19.6.21

ഒരു ഓർമ്മകുറിപ്പ്..!

കുറച്ചു വർഷങ്ങൾക്ക് മുൻപ് ആണ്, (2000- 2001 ആകണം,കൃത്യമായ വര്ഷം ഓർമ്മയില്ല) ; അന്ന് ഞാൻ തിരുവനന്തപുരത്ത്, ആർക്കിടെക്ട് ജി.ശങ്കർ എന്ന ഞങ്ങളുടെ ശങ്കർജിക്ക് ഒപ്പമാണ്. അദ്ദേഹത്തിന് വാസ്തുശില്പം കഴിഞ്ഞാൽ സിനിമ- സംഗീത പരിപാടികളിലും മറ്റുമുണ്ടായിരുന്ന താല്പര്യവും ഈ മേഖലകളുമായി ബന്ധപെട്ടു പ്രവർത്തിക്കുന്നവരുമായുള്ള അടുപ്പവും ഉള്ളതിനാലാവും ചെറുതും വലുതുമായ നിരവധി സ്റ്റേജ് പരിപാടികളും മറ്റും സംഘടിപ്പിക്കുവാനും ഒക്കെ മുന്നിട്ടിറങ്ങുന്ന ശീലമുണ്ട്; അത് വഴി ഇത്തരം പരിപാടികളുടെ സംഘാടനത്തിന്റെ ഭാഗമാകുവാനും മറ്റും എന്നെ പോലുള്ളവർക്ക് അവസരവും നിരവധി പ്രഗത്ഭരെ കാണാനും ഇടപെടാനുമൊക്കെയുള്ള ഭാഗ്യവും കിട്ടിയിട്ടുണ്ട്.

പറഞ്ഞു വന്നത്, ആ കാലത്ത് അത്ര പ്രമുഖൻ ഒന്നുമല്ലാത്ത ഒരു വോക്കലിസ്റ്റ്, ഏതോ ഒരു സംഘടനയുടെയോ മറ്റോ ഭാഗമായി തിരുവനന്തപുരം പങ്കജ് ഹോട്ടലിലെ ഹാളിൽ വെച്ചു ഒരു സംഗീത പരിപാടി നടത്തുന്നു. അതിന്റെ മേളം ഉൾപ്പെടെയുള്ള ചില കാര്യങ്ങൾ സംഘടിപ്പിക്കാൻ ശങ്കർജി ഏൽക്കുന്നുവെങ്കിലും ഓഫീസിലെ തിരക്കിലോ മറ്റോ അത് മറന്നും പോകുന്നു. സംഭവം ഓർമ്മ വരുന്നത് പരിപാടി നടക്കേണ്ട ദിവസം രാവിലെ, പുള്ളി സ്ഥലത്തുമില്ല, ആലപ്പുഴയിലെവിടെയോ ആണ്.

ഇത്തരം സന്ദർഭങ്ങളിൽ ഓഫീസിലെ ശ്രീഹരി എന്ന സ്റ്റാഫിനെയാണ് ആദ്യം വിളിക്കുക, കൂട്ടത്തിൽ ഞാനും കൂടി. "മ്യൂസിക് സ്‌കൂളും പ്രോഗ്രാമും ഒക്കെ നടത്തുന്ന രമേശ് നാരായണൻ എന്ന ഒരു സംഗീത സംവിധായകൻ തമലം ഭാഗത്ത് ഉണ്ട്, അവിടെ പോയാൽ തബല, മൃദംഗം ഒക്കെ കൈകാര്യം ചെയ്യുന്ന രണ്ട് മൂന്ന് പേരെ കിട്ടും, അവരെ വൈകുന്നേരത്തിന് മുൻപ് പങ്കജിൽ എത്തിക്കണം" ഫോൺ കട്ട്.

