12.12.20

കിം കി ദുക് -പ്രണാമം 

 

ഡിസംബറിലെ രണ്ടാമത്തെ വെള്ളിയാഴ്ച എന്നാൽ ഉത്സവത്തിന്റെ കൊടിയേറ്റമാണ് , അന്ന് മുതൽ ഒരാഴ്ച തിരുവനന്തപുരത്ത് ഉണ്ടാവുക, അതിനായി വാർഷിക അവധി ദിനങ്ങളുടെ കരുതലും, മുടങ്ങി കിടക്കുന്ന ജോലി തീർക്കലും ഒക്കെ കഴിഞ്ഞു എല്ലാം മറന്നു ചലച്ചിത്ര കാഴ്ചകളിൽ മാത്രമായി അമർന്നിരുന്നും ഓടിനടന്നും ഇടിച്ചു കയറിയും സംഘാടകരോട് പിണങ്ങിയും കയർത്തും ഒഴിവ് നേരങ്ങളിൽ വണ്ടി തട്ടിന്റെ സൗകര്യക്കുറവിൽ ആനന്ദിച്ചിരുന്നൊരു കട്ടനും ബജ്ജിയും ; ഇതൊരു മേനി പറച്ചിലല്ല, തിരുവന്തപുരത്തെ അന്താരാഷ്ട്ര ചലച്ചിത്ര മേള അങ്ങനെയൊക്കെയാണ്.

ആദ്യമൊക്കെ സിനിമകൾ തിരഞ്ഞെടുത്തു കാണാറില്ലായിരുന്നു; ഏത് തീയറ്ററാണോ അടുത്ത് , അതിലേക്ക് നുഴഞ്ഞു കയറി കിട്ടുന്നതെല്ലാം കാണുക എന്നൊരു പോളിസി (കേൾവി കേട്ട ഇറാൻ സിനിമകളായിരുന്നു ഇതിനൊരു അപവാദം) അത്തരത്തിൽ 2005 ലെ മേളയ്‌ക്കിടെ എങ്ങിനെയോ കലാഭവനിൽ എത്തി പെട്ട് കണ്ടതാണ് 3 iron എന്ന സിനിമ; വല്ലാത്ത ഒരാകര്ഷണം ആ സിനിമയ്ക്ക് ഉണ്ടായിരുന്നു. ഫെസ്റ്റിവൽ ഹാൻഡ് ബുക്ക് എന്ന ഉത്സവപ്രേമികളുടെ കൊച്ചുപുസ്തകത്തിൽ തിരഞ്ഞാണ് ഇതൊരു ദക്ഷിണ കൊറിയൻ സംവിധായകന്റെ സിനിമയാണെന്നും, ഈ മേളയിൽ അദ്ദേഹത്തിന്റെ മറ്റ് അഞ്ച് സിനിമകൾ കൂടി പ്രദര്ശിപ്പിക്കുന്നുണ്ട് എന്നറിഞ്ഞത്; അപ്പോഴേക്കും അതിലെ ഒന്ന് രണ്ട് സിനിമകൾ പ്രദർശനം പൂർത്തിയായിരുന്നു.

