18.1.15

വാഴക്കുല വരുത്തുന്ന വിനകള്‍..!

ജോലിത്തിരക്കിലിരിക്കുമ്പോൾ പലപ്പോഴും 'ഒന്ന് കിടക്കാൻ ' പറ്റിയിരുന്നെങ്കിൽ എന്ന് കൊതി തോന്നും. പക്ഷെ കഴിഞ്ഞ പത്ത് പന്ത്രണ്ട്  ദിവസമായി കിടന്ന് കിടന്ന് മടുത്തു എന്ന് തന്നെ പറയാം; ഒന്ന് നടു നിവർത്തിയിരിക്കാൻ പറ്റിയിരുന്നെങ്കിലെന്ന് കൊതിച്ച് പോകുന്ന നാളുകൾ...!
പ്രവാസലോകത്തിരിക്കുമ്പോൾ മാത്രം ഉണ്ടാകുന്ന ഹരിതാഭ, പച്ചപ്പ് , മണ്ണ്, മണ്ണിന്റെ മണം തുടങ്ങിയ നൊസ്റ്റാൾജിക് അസ്കിതകളുടെ ഭാഗമായിട്ടൊന്നുമല്ലങ്കിൽ കൂടി നാട്ടിലെത്തുമ്പോൾ ഇത്തിരിയുള്ള പറമ്പിൽ കുറച്ച് സമയം ചിലവഴിക്കുന്നത് ഒരു ആശ്വാസം തന്നെയാണ്. ഇത്തവണ ദാ  നിൽക്കുന്ന നല്ലൊരു പാളയംകോടൻ കുലപതി; വെട്ടുകത്തിയെടുക്കുന്നു, വീണിതല്ലോ കിടക്കുന്നു ധരണിയിൽ വാഴമുട്ടൻ. പിന്നെ വാഴക്കുലയുമായി ഈ കാലഘട്ടത്തിൻറെ ആവശ്യകതയായ 'സെൽഫി' , മൊബൈൽ ഫോട്ടോ പോസിങ്ങ്  തുടങ്ങിയ കലാപരിപാടികൾ.
അത് കഴിഞ്ഞു പിണ്ടിയുരിക്കലായി (പാളയംകോടൻ വാഴയുടെ പിണ്ടിയും ചെറുപയറും ഇട്ടൊരു തോരൻ , രസികനല്ലേ..?!) ; കുട്ടിക്കാലത്തേക്ക് ഒരു മടങ്ങിപ്പോക്കിന്റെ ആവേശം. ഇത് പക്ഷേ ഒരു ഒന്നൊന്നര ഉരിക്കലായിപ്പോയി , വാഴയ്ക്ക് നല്ല വണ്ണമുണ്ടായിരുന്നന്നേ; ഉരിച്ചിട്ടും ഉരിച്ചിട്ടും തീരുന്നുമില്ല.  ഭാര്യാവ് അടുത്ത് നിൽക്കുന്നു , നമ്മൾ ഇത് എത്ര കണ്ടതാണ് എന്നൊരു ജാഡയിൽ പിണ്ടി ഉരിച്ചെടുത്ത് കഴിഞ്ഞപ്പോഴേക്കും നമ്മുടെ 'ഊര' യ്ക്ക് മേല്‍ഭാഗത്തൊരു ചെറിയ പിടുത്തം..!
അതൊന്നും വകവെയ്ക്കാതെ വാഴക്കുലയും പൊക്കിയെടുത്ത് വീട്ടിൽ എത്തിയപ്പോഴേക്കും മനസ്സിലായി, നടു പണിമുടക്കാൻ സാധ്യതയുണ്ട് എന്ന്. 
നല്ല വേദന; അക്ഷരാർത്ഥത്തിൽ വേദനകൊണ്ട് പുളയുക തന്നെയായിരുന്നു. വേദന പിന്നെയും അധികരിച്ച് തുടങ്ങും മുന്നേ നല്ലപാതി ഡോക്ട്ടറെ  വിളിക്കുന്നു, മരുന്ന് എത്തിക്കുന്നു. കൂടെയൊരു ഉപദേശവും "കട്ടിലിൽ നേരെ കിടന്നാലേ ഇത് മാറൂ.." . തള്ളികളയാൻ പറ്റാത്ത ഉപദേശമാണ്; കാരണം നടുവൊടിയല്‍ കേസില്‍ അവളുടെ മുൻകാല പ്രായോഗിക പരിചയം അത്രയ്ക്കുണ്ട്.
 ഏതായാലും ഭാര്യാവിൻ ഉപദേശവും പരിചരണവും ഞങ്ങളുടെ  പ്രിയപ്പെട്ട ഡോകടർ സാറിന്റെ കൈപ്പുണ്യമാർന്ന മരുന്നും (ഇദ്ദേഹത്തെക്കുറിച്ച്  വിശദമായി മറ്റൊരു കുറിപ്പ് പിന്നീട് ) , എന്നാൽ പിന്നെ ഇതൊക്കെ പാലിച്ചും അനുസരിച്ചും സേവിച്ചും കിടന്നേക്കാം എന്ന എന്റെ മനസ്സും കാരണം ദാ  ഇപ്പോഴെങ്കിലും എണീറ്റിരുന്നു റ്റൈപ്പ് ചെയ്യാന്‍ പറ്റുന്നു. 

