25.10.16

'Travaux Publics' - പൊതുമരാമത്ത് വകുപ്പ്

പോണ്ടിച്ചേരി യാത്രയുടെ വലിയ ഒരു ആകര്‍ഷണം അനവധി സമാന്തര -ലംബരേഖകളിലെന്നോണം കെട്ടുപിണഞ്ഞു കിടക്കുന്ന നിരത്തുകളിലൂടെയുള്ള കാല്‍നട സവാരിയാണ്. എത്ര കണ്ടാലും പുതുമ തോന്നിപ്പിക്കുന്നതും  വിദേശ അധിനിവേശ കാലത്തിന്റെ തിരുശേഷിപ്പുകളുമായ നിരവധി വാസ്തുശില്പങ്ങൾ. മിക്കവയും കൂട്ടിച്ചേർക്കലുകളോ പുനഃരുദ്ധാരണമോ ഒക്കെ നടത്തി ഹോട്ടലുകളും കഫറ്റീരിയകളും വസ്ത്ര കരകൗശല വില്പനശാലകളുമൊക്കെയായി മാറ്റപ്പെട്ടവയാണെങ്കിലും ഓരോ തവണയും ഇത് നേരത്തെ കണ്ടിട്ടില്ലല്ലോ എന്ന് ആശ്ചര്യപ്പെടുത്തുന്ന എന്തെങ്കിലുമൊക്കെ നമുക്ക് കണ്ടത്താനാവുമെന്നാണ് അനുഭവം.
ഹൈകോര്‍ട്ട് ഭാഗത്ത് നിന്നും സ്പൈസ് റൂട്ട് ഭോജനശാലയ്ക്ക് അരികിലൂടെ ഗ്രാന്‍ഡ്‌ കനാല്‍ ഭാഗത്തേക്ക് ബിസി സ്ട്രീറ്റിലൂടെ അലസമായി നടക്കുമ്പോഴാണ് 'Travaux Publics' എന്നൊരു സാമാന്യം വലിയ ബോര്‍ഡും കമാന വാതിലും ശ്രദ്ധയില്‍ പെട്ടത്.  ഈ ഭാഗത്തെ മിക്ക കെട്ടിടങ്ങളും നിരത്തിനോട് ചേർന്ന്, ജനവാതിലുകൾ തുറക്കുന്ന പോലെയാണെങ്കിൽ ഇത് തികച്ചും വ്യത്യസ്തമായി ചുറ്റുമതിലിനുള്ളില്‍ നിറഞ്ഞ പച്ചപ്പില്‍ ഒളിപ്പിച്ച് വെച്ചപോലെയാണ്.
ക്ലാസ്സിക് കൊളോണിയൽ ശൈലിയിലുള്ള ഈ കെട്ടിടം കമാനാകൃതിയിലുള്ള വലിയ പ്രവേശന കവാടം, ചുറ്റുമതിൽ/ വേലിക്കെട്ട്, ഇരുമ്പ് കൈവരികളോട് കൂടിയ ബാൽക്കണികൾ, ഉയരം കൂടിയതും കമാനാകൃതിയിലുള്ളതുമായ ജാലകങ്ങൾ തുടങ്ങിയവയാൽ പുറമെ നിന്ന് ശ്രദ്ധേയമാണ്.
അവധി ദിനമാകയാൽ അകത്തേക്ക് പ്രവേശിക്കുവാനോ കൂടുതൽ ചിത്രങ്ങൾ എടുക്കുവാനോ (അനുവാദം കിട്ടുമോ എന്നറിയില്ല) കഴിഞ്ഞില്ലെങ്കിലും തദ്ദേശീയരായ സുഹൃത്തുക്കളിൽ നിന്നും ഗവണ്മെന്റ് വെബ് സൈറ്റിൽ നിന്നുമൊക്കെ കുറെ കാര്യങ്ങൾ മനസ്സിലാക്കുവാനായി.
1736=38 കാലയളവിൽ പണികഴിപ്പിക്കപ്പെട്ട Hotel de la Monnaie 1761 ൽ നശിപ്പിക്കപ്പെടുകയും പിന്നീട് 1766 ൽ വീണ്ടും പഴയ രീതിയിൽ തന്നെ പുനർ നിർമ്മിക്കപ്പെടുകയുമുണ്ടായി. നാണയ കമ്മട്ടമായും (mint) ശേഖരണ സ്ഥലമായും പ്രവർത്തിച്ചിരുന്ന ഇവിടം 1884ൽ പബ്ലിക് ലൈബ്രറിയാക്കി (Bibliotheque Publique) മാറ്റപ്പെട്ടു. കൂട്ടത്തിൽ റോഡുകളുടെയും പാലങ്ങളുടെയും എൻജിനീയറിങ്ങ് ഓഫീസ് (Bureau des Ponts et Chaussées) കൂടി  പ്രവർത്തിച്ചിരുന്നു.  പിന്നീട് 1954ൽ  പൂർണമായും പബ്ലിക് വർക്സ് ഡിപാർട്മെന്റ് (പി.ഡബ്ള്യു.ഡി) എന്നർത്ഥം വരുന്ന Bureau des Travaux Publics സ്ഥാപനമാകുകയും ചെയ്തു.
പുതുച്ചേരി, കാരയ്ക്കൽ, മാഹി, യാനം തുടങ്ങിയ പ്രദേശങ്ങളിലെ റോഡുകൾ, പാലങ്ങൾ, ദേശീയ പാത, പൊതു കെട്ടിടങ്ങൾ, ജലസേചനം , ജലവിതരണം, വെള്ളപ്പൊക്ക നിയന്ത്രണം, പൊതുജനാരോഗ്യം തുടങ്ങി വിവിധങ്ങളായ വിഭാഗങ്ങളുടെ പ്രധാന ഓഫീസായി ഇവിടം പ്രവർത്തിക്കുന്നു.