സത്യം പറഞ്ഞാൽ, രമേശ് നാരായണൻ എന്നൊരു പേര് ഞങ്ങൾ അന്ന് കേട്ടിട്ടില്ല, അല്ലെങ്കിൽ ശ്രദ്ധിച്ചിട്ടില്ല. അദ്ദേഹം താമസിക്കുന്ന വീടിന്റെ / മ്യൂസിക് സ്‌കൂളിന്റെ ഏകദേശ ലൊക്കേഷൻ മനസ്സിലാക്കി ബൈക്കിൽ ഞങ്ങൾ പുറപ്പെട്ടു. എന്നാൽ അവിടെ കാത്തിരുന്നത് ഒന്ന് രണ്ട് മാസം മുൻപ് പുള്ളി അവിടുന്ന് താമസം മാറിയെന്ന ഹൃദയഭേദകമായ വാർത്ത. അതിലും ഭീകരം, എങ്ങോട്ടാണ് പോയതെന്ന് അവിടെ പരിസരത്ത് ആർക്കും ഒരു പിടിയുമില്ലന്നതും..!

ബൈക്കിൽ കുറെ ചുറ്റിയും അന്വേഷിച്ചും മറ്റും കുറച്ചകലെ ഒരു വീട്ടിൽ ഞങ്ങൾ എത്തി ചേർന്നു. (അപ്പോഴേക്കും നേരം ഉച്ച കഴിഞ്ഞു, ഭക്ഷണം ഒന്ന് രണ്ട് സോഡ നാരങ്ങായിൽ ഒതുങ്ങി നിൽക്കുകയാണ്) റോഡിൽ കണ്ട ഓട്ടോ ചേട്ടന്മാരും നാരങ്ങ സോഡ കടക്കാരനും ഒക്കെ സഹായിച്ചാണ് അവിടെ എത്തിയത്.
ഗാർഡനിൽ അത്യാവശ്യം പ്രായമുള്ള, വെട്ടിയൊതുക്കാത്ത കുറ്റിത്താടിമീശയും കുറച്ചു മുഷിഞ്ഞ ബനിയനുമൊക്കെയായി ഒരാൾ നിൽക്കുന്നുണ്ട്.

"രമേശ് സാറിന്റെ വീട്..?"

"ഇത് തന്നെ , വരൂ ,അകത്തിരിക്കാം..!" ഹാപ്പി, സമാധാനം, അലച്ചിലിന് ഫലം കണ്ടല്ലോ, ഇത് ജോലിക്കാരൻ ആകും..!

ഞങ്ങൾ സിറ്റ്ഔട്ടിലേക്ക് കേറി, ഗാർഡനിൽ കണ്ട കക്ഷി വീടിന് അകത്തേക്കും. മുഷിഞ്ഞ ബനിയൻ ഒക്കെ മാറ്റി കുട്ടപ്പനായി ദേ അങ്ങേര് തന്നെ വരുന്നു. എന്റെ ഹൃദയം വല്ലാതെ മിടിച്ചു തുടങ്ങി; കാരണം, കണ്ടിട്ട് പ്രതീക്ഷിച്ച ഒരു മ്യൂസിക് ലുക്ക് ഒന്നും ഇല്ല, എന്നാൽ എവിടെയോ കണ്ട, അറിഞ്ഞ, ഒരു ഫീൽ ഉണ്ട് താനും..!

"എവിടുന്നാണ്, വന്ന കാര്യം പറയൂ"

സർ, ഞങ്ങൾ ആർക്കിടെക്ട് ശങ്കർജി പറഞ്ഞിട്ട് വരുന്നതാണ്; മ്യൂസിക് ഒക്കെ ചെയ്യുന്ന രമേശ് ..സാർ, സിനിമ.. പാട്ട്.. ഞാൻ ചെറുതായി വിക്കി തുടങ്ങി. അദ്ദേഹത്തിന്റെ മുഖഭാവത്തിൽ നിന്ന് സംഭവം കൈവിട്ട് പോയി എന്ന് ഏകദേശം എനിക്ക് മനസ്സിലായി; മറ്റേ കക്ഷി ആളെ കണ്ടെത്തിയ സന്തോഷത്തിൽ ആശ്വാസപെട്ടിരിക്കുകയുമാണ്..!