വാഴക്കുല / പിണ്ടിയുരിക്കല്‍ എപ്പിസോഡിൽ സംഭവിച്ചത് ക്ഷീണം പറ്റിയിരുന്ന നട്ടെല്ലിന്റെ താഴ്ഭാഗത്തുള്ള (L3-L4) ഡിസ്കുകളില്‍ കാര്യമായ ബള്‍ജിംഗും L5 യില്‍ ചെറിയ ക്ഷതവുമൊക്കെയാണെന്ന് വേദനയൊന്ന് കുറഞ്ഞ ശേഷം (മൂന്ന്‍ ദിവസങ്ങള്‍ക്കു ശേഷം) നടത്തിയ എം. ആര്‍. ഐ. സ്കാന്‍ വെളിവാക്കി തന്നു. തത്സമയം മരുന്നും വിശ്രമവും ഒക്കെ തുടങ്ങിയതിനാല്‍ മാത്രം വലിയ കുഴപ്പങ്ങള്‍ ഉണ്ടായില്ലന്നും..!

ഈ കിടപ്പില്‍ ഫേസ്ബുക്കിലും മറ്റും വരുന്ന നിങ്ങളുടെയൊക്കെ സ്റ്റാറ്റസും മെസ്സേജും പോസ്റ്റുകളും ചിത്രങ്ങളുമോക്കെയായിരുന്നു എനിക്ക് കൂട്ട്; വേദനയുടെ കടിച്ചമര്‍ത്തലുകള്‍ക്കിടയിലും നിങ്ങളുടെ നുറുങ്ങുകളുടെ ആശ്വാസം (പലതിലും 'ലൈക്ക്' അടിക്കാന്‍ പറ്റുമായിരുന്നെങ്കിലും കമന്റുകള്‍ ചിലസമയം അസാധ്യമായിരുന്നു..! ) ചെറുതല്ല..!

അധിക സമയം ഇരിക്കാന്‍ അനുവാദമില്ല...ബാക്കി പിന്നെ..!! ഇനിയും  ഒരാഴ്ച കൂടി പൂര്‍ണ്ണ വിശ്രമം അനിവാര്യം..!!!
സ്നേഹ പൂര്‍വ്വം
- അലീഫ്

ചെരുപ്പുകള്‍


കാന്‍സര്‍ പാലിയേറ്റീവ് വാര്‍ഡില്‍ കൂട്ടിരിപ്പുകാരെ അങ്ങിനെയിങ്ങനെയൊന്നും അനുവദിക്കാറില്ല; അഥവാ അനുവദിച്ചാല്‍ തന്നെ ചെരിപ്പിടാന്‍ സമ്മതിക്കുകയുമില്ല. രോഗിക്ക് ഉപയോഗിക്കാം; ടോയ് ലറ്റിലും മറ്റും പോകുമ്പോള്‍.
പക്ഷെ ടോയ് ലറ്റിലേക്ക് കയറുന്ന വഴിയില്‍ ഏകദേശം നൂറ്റമ്പതിലധികം ജോഡി ചെരുപ്പുകള്‍ അടുക്കിയും അല്ലാതെയുമൊക്കെ ഇരിക്കുന്നത് കണ്ട് ആകെ കണ്‍ഫ്യൂഷനായി; ആകെ 42 രോഗികള്‍ക്ക് കിടക്കാവുന്ന ആ വാര്‍ഡില്‍ ഇത്രയധികം ചെരുപ്പുകള്‍?  എന്റെ ആശയക്കുഴപ്പത്തിന് അറുതിവരുത്തിക്കൊണ്ട് ആ വാര്‍ഡില്‍ നിന്ന് അപ്പോള്‍ മരിച്ചു പോയ ഒരു രോഗിയെ സ്ട്രെച്ചറില്‍ കൊണ്ടു പോയി; പുതിയ ഒരാള്‍ കുറച്ചു സമയത്തിനകം അതേ കട്ടിലിലേക്ക് വരികയും ചെയ്തു..!
ചെരിപ്പ് ഇട്ട് വരുന്നവര്‍ മിക്കവരും ഇവിടെ നിന്ന് പോകുമ്പോള്‍ അത് തിരികെ കൊണ്ടു പോകുന്നില്ലന്ന സത്യം തിരിച്ചറിഞ്ഞതിന്റെ നടുക്കം ഇനിയും വിട്ടുമാറുന്നില്ല