ചിത്രങ്ങൾ :  മോഹൻദാസ്  ( Maverick Dass @ FB)
#Travel #pondichery #architecture

14.10.16

ഒരു ഹര്‍ത്താല്‍ സെല്‍ഫി..!

പോണ്ടിച്ചേരിയെന്ന പുതിയ പുതുച്ചേരിയിലേക്ക് ഇക്കഴിഞ്ഞ ഞായറാഴ്ച വണ്ടി കയറുമ്പോള്‍ ആശങ്കകള്‍ ഉണ്ടായിരുന്നു, തമിഴ് മുഖ്യമന്ത്രിയമ്മാവുക്ക് വല്ലതും പറ്റിയാല്‍ പാണ്ടിനാട്ടില്‍ തെണ്ടിയത് തന്നെ; പക്ഷെ പണികിട്ടിയത് ഇന്ന് സ്വന്തം മലയാളത്താന്മാരില്‍ നിന്നും..!
പോണ്ടിയില്‍ നിന്നും 'രതിമീന' വണ്ടിയില്‍ ഇന്നലെ രാത്രി കേറി, രാവിലെ നാഗര്‍കോവില്‍ എത്തി, ബസ്സ്‌ മച്ചാന്‍ന്മാര്‍ തന്നെ വളരെ 'ഡീസന്റ്' ആയി , റെയില്‍വെ സ്റ്റേഷനില്‍ എത്തിച്ച് ടിക്കറ്റ് (ചായ, വട, പ്രാതല്‍ പൊതികള്‍ സഹിതം- അതല്ലേ ഡീസന്റ് ഇടപാട് എന്ന് പറഞ്ഞത് ) എടുത്ത് കയറ്റി വിട്ടു. നേമം കഴിഞ്ഞപ്പോള്‍ മുതല്‍ വണ്ടി എവിടെങ്കിലും പിടിച്ചിട്ടാല്‍ അവിടെ ഇറങ്ങാന്‍ കുടുംബയോഗ തീരുമാനമായിരുന്നു. കരമന പള്ളിയ്ക്ക് താഴെ ക്രോസ്സിങ്ങില്‍ വണ്ടി നിര്‍ത്തിയ ഇത്തിരി നേരം കൊണ്ട് ഭാണ്ഡകെട്ടുകള്‍ സഹിതം ചാടി.
കരമന വരെ ഒരു ഷോര്‍ട്ട്കട്ട് നടപ്പ് (ഊടുവഴികള്‍ക്ക് മകനെ Adhil , നൻഡ്രി..!) ; ശേഷം ബൈക്കുകളില്‍ തവണകളായി തമലത്തെ വീട്ടിലേക്ക്; എട്ടര ഒന്‍പതു മണിക്ക് ടാര്‍ജറ്റ് ചെയ്തിരുന്നത് പത്തരയായി എന്നേയുള്ളൂ.. എങ്കിലും 'നോര്‍ത്ത് 24 കാതം' സിനിമയുടെ ഒരു മിനിയേച്ചര്‍ വേര്‍ഷന്‍ ഈ യാത്രയിലൂടെ പകര്‍ന്ന് കിട്ടിയതില്‍ വളരെ സന്തോഷം; താങ്ക്യു ഹർത്താൽ ചേട്ടന്മാരെ..! :(
ഒരു പെരുവഴി സെൽഫി കൂടിയില്ലാതെ പിന്നെന്ത് ഹർത്താൽ ആഘോഷം..!?