"നിങ്ങൾ ഒരു പാട് അലഞ്ഞു തിരിഞ്ഞു വന്നതാണല്ലേ.. കുറച്ചു ജ്യൂസ് എന്തെങ്കിലും എടുക്കട്ടേ..?"

"ആയിക്കോട്ടെ" എന്ന് ശ്രീഹരി എന്റെ കാലിന്റെ ചവിട്ട് വകവെയ്ക്കാതെ പറഞ്ഞു; 2 ജ്യൂസ് എടുക്കാൻ പുള്ളി അകത്തേക്ക് വിളിച്ചും പറഞ്ഞു.

"അതേയ്, ഞാൻ നിങ്ങൾ ഉദ്ദേശിച്ച ആൾ അല്ല; എന്റെ പേര് രമേശൻ നായർ, സിനിമയിൽ പാട്ടൊക്കെ എഴുതും, കേട്ടിട്ടുണ്ടോ..?"

ഞാൻ കാര്യമായി വിയർത്തു, ചെറുതായി തലയാട്ടി.. "ങും.."
ആളു മാറിയെന്നറിഞ്ഞ ഷോക്കിലാണോ, അതോ ശരിക്കും ഈ ആളെ അറിയാത്തത് കൊണ്ടാണോ ശ്രീഹരിയുടെ വായിൽ നിന്ന് വീണത് "അറിയില്ല" എന്നാണെന്നാണ് ഇന്നും ഞാൻ വിശ്വസിക്കുന്നത്!

എന്തായാലും അദ്ദേഹം, ജ്യൂസും തന്നു, ഒപ്പം പുള്ളിയുടെ കുറച്ചു പാട്ടുകളെ കുറിച്ചും ഒക്കെ പറഞ്ഞു. ആ സമയത്ത് ഇറങ്ങിയത് 'പ്രിയം' ഒക്കെ ആയതിനാലോ, നമ്മുടെ ആ സമയത്തെ അവസ്‌ഥ മനസ്സിലാക്കിയി
ട്ടോ എന്തോ, പുള്ളി പറഞ്ഞു തുടങ്ങിയത് 'കട്ടുറുമ്പിന് കല്യാണം' ഒക്കെയാണ് എന്നാണ് ഓർമ്മ.
എത്രയോ തവണ കേട്ടിട്ടുള്ള, ഇഷ്ട ഗാനങ്ങൾ, ഹിറ്റുകൾ 'എത്ര പൂക്കാലവും' , 'പൂമുഖ വാതിൽക്കലും', 'ചന്ദനം മണക്കുന്ന പൂന്തോപ്പും', 'ശരർപൊളി മാല ചാർത്തി' യും ഒന്നും ആ നേരത്ത് എന്റെ മനസ്സിൽ വന്നില്ല; ഒരു വലിയ പാട്ടെഴുത്തുകാരന്റ, കവിയുടെ മുന്നിലാണ് ഇരിക്കുന്നത് എന്ന ബോധത്തിന്റെ അമ്പരപ്പിൽ, കിട്ടിയ ജ്യൂസ് തന്നെ തൊണ്ടയിൽ പാതി കുടുങ്ങിയ നിലയിലാണ്. അദ്ദേഹത്തിന്റെ സംസാരം പോലും ഞങ്ങളുടെ തലച്ചോറിലേക്ക് വളരെ കുറച്ചേ ഫീഡ് ചെയ്യപ്പെട്ടിട്ടുണ്ടാവുകയുള്ളൂ.
അദ്ദേഹം തന്നെ രമേശ് നാരായണൻജി ആ സമയത്ത് താമസിച്ചിരുന്ന ലൊക്കേഷനും മറ്റും കൃത്യമായി പറഞ്ഞു തന്നു, ഞങ്ങളെ യാത്രയാക്കി.

വീട് മാറി, ആള് മാറി, എന്നിട്ടും ഇത്രയും സാത്വികനായ ഒരു മനുഷ്യനായി, അദ്ദേഹം ഞങ്ങളുടെ അവസ്‌ഥ മനസ്സിലാക്കുകയും പരിഗണനാപൂർവ്വം പെരുമാറുകയും ചെയ്തത് എന്ത് കൊണ്ടാവും  എന്ന് ഇന്നും അത്ഭുതപ്പെടുന്നു.