(എഫ്.ബി. സ്റ്റാറ്റസ് :  07.01.2015 )

12.12.14

വീണ്ടും ഒരു സിനിമാ മാമാങ്കം..!

സിനിമയോടുള്ള എൻറെ താൽപര്യം അറിയാവുന്നത് കൊണ്ടാണോ , ഫെസ്റ്റിവലിൽ  കൂടാനുള്ള ഇഷ്ടം കൊണ്ടാണോ എന്നറിയില്ല ഡിസംബർ ആയാൽ പിന്നെ മിക്ക സുഹൃത്തുക്കളും അന്വേഷിക്കാറുണ്ട്‌ , 'ഇത്തവണ ഫിലിം ഫെസ്റ്റ്ന്  ഇല്ലേ..?' , 'വരുന്നില്ലേ..?' എന്നൊക്കെ . ഇത്തവണയും ഇല്ല എന്ന് പറഞ്ഞാൽ പിന്നെ മിണ്ടാട്ടമില്ല. അവരെയും പറഞ്ഞിട്ട് കാര്യമില്ല ; കഴിഞ്ഞ വർഷത്തെയും ഇന്ന് കൊടിയേറിയതും കൂടിചേർത്ത് ഏറിയാൽ ആറേഴു ഫെസ്റ്റിവലുകളെ പത്തൊൻപതിൽ എനിക്ക് നഷ്ടമായിട്ടുള്ളൂ എന്നവർക്ക് മിക്കവർക്കും  അറിയാവുന്നത് കൊണ്ടാണീ അന്വേഷണവും പരിഭവവും.

ഡിസംബറിൽ അവധി കിട്ടാതായ സാഹചര്യം കൊണ്ടും പിന്നെ,  2012 ലെ ഫെസ്റ്റിവലിന്റെ 'മനോഹര'മായ അനുഭവങ്ങൾ കൊണ്ടുമൊക്കെയാണ് പിന്നീട് എന്റെ ഷെഡ്യൂളിൽ നിന്ന് തിരുവനന്തപുരം ഫെസ്റ്റിവൽ ഒഴിഞ്ഞ് പോയത് എന്ന് തോന്നുന്നു. ആ വർഷം എന്റെ പ്രിയ സുഹൃത്തുക്കളുടെ തമിഴ് സ്വതന്ത്ര സിനിമ 500&5 പ്രദർശിപ്പിക്കപ്പെട്ടു. അവരുടെ ഒപ്പം ഫെസ്റ്റിവലിന്റെ പിന്നാമ്പുറങ്ങളിലേക്കും മറ്റും ലഭിച്ച പ്രവേശനം ആ സമയത്ത് വളരെയധികം ആഹ്ലാദിപ്പിച്ചെങ്കിലും പിന്നീടുള്ള ചിന്തകളിൽ ചിലത് മുഴച്ച് നിന്നു.