ആ മേളയിൽ ബാക്കിയുണ്ടായിരുന്ന The Coast Guard, Samaritan Girl, Adress Unknown, ഒടുവിലായി Spring, Summer, Fall, Winter..and Spring ; കിം കി ദുക് എന്ന സംവിധായകന്റെ സിനിമകൾ ഉണ്ടാക്കിയ ഓളം ചില്ലറയായിരുന്നില്ല ; തുടർന്ന് വന്ന മേളകളിലും , ഈ സിനിമകൾക്ക് മുൻപ് ഇദ്ദേഹം ചെയ്ത സിനിമകളുമെല്ലാം തേടിപ്പിടിച്ചു കാണുക ഒരു ശീലമായി; ഇതിനെ ഒരു താര ആരാധനയുടെ നിലയിൽ അല്ല , എങ്ങു നിന്നോ വന്ന് ചലച്ചിത്ര പ്രേമികളുടെ ശ്രദ്ധ നേടിയ ഒരു പ്രതിഭയ്ക്കുള്ള അംഗീകാരമായിരുന്നു. പിൽക്കാലത്ത് വന്ന സിനിമകളിൽ വയലന്സിന്റെ അതിപ്രസരം അലോരസമുണ്ടാക്കിയെങ്കിലും , സംവിധായക പ്രതിഭയിൽ മാറ്റ് കുറഞ്ഞു എന്നൊരു ചലച്ചിത്ര പ്രേമിയും പരാതി പറഞ്ഞില്ലെന്നതാണ് ശ്രദ്ധേയം.

മഹാമാരികാലമല്ലെങ്കിൽ ഇന്നലെ തുടങ്ങേണ്ടതായിരുന്ന മേളയുടെ ആഘോഷരാപ്പകലുകൾ, ആ നഷ്ടബോധത്തിനു മേൽ മറ്റൊരു ആഘാതവുമായി വിഖ്യാത കൊറിയൻ സംവിധായകൻ കിം.കി.ദുക്കിന്റെ കോവിഡ് ബാധിത മരണ വാർത്ത; ശരിക്കും രണ്ടായിരത്തി ഇരുപത് നഷ്ടങ്ങളുടെ വർഷമാണ്; തീരാ നഷ്ടങ്ങളുടെ.
ആദരാഞ്ജലികൾ..!

(ചിത്രങ്ങളിൽ : 2005 ലെ IFFK Handbook ലെ പേജുകൾ)

FB Post LINK

9.12.20

ഹൃദയപക്ഷം ..!

 'കാട്ടു' പത്തനാപുരമെന്ന കളിയാക്കൽ നാമധേയത്തിൽ എൻ്റെ ജന്മദേശം വാഴ്ത്തപ്പെടുമ്പോഴും അതിലെ കാട് എന്ന വിശേഷണത്തിന്റെ കാല്പനികതയിൽ അഭിരമിച്ചും ഓർമകളിൽ താലോലിച്ചും അനന്തപുരിയിൽ സ്ഥിര വാസം തുടങ്ങിയിട്ട് നാളേറെയായി; നാടുമായുള്ള ബന്ധം വല്ലപ്പോഴുമുള്ള സന്ദർശനങ്ങളിൽ ഒതുങ്ങി, അടുത്ത ബന്ധുമിത്രാദികളോട് പോലും അപരിചിത്വം വന്നുപോയ നാളുകൾ. 

സമൂഹമാധ്യമങ്ങൾ വഴിയും മറ്റും അടുത്തകാലത്ത് പത്തനാപുരത്തിന്റെ, പ്രത്യേകിച്ച് കളിച്ചു വളർന്ന നടുക്കുന്ന് അഥവാ പള്ളിമുക്ക് എന്ന പ്രദേശവുമായി ബന്ധപ്പെട്ട വാർത്തകളും വിശേഷങ്ങളും ഓർമ്മ കുറിപ്പുകളും മറ്റും പങ്ക് വെച്ച് കിട്ടുന്നതിൽ അടുത്തകാലത്തായി ആശ്വാസം നേടിയിരുന്നതിൻ്റെ പശ്ചാത്തലത്തിലാണ് ഇത്തവണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചില സമാന ചിന്താഗതിക്കാരുമായി ആശയ വിനിമയം നടക്കുമോ എന്നൊരു ആലോചനയുണ്ടായത്.

