ്മികള്‍ക്കോ ആവില്ല. 
എന്നിലെ വാസ്തുശില്പ ആസ്വാദകന്റെ ധ്യാനം വേലികെട്ടുകളില്ലാത്ത കാഴ്ചകളുടെയും ജിജ്ഞാസകളുടെയും ഏകീകരണമാണ്; അതുകൊണ്ട് തന്നെ ഇനി ഇവിടേക്ക്, അകറ്റി നീർത്തപ്പെടുന്ന ഈ കാഴ്ചകളിലേക്ക് ഇനിയുമൊരു യാത്ര ഉണ്ടാവാനിടയില്ല..!!
(കിട്ടാത്ത മുന്തിരി പുളിക്കുമെന്ന് ഭാര്യയും മക്കളും..!!!)

20.4.16

വേലി തിന്നുന്ന വിളവ്..!

ബഹുനില കെട്ടിടനിർമ്മാണവേളയിൽ അനുവർത്തിക്കേണ്ട ജീവൻ സുരക്ഷാക്രമീകരണങ്ങൾ നിഷ്കർഷിക്കുവാനും അവ പാലിക്കപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കുവാനും നടപടിയെടുക്കുവാനും ചുമതലപ്പെട്ട സർക്കാർ സംവിധാനങ്ങൾ തന്നെ യാതൊരു സുരക്ഷാക്രമീകരണങ്ങളുമില്ലാതെ അപകടകരമായ വിധത്തിൽ അന്യസംസ്ഥാന തൊഴിലാളികളെ കൊണ്ട് പണിയെടുപ്പിക്കുന്നതിന്റെ ചില ചിത്രങ്ങളാണ് ചുവടെ ചേർത്തിരിക്കുന്നത്. 
 
കൊച്ചിൻ നഗരസഭ മറൈൻഡ്രൈവിൽ പണികഴിപ്പിച്ചു കൊണ്ടിരിക്കുന്ന പുതിയ 8 നില ഓഫീസ് കെട്ടിടത്തിൽ നിർമ്മാണ തൊഴിലാളികൾക്കായി ഏതെങ്കിലും തരത്തിലുള്ള ജീവൻ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തുകയുണ്ടായിട്ടില്ലന്ന് ഈ ചിത്രങ്ങൾ സൂചിപ്പിക്കുന്നു. (ഏപ്രിൽ 9 രാവിലെ 9 മണിക്ക് എടുത്ത ചിത്രങ്ങളാണിവ)
  
1. ഉയരങ്ങളിൽ ജോലിചെയ്യുമ്പോൾ വേണ്ട സുരക്ഷാ വല , വേലി  യാതൊന്നും കാണാനില്ല 
2. പ്രാഥമിക സുരക്ഷാ സംവിധാനങ്ങളായ സേഫ്റ്റി ഹെൽമെറ്റ്‌, സേഫ്റ്റി ഷൂസ്, പെട്ടന്ന് ദൃഷ്ടിയിൽ പെടാനുതകുന്ന മേലങ്കി / സുരക്ഷാ കവചം , അപ്രതീക്ഷിത വീഴ്ചയിൽ സഹായകമാകുന്ന  വിധത്തിൽ ബന്ധിപ്പിച്ച കയർ / കൊളുത്തുകൾ തുടങ്ങിയവയൊന്നും ഉപയോഗിക്കുന്നില്ല.
3. യാതൊരു സുരക്ഷാ മാനദണ്ഡവും അനുവർത്തിച്ചിട്ടില്ലാത്ത സ്കാഫോൾഡിംഗ്(പണിതട്ട് )
4. ദുരന്തങ്ങളെ ക്ഷണിച്ച് വരുത്താനെന്നോണം  അലങ്കോലമായും അലക്ഷ്യമായും കിടക്കുന്ന നിർമ്മാണയിടവും പരിസരവും.
5. അപര്യാപ്തമായ മേൽനോട്ടം 

ഇത്തരത്തിൽ അപകടകരമായ സാഹചര്യങ്ങളിലും ജോലിചെയ്യാൻ അന്യസംസ്ഥാന തൊഴിലാളികളടക്കം തയ്യാറാവുന്നത് കോടികൾ ആസ്തിയുള്ള വൻകിട നിർമ്മാണ കമ്പനികൾ മുതലെടുക്കുകയാണന്ന പരാതികൾ കേട്ടിട്ടുണ്ട്; തൊഴിലാളികളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ ബാധ്യസ്ഥരായവർ തന്നെ ഇത്തരത്തിൽ  മാതൃകയാകുമ്പോൾ അവരെ കുറ്റപെടുത്താനാവുമോ..?  സമീപകാലത്ത് ജോലിക്കിടെ തൊഴിലാളികള്‍ മരിച്ച സംഭവങ്ങളില്ലെല്ലാം അപകടത്തിന് സാഹചര്യമൊരുക്കിയത് സുരക്ഷാസൌകര്യത്തിന്റെ അഭാവമാണ്.
ഈ ചിത്രങ്ങൾ പകർത്തിയ എന്റെ സുഹൃത്ത്, ലേബർ കമ്മീഷണർ, ഡെപ്യൂട്ടി ലേബർ കമ്മീഷണർ, സിറ്റി മേയർ , മേയറുടെ ഓഫീസ് തുടങ്ങിയ ഇടങ്ങളിലേക്ക്  വിശദമായ ഇ-മെയിൽ അയച്ചുവെങ്കിലും ഇതുവരെയും കൈപറ്റിയതായോ എന്തെങ്കിലും തുടർ നടപടികൾ സ്വീകരിച്ചതായോ കാണുന്നില്ല. ചില പത്ര ദൃശ്യ മാധ്യമങ്ങളുമായും ഈ ആശങ്ക പങ്ക് വെയ്ക്കാൻ ശ്രമിച്ചെങ്കിലും യാതൊരു പ്രതികരണവും ഇല്ല; അവർക്ക് കൂടുതൽ താത്പര്യം 'വീണുകിട്ടുന്ന' ദുരന്തവിശേഷങ്ങളിലും  ശേഷമുള്ള വിചാരണ വിശകലനങ്ങളിലുമാണല്ലോ..!