Matrimandir revisited..!


20 വർഷങ്ങൾക്ക് മുൻപ് ആദ്യമായി പോണ്ടിച്ചേരിയിലെ Auroville സന്ദർശിക്കുമ്പോൾ Matrimandir ന്റെ നിർമ്മാണം പുരോഗമിക്കുന്നതെയുള്ളൂ; കുറച്ചു നാളുകൾക്ക് ശേഷം വീണ്ടും വരുമ്പോൾ ഭാര്യാസമേതം എന്നൊരു മാറ്റം എനിക്കും, സുവർണ്ണ മേലങ്കി അണിയാനുള്ള തയ്യാറെടുപ്പ് Matrimandir നും. പിന്നെയും ഒന്ന് രണ്ട്‌ തവണ പല ആവശ്യങ്ങൾക്കായ് Auroville വന്നപ്പോഴെല്ലാം സുവർണ്ണ ആവരണം പുരോഗമിക്കുന്നത് കാഴ്ചയായി; വളരെയടുത്തു നിന്ന് തന്നെ. ആ സമയങ്ങളില്‍ നേടിയ അറിവുകളും പോസിറ്റീവ് എനര്‍ജിയും ഇവിടേക്ക് വീണ്ടുമൊരു യാത്രയ്ക്ക് പ്രോത്സാഹനമായി; കുടുംബത്തെ പറഞ്ഞ് കൊതിപ്പിച്ചു.
ഇന്ന്( 11 oct 2016)  ഇവിടേക്ക് വീണ്ടും എത്തുമ്പോൾ സുവർണ്ണ മേലാട പൂർണ്ണം; പക്ഷെ ബൌദ്ധിക നിബന്ധനകളുടെ അതിർ വരമ്പുകളും ഭൗതിക വേലികെട്ടുകളും ദർശനപരിധി നിശ്ചയിച്ച് Matrimandir view point എന്നയിടത്തേക്ക് വീക്ഷണകോണുകളെ പരിമിതപ്പെടുത്തിയിരിക്കുന്നു. അതിലും അസഹനീയം ഇതേ അതിര്‍വരമ്പുകള്‍ ഇവിടുത്തെ അന്തേവാസികളുടെ നിലപാടുകള്‍ക്ക് മേലും പെരുമാറ്റങ്ങളിലും വരെ നിഴലിട്ടിരിക്കുന്നു എന്നതാണ്. Volunteering അഥവാ  സന്നദ്ധസേവനം എന്നതിന്‍റെ യഥാര്‍ത്ഥ പൊരുള്‍ മനസ്സിലാക്കാതെ എന്ത് തരം 'ധ്യാനം' ആണ് ഈ വാഗ്ദത്ത 'ലോക ഭൂമിക' യില്‍ ഇവര്‍ ഉദ്ബോധിപ്പിക്കുവാനും പ്രോത്സാഹിപ്പിക്കുവാനും ശ്രമിക്കുന്നത് എന്ന്‍ മനസ്സിലാവുന്നില്ല.
Meditation എന്നത് സുവർണ്ണ മേലാപ്പിനുള്ളിലെ പൂർണ്ണ ശുഭ്രതയിലും നിശ്ശബ്ദതയിലും കൃത്യമായി പ്രകാശം കേന്ദ്രീകരികരിച്ച ഒരു ബിന്ദുവിലേക്ക് മനസ്സിനെ ഏകീകരിക്കുക മാത്രമാണെന്നു ഞാൻ കരുതുന്നില്ല. ചുറ്റുപാടുമുള്ള സന്നദ്ധ സേവകര്‍ നിരന്തരം ഉല്‍പ്പാദിപ്പിച്ച് കൊണ്ടിരിക്കുന്ന 'നെഗറ്റീവ് എനര്‍ജിയെ' തളച്ചിടാന്‍ പൂര്‍ണ്ണ നിശബ്ദതയ്ക്കോ അനന്തതയില്‍ നിന്ന് വരുന്ന (വരുത്തുന്ന) പ്രകാശ രശ്മികള്‍ക്കോ ആവില്ല. 
എന്നിലെ വാസ്തുശില്പ ആസ്വാദകന്റെ ധ്യാനം വേലികെട്ടുകളില്ലാത്ത കാഴ്ചകളുടെയും ജിജ്ഞാസകളുടെയും ഏകീകരണമാണ്; അതുകൊണ്ട് തന്നെ ഇനി ഇവിടേക്ക്, അകറ്റി നീർത്തപ്പെടുന്ന ഈ കാഴ്ചകളിലേക്ക് ഇനിയുമൊരു യാത്ര ഉണ്ടാവാനിടയില്ല..!!
(കിട്ടാത്ത മുന്തിരി പുളിക്കുമെന്ന് ഭാര്യയും മക്കളും..!!!)