തികച്ചും അത്ഭുതപ്പെടുത്തികൊണ്ട് , എനിക്കോ എന്നെയോ നേരിട്ട് പരിചയം പോലുമില്ലാത്ത പുതുതലമുറയുടെ ആവേശകരമായ ചേർത്തുനിർത്തൽ അനുഭവിച്ചു കഴിഞ്ഞ ദിനങ്ങളുടെ വീർപ്പുട്ടലിലാണിപ്പോഴും, അതും എൻ്റെ പരിമിതികൾ തിരിച്ചറിഞ്ഞു കൊണ്ട്; സത്യം, ഞാനിപ്പോഴും ഒരു പത്തനാപുരം നടുക്കുന്നുകാരൻ തന്നെയാണെന്നൊരു സ്വത്വ ബോധം തിരികെ കിട്ടിയ നാളുകൾ.

ഒരു പക്ഷേ, ഇളക്കം തട്ടാത്ത സൗഹൃദ കണ്ണികളുടെ തിളക്കമാകാം, ബന്ധങ്ങളിൽ ഇനിയും നഷ്ടമായിട്ടില്ലാത്ത ജനിതക സമരൂപമാകാം, ഇതിലെല്ലാമുപരി വിശ്വസിക്കുന്ന പ്രസ്ഥാനത്തിന്റെ അടിസ്ഥാന മേന്മയുമാകാം ഈ യോജിപ്പിനു കാരണം. എന്തായാലും  മറ്റെല്ലാ വിഭാഗീയ ചിന്തകൾക്കും അതീതമായി നടുക്കുന്നിന്റെ നന്മയും വികസനവും ആഗ്രഹിക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാർക്ക് ഒപ്പം കൂടാനായതിലെ ആഹ്‌ളാദം ഇവിടെ രേഖപ്പെടുത്തി വെയ്ക്കുന്നു, ആത്യന്തിക ഫലം കാലം തെളിയിക്കും.

എന്നും ഹൃദയപക്ഷത്തോടൊപ്പം..!

FB Post link

14.7.20

രോഗവ്യാപനകാലത്തെ മാധ്യമ ധർമ്മം


500കളിലെവിടെയും തൊടാതെ 400 കളിൽ നിന്ന് 600 ലേക്ക് നിലംതൊടാതെ ട്രപ്പീസ് ചാട്ടം നടത്തി മുന്നേറുന്ന കോവിഡ് വ്യാപനം ആശങ്കയുണർത്തുന്നുവെങ്കിലും മാധ്യമങ്ങളും രാഷ്ട്രീയ വേട്ടക്കാരും സ്വപ്നാടനത്തിലാണ്; മുഖ്യമന്ത്രിയോടുള്ള ചോദ്യങ്ങളിൽ പോലും അത് മാത്രമേ വ്യക്തമാകാവൂ എന്നാർക്കൊക്കെയോ നിർബന്ധമുള്ളത് പോലെ.

ജനം സ്വയം സൂക്ഷിക്കാൻ പഠിച്ചില്ലെങ്കിൽ വ്യാപനത്തോത് ഇനിയും ജാതിമത വർഗ്ഗ രാഷ്ട്രീയ ഭേദമില്ലാതെ കുതിച്ചുയരും, അപ്പോഴും ഉറവിടമറിയാ സമ്പർക്ക രോഗികളുടെ എണ്ണത്തെക്കാൾ മാധ്യമ വേവലാതി ഐ.എ എസ്സു കാരന്റെ കിടപ്പറയ്ക്ക് ചുറ്റും കിടന്ന് കറങ്ങും.  

ആരോഗ്യപ്രവർത്തകരും മറ്റ് സേവനപ്രവർത്തകരും മനുഷ്യരാണ്, അവർക്ക് രോഗബാധയേറ്റാലും, നിരന്തര ജോലിയിലെ മടുപ്പുമൊക്കെ ബാധിച്ചാലും നമുക്ക് മതിയായ ചികിത്സ നിരസിക്കപ്പെട്ടാലും പത്ര ധർമ്മം സർക്കാരിന്റെ  ഏതെങ്കികും വീഴ്ചയോ, അനാസ്ഥയോ അനാവരണം ചെയ്യുന്ന ആദ്യ സംഘമായി വാർത്തായിടങ്ങളിൽ ഞെളിഞ്ഞിരിക്കാനുള്ള വ്യഗ്രതയിൽ മാത്രമാകും 