വിവാദങ്ങളില്ലെങ്കിൽ മേളയില്ല; അതുപോലെ തന്നെയാണ് ആഘോഷ വിരുന്നുകളും!  ഡെലിഗേറ്റ് ഫീസ് കെട്ടി സിനിമ കാണുന്ന കടുത്ത ആസ്വാദകരാണ് ഫെസ്റ്റിവലിന്റെ വിജയപരാജയങ്ങൾ നിർണയിക്കുന്നത് എന്നാണ് അതുവരെയും ഞാൻ കരുതിപോന്നത്. രാവ് തീരുവോളം നീളുന്ന സെലിബ്രിറ്റി പാർട്ടികളിൽ  (എന്ത് സെലിബ്രിറ്റി.. എന്നെ പോലെ 'എർത്ത്' ആയി കൂടുന്നവനും ഉൾപ്പെടും അതിൽ ; അതാണ്‌  അധികവും..!) കണ്ട മേളയുടെ യഥാർത്ഥ വിശേഷങ്ങൾ തീയറ്റുകളിൽ നിന്ന് തീയറ്റുകളിലേക്ക് നല്ല സിനിമയുടെ പിന്നാലെ പായുന്ന സാധാരണ ഡെലിഗേറ്റുകൾ അറിയാനിടയില്ല. സിനിമ ഞരമ്പുകളിൽ ലഹരിയായി പടരുന്ന ചില  'മുന്തിയ' സിനിമാപ്രവർത്തകർക്ക്  (പിന്നണിയിലും മുന്നണിയിലുമുള്ള) കൂടെയുള്ള 'എർത്തുകൾ'ക്കും മറ്റും ആഘോഷരാവുകളൊരുക്കാനുള്ള വേദി മാത്രമായി മേള തരം താഴുന്നത് ഞാനന്നറിഞ്ഞു ; ഒരു പക്ഷേ സാധാരണ പ്രേക്ഷകൻ എന്ന നിലയിലുള്ള ഈഗോ മൂലം തോന്നിയതാകാം അത്; സിനിമാ മേഖലയിൽ  ഇതൊക്കെ സർവ്വ സാധാരണമാണെന്നും വരാം. എന്നിരുന്നാലും ആ ചിന്തയിൽ  നിന്നൊരു മോചനം ഇനിയും കിട്ടുന്നില്ലന്നുള്ളതാണ് സത്യം; നാട്ടാരുടെ നികുതി പണം കൂടി ഉപയോഗിച്ച് സിനിമയെ ഉത്കൃഷ്ടപ്പെടുത്തുവാൻ വേണ്ടി നടത്തുന്ന ഈ മാമാങ്കത്തിന്റെ മാറ്റ് കുറഞ്ഞ് വരുന്നതിനു  ഇതൊക്കെ കാരണമാണെന്ന് വരുമോ..?

ആ ഈഗോ ഉള്ളിൽ നിന്നുമൊഴിഞ്ഞു  പോകാത്തിടത്തോളം സ്വസ്ഥമായി  മേളയെ  ഇനിയും ആസ്വദിക്കാനാവും എന്ന് കരുതുന്നില്ല. (എന്ന് വെച്ച് ഇതൊരു ഭീഷ്മ ശപഥം ഒന്നുമല്ല !  നാളെ എന്റെ ഈ ഉടായിപ്പ് ഈഗോയിസം അടിയറവ് പറഞ്ഞാൽ ഞാൻ പിന്നെയും മേളയ്ക്ക് പിന്നാലെ പായും.. അവസരം കിട്ടിയാൽ ഒരു സ്മാർട്ട് എർത്തായി ഈ പറഞ്ഞ പാർട്ടികളിലും ഒരു പക്ഷേ കണ്ടേക്കും..!! ) അല്ലെങ്കിൽ കഴിഞ്ഞ വർഷം കിം കി ഡുക്കിനെ അറിയാനുള്ള അവസരം ഞാൻ നഷ്ടപെടുത്തില്ലായിരുന്നു ; ഇത്തവണ തുർക്കി സംവിധായകൻ 'നൂ­റി ബില്‍­ജി സീ­ലാന്‍' വരുന്നുണ്ട് എന്നൊക്കെ  കേൾക്കുമ്പോഴും പങ്കെടുക്കാൻ തോന്നാതിരിക്കില്ലായിരുന്നു.
ഇവിടെയൊരു ചോദ്യം ഉയർന്നു വരുന്നത് എനിക്ക് കേൾക്കാം ; മേളയ്ക്ക് പോകുന്നത് സിനിമ കാണാനോ സിനിമാക്കാരെ കാണാനോ എന്ന്..? ഫിലിം ഫെസ്റ്റ് എന്നാൽ  ഇതെല്ലാം കൂടിയാണ് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളതെങ്കിലും , കാണാനെത്തുന്നവരുടെയും കാണിക്കാനെത്തുന്നവരുടെയും ഫെസ്റ്റിൽ നിന്ന് ,  ആസ്വാദകന്റെ ചിലവിൽ നടക്കുന്ന സാംസ്കാരിക ധൂർത്തിന്റെ മേലാപ്പിൽ നിന്നൊക്കെ ഉയിർത്തെണീറ്റ് സിനിമാസ്വദനത്തിന്റെ കാഴ്ചപ്പാടുകൾ മാറ്റിമറിക്കുന്ന യഥാർത്ഥ മേളയിലെ പ്രതിനിധിയാവാനാണ്   ഞാൻ കാത്തിരിക്കുന്നത്.

അടിക്കുറിപ്പ് :  'ഒരാൾപൊക്കം' എന്ന സിനിമ ഈ മേളയിലൂടെ കാണാൻ കഴിയുന്നില്ലല്ലോ എന്നത് ഇത്തവണത്തെ സ്വകാര്യ ദുഃഖം തന്നെയാണ്.