20.4.16

വേലി തിന്നുന്ന വിളവ്..!

ബഹുനില കെട്ടിടനിർമ്മാണവേളയിൽ അനുവർത്തിക്കേണ്ട ജീവൻ സുരക്ഷാക്രമീകരണങ്ങൾ നിഷ്കർഷിക്കുവാനും അവ പാലിക്കപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കുവാനും നടപടിയെടുക്കുവാനും ചുമതലപ്പെട്ട സർക്കാർ സംവിധാനങ്ങൾ തന്നെ യാതൊരു സുരക്ഷാക്രമീകരണങ്ങളുമില്ലാതെ അപകടകരമായ വിധത്തിൽ അന്യസംസ്ഥാന തൊഴിലാളികളെ കൊണ്ട് പണിയെടുപ്പിക്കുന്നതിന്റെ ചില ചിത്രങ്ങളാണ് ചുവടെ ചേർത്തിരിക്കുന്നത്. 
 
കൊച്ചിൻ നഗരസഭ മറൈൻഡ്രൈവിൽ പണികഴിപ്പിച്ചു കൊണ്ടിരിക്കുന്ന പുതിയ 8 നില ഓഫീസ് കെട്ടിടത്തിൽ നിർമ്മാണ തൊഴിലാളികൾക്കായി ഏതെങ്കിലും തരത്തിലുള്ള ജീവൻ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തുകയുണ്ടായിട്ടില്ലന്ന് ഈ ചിത്രങ്ങൾ സൂചിപ്പിക്കുന്നു. (ഏപ്രിൽ 9 രാവിലെ 9 മണിക്ക് എടുത്ത ചിത്രങ്ങളാണിവ)
  