പൊടിപ്പും തൊങ്ങലും ചാർത്തിയ നുണകഥകൾ പലതും 'ട്യൂണ മൽസ്യങ്ങൾ' പോലെ പിടഞ്ഞിറങ്ങാൻ ശ്രമിക്കുന്നുവെങ്കിലും പണ്ടേ പോലെ ഫലിക്കുന്നില്ല; അവയെ മിനുട്ടുകൾക്കൊണ്ടു പൊളിക്കുന്ന ഈ സാമൂഹ്യമാധ്യമ കാലത്തും പക്ഷേ പ്രിയം അത്തരം ഒളിഞ്ഞുനോട്ട വാർത്തകൾക്ക് മാത്രമാണ് താനും. തൊട്ടയൽപക്കത്തേക്ക് രോഗവ്യാപനം ഉണ്ടാവുമ്പോഴേക്കെങ്കിലും ഈ ഒളിസേവ ചർച്ചകളിൽ നിന്നൊന്നുണരാനുള്ള ശേഷി ഉണ്ടായാൽ മതിയായിരുന്നു..!

ആദ്യ കണ്മണികൾ..!

പത്ത് വർഷത്തെ നൈജീരിയവാസം കഴിഞ്ഞ് 2016ൽ തിരികെ പോരുന്നതിന് മുൻപെപ്പോഴോ, അവിടെ പ്രിയങ്കരമായിരുന്ന അവൊക്കാഡോയുടെ രണ്ട് മൂന്ന് വിത്തുകൾ കൊണ്ടു വന്നിരുന്നു. ഇവിടുത്തെ കാലാവസ്ഥയിൽ കാര്യമായ ഫലം കിട്ടില്ലന്ന മുൻവിധിയോടെ ആണെങ്കിലും, ചില സൂപ്പർ മാർക്കറ്റുകളിലെ പഴക്കൂടകളിൽ അത്യാവശ്യം വി.ഐ.പി പരിഗണനയിൽ വിലസി ഇരിക്കുന്ന ഇവന്റെ വിലനിലവാരം കൂടി മനസ്സിലിട്ടു പെരുപ്പിച്ചതിനാലാവണം, 
വാമഭാഗത്തിന്റെ കാര്യമായ പരിശ്രമത്തിൽ അതിലൊരെണ്ണം മുളച്ചു, കിളിർത്തു, ചെടിയായി.

പിന്നെ കാര്യമായ ശ്രദ്ധയോ, വളപ്രയോഗമോ ഒന്നും കൂടാതെ തന്നെ, വളരെ സാവധാനം അത് വളർന്നു വളർന്നൊരു മരമായി; ഏതാണ്ട് നാലര വർഷങ്ങൾക്കിപ്പുറം നിറയെ പൂവിട്ടു. ആദ്യ പൂവിടൽ ആയത് കൊണ്ടോ, അതോ ആ നേരത്തെ, കാലം തെറ്റിയെത്തിയ മഴയോ, അതോ കടുപ്പം കാട്ടിയ വെയിലോ, പൂക്കളിൽ ഭൂരിഭാഗവും കൊഴിഞ്ഞു പോയി; അതിജീവിച്ചവ ചെറു കായ് പരുവത്തിലും മറ്റും അറ്റ് വീണു. പിന്നെയും ശേഷിച്ചത്, ഒന്നെയൊന്ന്, എന്നും രാവിലെയും പറ്റുമെങ്കിൽ വൈകിട്ടും തൽസ്ഥിതി പരിശോധിച്ചില്ലെങ്കിൽ മനസ്സിനൊരു സമാധാനം ഇല്ലാത്ത അവസ്ഥയിൽ മാസം നാലഞ്ച് കഴിയുന്നു. ഏകദേശം മൂപ്പത്തിയെന്ന ബോധ്യത്തിൽ ഇന്ന് വിളവെടുത്തു, ആറ്റുനോറ്റ് കിട്ടിയ ആദ്യത്തെ കണ്മണിയെ പോലെ പ്രിയങ്കരമായ ഒന്ന്..!