(ഞങ്ങൾക്ക് എസ്.രമേശൻ നായർ എന്ന എഴുത്തുകാരന്റെ ആതിഥ്യം അനുഭവിക്കാൻ ഉള്ള ഭാഗ്യം നല്കാനായി മാത്രം ഇടക്കാലത്തേക്ക് താമസം മാറിയ പോലെ രമേശ് നാരായണൻ ജി, ഞങ്ങൾ ആദ്യം അന്വേഷിച്ചു പോയ പ്രദേശത്തേക്ക് തന്നെ പിന്നീട് താമസം മാറ്റി; അതിന് വളരെയടുത്താണ് പിൽക്കാലത്ത് എനിക്ക് വീട് വെച്ച് താമസിക്കാനുള്ള യോഗം ഉണ്ടായതും.)

ഒരു പാട് നല്ല ഗാനങ്ങളിലൂടെ നമ്മുടെയൊക്കെ മനസ്സ് കീഴടക്കിയ പ്രിയ കവിക്ക്, എസ്.രമേശൻ നായർ എന്ന മനുഷ്യസ്നേഹിക്ക് ആദരാഞ്ജലികൾ..!

14.5.21

കോവിഡ് ജാഗ്രത..!

കുറച്ചു ദിവസമായി എഫ്.ബി കമന്റ് ബോക്സുകളിൽ
'ആദ' എന്ന് ടൈപ്പ് ചെയ്ത് തുടങ്ങുമ്പോഴേക്കും 'ആദരാഞ്ജലികൾ' ന്ന് വരാനും 'Heart' അടിച്ചു തീരും മുൻപേ 'condolences' കൂടി ചേർത്ത് വാചകം പൂർത്തിയാകാനും ഒക്കെ തുടങ്ങിയിരിക്കുന്നു. നേരിൽ അറിയുന്നവരുടെ, സമൂഹത്തിൽ അറിയപ്പെടുന്നവരുടെ വിയോഗവാർത്തകൾ ചുറ്റും കുമിഞ്ഞു കൂടുന്നതിന്റെ ബാക്കിപത്രമാകും.

ഓട്ടോ ടൈപ്പിംഗിൽ
'പ്ര' സ്വയം 'പ്രണാമം' ആകുന്ന സമയം പോലുമെടുക്കില്ല നമുക്ക് പ്രിയപ്പെട്ടവരെ നഷ്ടമാകാൻ എന്ന് തിരിച്ചറിയുക. സർക്കാർ നിയന്ത്രണങ്ങൾ നമുക്ക് വേണ്ടി തന്നെയാണ്, ജാഗ്രത പുലർത്തുക; വീട്ടിലും സമൂഹത്തിലും.

#കോവിഡ്ജാഗ്രത  #stayhome #staysafe

13.5.21

ഈദ് 2021

പൂർണ്ണമായും വീടിനുള്ളിൽ അടച്ചിടപെട്ട മൂന്നാമത്തെ ഈദ് പെരുന്നാൾ ആണിത്; സത്യത്തിൽ ഒരു സന്തോഷവും ഇല്ല. ദുഃഖവാർത്തകൾ മാത്രം നിറയുന്ന ഒരു കെട്ട കാലത്തിനു നടുവിൽ വല്ലാതെ ഒറ്റപ്പെട്ടു പോയ അവസ്‌ഥ. ഇത്തവണ പ്രകൃതിയും ഏതാണ്ടൊക്കെ കല്പിച്ചുകൂട്ടി കെട്ടിമൂടി കരുവാളിച്ചു നിൽക്കുന്നു. മിനിഞ്ഞാന്ന് ആറേഴു മണിക്കൂർ നിർത്താതെ പെയ്തതിന്റെ ക്ഷീണം ഇന്നലെ ഇത്തിരി വിശ്രമിച്ചു തീർത്തെങ്കിലും , ഇപ്പോൾ ഏതാണ്ട് അതേ മട്ടിൽ താഴേക്ക് മഴ വെള്ള പെരുക്കം; 'ടൗട്ടേ' വരുന്നത്രേ..! 