1. ഉയരങ്ങളിൽ ജോലിചെയ്യുമ്പോൾ വേണ്ട സുരക്ഷാ വല , വേലി  യാതൊന്നും കാണാനില്ല 
2. പ്രാഥമിക സുരക്ഷാ സംവിധാനങ്ങളായ സേഫ്റ്റി ഹെൽമെറ്റ്‌, സേഫ്റ്റി ഷൂസ്, പെട്ടന്ന് ദൃഷ്ടിയിൽ പെടാനുതകുന്ന മേലങ്കി / സുരക്ഷാ കവചം , അപ്രതീക്ഷിത വീഴ്ചയിൽ സഹായകമാകുന്ന  വിധത്തിൽ ബന്ധിപ്പിച്ച കയർ / കൊളുത്തുകൾ തുടങ്ങിയവയൊന്നും ഉപയോഗിക്കുന്നില്ല.
3. യാതൊരു സുരക്ഷാ മാനദണ്ഡവും അനുവർത്തിച്ചിട്ടില്ലാത്ത സ്കാഫോൾഡിംഗ്(പണിതട്ട് )
4. ദുരന്തങ്ങളെ ക്ഷണിച്ച് വരുത്താനെന്നോണം  അലങ്കോലമായും അലക്ഷ്യമായും കിടക്കുന്ന നിർമ്മാണയിടവും പരിസരവും.
5. അപര്യാപ്തമായ മേൽനോട്ടം 

ഇത്തരത്തിൽ അപകടകരമായ സാഹചര്യങ്ങളിലും ജോലിചെയ്യാൻ അന്യസംസ്ഥാന തൊഴിലാളികളടക്കം തയ്യാറാവുന്നത് കോടികൾ ആസ്തിയുള്ള വൻകിട നിർമ്മാണ കമ്പനികൾ മുതലെടുക്കുകയാണന്ന പരാതികൾ കേട്ടിട്ടുണ്ട്; തൊഴിലാളികളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ ബാധ്യസ്ഥരായവർ തന്നെ ഇത്തരത്തിൽ  മാതൃകയാകുമ്പോൾ അവരെ കുറ്റപെടുത്താനാവുമോ..?  സമീപകാലത്ത് ജോലിക്കിടെ തൊഴിലാളികള്‍ മരിച്ച സംഭവങ്ങളില്ലെല്ലാം അപകടത്തിന് സാഹചര്യമൊരുക്കിയത് സുരക്ഷാസൌകര്യത്തിന്റെ അഭാവമാണ്.
ഈ ചിത്രങ്ങൾ പകർത്തിയ എന്റെ സുഹൃത്ത്, ലേബർ കമ്മീഷണർ, ഡെപ്യൂട്ടി ലേബർ കമ്മീഷണർ, സിറ്റി മേയർ , മേയറുടെ ഓഫീസ് തുടങ്ങിയ ഇടങ്ങളിലേക്ക്  വിശദമായ ഇ-മെയിൽ അയച്ചുവെങ്കിലും ഇതുവരെയും കൈപറ്റിയതായോ എന്തെങ്കിലും തുടർ നടപടികൾ സ്വീകരിച്ചതായോ കാണുന്നില്ല. ചില പത്ര ദൃശ്യ മാധ്യമങ്ങളുമായും ഈ ആശങ്ക പങ്ക് വെയ്ക്കാൻ ശ്രമിച്ചെങ്കിലും യാതൊരു പ്രതികരണവും ഇല്ല; അവർക്ക് കൂടുതൽ താത്പര്യം 'വീണുകിട്ടുന്ന' ദുരന്തവിശേഷങ്ങളിലും  ശേഷമുള്ള വിചാരണ വിശകലനങ്ങളിലുമാണല്ലോ..!

കെട്ടിടനിർമ്മാണ മേഖലയിലെ പ്രാഥമിക സുരക്ഷാ ക്രമീകരണങ്ങളോടുള്ള  ഇത്തരം അലംഭാവ സമീപനം വിദൂരഭാവിയിലല്ലാതെ തന്നെ മറ്റൊരു കൂട്ട ദുരന്തത്തിലേക്ക് നയിച്ചേക്കുമെന്നതിൽ സംശയമില്ല; ഇന്നലെ അധികദൂരയൊന്നുമല്ലാത്ത കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാല ( കുസാറ്റ്) യിൽ നടന്ന അപകടവാർത്തയെ ഇതോടൊപ്പം ചേർത്ത് വായിച്ചെങ്കിലും ബന്ധപെട്ടവരുടെ കണ്ണ് തുറന്നിരുന്നുവെങ്കിൽ ..!!