കെട്ടിടനിർമ്മാണ മേഖലയിലെ പ്രാഥമിക സുരക്ഷാ ക്രമീകരണങ്ങളോടുള്ള  ഇത്തരം അലംഭാവ സമീപനം വിദൂരഭാവിയിലല്ലാതെ തന്നെ മറ്റൊരു കൂട്ട ദുരന്തത്തിലേക്ക് നയിച്ചേക്കുമെന്നതിൽ സംശയമില്ല; ഇന്നലെ അധികദൂരയൊന്നുമല്ലാത്ത കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാല ( കുസാറ്റ്) യിൽ നടന്ന അപകടവാർത്തയെ ഇതോടൊപ്പം ചേർത്ത് വായിച്ചെങ്കിലും ബന്ധപെട്ടവരുടെ കണ്ണ് തുറന്നിരുന്നുവെങ്കിൽ ..!!
 

10.12.15

സി.ഡി വേട്ട..!

വെളിപ്പെടുത്തലുകളും  സി.ഡി വേട്ടയുമുൾപ്പെടെ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത് മുഖ്യനെയും പരിവാരങ്ങളെയും വെള്ളപൂശിയെടുക്കുവാനുള്ള അജണ്ടയോടുകൂടിയ നാടകമാണെന്നും അറിഞ്ഞോ അറിയാതെയോ സോളാർ കമ്മീഷൻ ഇതിൽ പെട്ടുപോകുകയും ചെയ്തു എന്ന് വേണം കരുതാൻ.
ഉണ്ടാകുമെന്നു യാതൊരു  ഉറപ്പുമില്ലാത്ത  തെളിവിനായി , ഏതോ ഒരിടത്തേക്ക്, രണ്ടര വർഷത്തിലധികമായി ബന്ധമില്ലന്നു പറയുന്ന ഒരാളെയും തേടി സിനിമയെ വെല്ലുന്ന സ്റ്റൈലിൽ കാറിൽ പായുന്ന കമ്മീഷൻ; അവരെ ചേസ് ചെയ്യുന്ന മാധ്യമ പട.
(ആഭ്യന്തരനോട് പറഞ്ഞിരുന്നേൽ പരീക്ഷിച്ച് വിജയിച്ച  'എയർ ആമ്പുലൻസ് ' പദ്ധതിപോലെ ഒരു 'സി.ഡി. റെസ്ക്യു മിഷൻ' ഹെലിക്കോപ്റ്റർ പരിപാടിയിലൂടെ ഈ മാധ്യമ കൂട്ടത്തിന്റെ വേവലാതി പിടിച്ച റോഡ്‌ പാലായനം ഒഴിവാക്കാമായിരുന്നേനെ...!)
പ്രതീക്ഷയ്ക്ക് യാതൊരു വകയുമില്ലെങ്കിലും കിട്ടിയേക്കാവുന്ന ക്ലിപ്പുകൾക്കായി മൊബൈലിൽ കണ്ണും നട്ട് കാത്തിരിക്കുന്ന കേരളം; തികട്ടി വരുന്ന ഒരു അശ്ലീല ചിരിയുമായി ഞാനും; ഇനി എങ്ങാനും ബീഫ് ഒലർത്തിയത് പരസ്യമായി വിളമ്പിയാലോ..!!
ഇതിനിടയിൽ വാട്ട്സാപ്പിൽ വന്ന പ്രതീക്ഷനിരാശകൾ സമാസമം സ്ഫുരിക്കുന്ന ഒരു ചിന്താശകലം : ''വടക്കോട്ടാണ് അവർ പൊയ്ക്കൊണ്ടിരിക്കുന്നത് ,ഇനി ചെന്നെയിലെങ്ങാനും ആവുമോ സി.ഡി സൂക്ഷിച്ചേക്കുന്നത് ; മയിര്.. വെള്ളപ്പൊക്കത്തിൽ എല്ലാം ഒലിച്ചു പോയിക്കാണും..!!''