തൊട്ടടുത്തുള്ളവരെ പോലും ഒരു നോക്ക് കാണാനും കേൾക്കാനുമുള്ള അവസരം നഷ്ടപ്പെടുന്നത് പോലെ. ജാഗ്രതയുടെ കാലം കഴിഞ്ഞു ഭയപ്പാടിന്റെ കാലൊച്ചകൾ വാതിൽക്കൽ വന്ന് കാത്ത് നിൽക്കുന്നുവോ..?

ലോക്ക്ഡൗണിന് മുമ്പ് മക്കൾ രണ്ടും ഹോസ്റ്റലുകളിൽ നിന്ന് തിരികെയെത്തിയ ആശ്വാസം; പെരുന്നാൾ ദിനം പതിവ് പോലെ  ബിരിയാണി ഉണ്ടാക്കി. ഇത്തവണ അയല്പക്കങ്ങളിലേക്ക് സ്നേഹത്തിൽ ഒരു പൊതിയും കൊടുത്തില്ല; അവർക്ക് അത് കൊണ്ടൊരു ബുദ്ധിമുട്ട് വരരുതല്ലോ. 

ആശങ്കയുടെ കരിനിഴൽ മുഖങ്ങളിൽ പടരാതെ പകർത്തിയ കുടുംബ സെൽഫി എടുത്തു സോഷ്യൽ മീഡിയയിൽ വിതറി. ഈ വിരസ കാലത്ത്, നിറയുന്ന സങ്കട വാർത്തകളുടെ നടുവിലും ഒരു സ്നേഹ ചിത്രം സൗഹൃദ മനസ്സുകളിൽ ഒരല്പമെങ്കിലും ഊർജ്ജം, ആശ്വാസം, കരുതൽ നിറയ്ക്കുമെന്ന വിശ്വാസത്തിൽ.

സ്നേഹം,
ഈദ് ആശംസിച്ച എല്ലാവരോടും.

21.4.21

താടി മാമന്റെ കുടുംബ വിസിറ്റ് (20.04.2021)

'താടിയുള്ള അപ്പനെയെ പേടിക്കൂ' എന്നേതോ നാട്ടുകാര് പഴംചൊല്ലിക്കൊടുത്തത് വിശ്വസിച്ചാവണം, വെള്ളവും വളവും പിന്നെയിത്തിരി ജി.ഡി.പി യും തളിച്ച് വളർത്തിയ ശുഭ്രവർണ്ണ ശ്മശ്രുഭാരവുമായി തറവാട്ടിലെ കാർന്നോര്; ഞങ്ങളുടെ താടി മാമൻ,  ഇന്നലെ രാത്രി പെട്ടെന്ന് വലിയ മുന്നറിയിപ്പൊന്നുമില്ലാതെയാണ് കുടുംബത്തേക്ക് കയറി വന്നത്.

പത്തിരുപത് മിനുട്ട് തറവാട്ടിലെ ഇപ്പോഴത്തെ അവസ്ഥയും മറ്റും പറഞ്ഞു പേടിപ്പിച്ചു, പിന്നെന്തോ യുദ്ധത്തിന്റെ കാര്യമൊക്കെ പറഞ്ഞു; അവനോന്റെ കാര്യം നോക്കി കുടുംബത്ത് ഇരുന്നാൽ മതി തറവാടിൻറെ അടിത്തറയൊക്കെ പുള്ളി കോൺട്രാക്ട് കൊടുത്തു ഇളക്കി റെഡിയാക്കി തരാമെന്നൊക്കെയാണെന്ന് പറഞ്ഞതെന്ന് തോന്നുന്നു. ഭാഗ്യത്തിന് അയലോക്കക്കാരുമായി നടത്തേണ്ട അതിർത്തി വഴക്കിനെ കുറിച്ചൊന്നും ഇന്നലെ മിണ്ടിയില്ല;  തൊട്ട് അയല്പക്കത്തിനും അപ്പുറത്തും അതിന്റെയും അപ്പുറത്തുള്ള വീടുകളിൽ പോലും നമ്മളെ അടുപ്പിക്കില്ലന്നുള്ള തിട്ടൂര വാർത്തയെയും തൊട്ടില്ല.

തറവാട് തളർന്നാലും താടി വളരണം എന്ന പോളിസിയുമെടുത്ത് കഴിഞ്ഞ ഒരു വർഷത്തോളമായി അശ്രാന്ത പരിശ്രമം നടത്തുന്ന കാർന്നോരോട് ആർക്കും ഒന്നും ചോദിക്കാനും പാടില്ല; എന്തേലും ചോദിച്ചാൽ ചിലപ്പോൾ കരഞ്ഞു കളയുമോ എന്നൊരു പേടിയും, കണ്ണുനീര് പോലും താടിക്ക് വളമാക്കുന്ന ടീമാണ്..!

തറവാട് മുടിഞ്ഞുകൊണ്ടിരിക്കുന്നതിൽ 'മാമനോടോന്നും തോന്നല്ലേ മക്കളേ' എന്ന ഭാവത്തിൽ  സന്ദർശനം കഴിഞ്ഞു പോകുമ്പോഴും ഒരു ഗൂഢസ്മിതം ആ നനുത്ത താടിമീശകൾക്കിടയിൽ കണ്ടത് കുടുംബത്തിലെ ഇളമുറക്കാർ മാത്രമാണോ..?


14.4.21

വിഷു - 2021

'കാലമിനിയുമുരുളും..' അല്ലെങ്കിൽ വേണ്ട, വിഷുവായാലും തിരുവോണമായാലും കിടക്കപ്പൊറുതിയില്ലാത്ത സഫലമീയാത്ര പുതിയ കാലപ്രമാണത്തിൽ 'ക്ളീഷേ ലിസ്റ്റി' ലാണത്രെ..!

മഞ്ഞയണിഞ്ഞുനിൽക്കേണ്ട  കൊന്നമരക്കൊമ്പുകൾ വേനൽ മഴയുടെ തല്ലികൊഴിക്കലിൽ ഏതാണ്ട് ശൂന്യം, ബാക്കി മരം കയറി പിള്ളേരും കൊണ്ടോയി. കൊഴിഞ്ഞതത്രയും ആർക്കും വേണ്ടാതെ, ഭൂമിയെ മഞ്ഞപുതപ്പിട്ടു കിടത്തിയിരിക്കുന്നു; മനോഹരം.

സ്‌മൃദ്ധിയുടെ സ്മരണകളും പ്രതീക്ഷകളും; ആശങ്കയുടെ നാളുകളുകളിലും  ആശ്വാസത്തിന്റെ കണിയൊരുക്കാനുള്ള തിരക്കിനൊപ്പം റംസാൻ നോമ്പിന്റെ ആദ്യദിന തള്ളലും; നഗരത്തിലെ  പഴം പച്ചക്കറി കടകളിലൊക്കെയും ഇന്നലെ തിരക്കോട് തിരക്ക്.   

ഉയരുന്ന ടെസ്റ്റ് പോസിറ്റിവിറ്റിയ്ക്ക് കാരണം തെരഞ്ഞെടുപ്പ് ആണെന്ന്  ശാസ്ത്രീയമായും അല്ലാതെയും പാണന്മാർ പാടി തെളിയിക്കുന്നു; ആഘോഷങ്ങൾ, അതിനൊരു കൊറോണയപ്പനെയും പേടിയില്ല. എന്തായിരുന്നാലും ഇനി കിട്ടാതാകുമോ എന്ന പേടിയാലാണോ എന്തോ, വാക്സിൻ കുത്തുകേന്ദ്രങ്ങളിൽ അത്യാവശ്യം തിരക്ക് കൂട്ടുന്നുണ്ട്, നന്ന്.

എല്ലാവർക്കും  സ്നേഹസമൃദ്ധിയുടെ , അതില്പരം കരുതലിന്റെ കാലം  ആശംസിക്കുന്നു; വിഷുദിനാശംസകൾ