ഇന്ന് ഞങ്ങളുടെ ആദ്യ കണ്മണിയുടെ, പ്രിയ പുത്രൻ Adhil Alif Meeran ന്റെ പിറന്നാളും, ഇരട്ടി മധുരം..!

10.7.20

ഭീതിയുണർത്തുന്ന സമരാഭാസം - ഭാഗം 2


തലസ്ഥാനനഗരിയിലും  പരിസരങ്ങളിലും രോഗവ്യാപനവും ഒപ്പം യാതൊരു മുന്കരുതലുമില്ലാത്ത, ഉത്തരവാദിത്തരഹിത  സമരകൂട്ടവും ഒരേപോലെ മത്സരിച്ചു തുടരുമ്പോൾ ഇന്നലത്തേതിന്റെ തുടർച്ച പോലെ എഴുതാനാണ് ആദ്യം തോന്നിയത്; പിന്നെ കരുതി എന്തിന്, ആരെ ഉദ്ബോധിപ്പിക്കാൻ ?

പത്രമാധ്യമങ്ങൾ കൊറോണയെല്ലാം മൂലയിലൊതുക്കി സുവർണ്ണാവസര  തുടർകഥകളിലും സ്വപ്നചിറകിലേറിയ ചിത്രകഥകളിലും അജണ്ടകളിൽ അധിഷ്ഠിതമായ രാഷ്ട്രീയ വിപണി സാധ്യത കണ്ടെത്തുന്ന കാലത്ത് ഏത് രാഷ്ട്രീയ മോഹിയാണ് ശരിയായി മാസ്ക് ധരിക്കാനും കൂട്ടംകൂടലുകൾ ഒഴിവാക്കാനും ശ്രമിക്കുക; തിരഞ്ഞെടുപ്പ് രാഷ്ട്രീയം,  അതിനും മുകളിൽ ഒരു കൊറോണയും പറക്കില്ല. ഇനിയെങ്ങാനും ഇതിനിടയ്ക്ക്  സമൂഹവ്യാപനമോ മരണ സംഖ്യാ വർദ്ധനവോ  ഉണ്ടായാൽ അതും ബോണസ് ആയി കരുതുന്ന രാഷ്ട്രീയ പാപ്പരത്തം..!

ഇതോടൊപ്പം ചേർത്തിരിക്കുന്നത് ഇന്നത്തെ പത്രത്തിൽ വന്ന ചില ചിത്രങ്ങളാണ് ; തലസ്ഥാനത്തെ എത്രയും പെട്ടന്ന് സമൂഹവ്യാപന ഗ്രേഡിലേക്ക് എത്തിക്കുവാനുള്ള കൂട്ടപ്രാർത്ഥന, കുരുതി, പൊങ്കാല, നേർച്ച, ആചാര സംരക്ഷണം എന്നിങ്ങനെ ഏത് തലക്കെട്ടും നിങ്ങൾക്കീ ചിത്രങ്ങളിൽ ചേർത്ത് വായിക്കാൻ കഴിയുന്നുവെങ്കിൽ ഉറപ്പിക്കാം , നിങ്ങൾക്ക് സ്വബോധം നഷ്ടമായിട്ടില്ല ; ഇനിയും സമയം വൈകിയിട്ടില്ല സുഹൃത്തേ , രോഗവ്യാപനത്തിനെതിരെ സ്വയം ജാഗ്രത പുലർത്തുക., മറ്റുള്ളവരെ പ്രേരിപ്പിക്കുക..!

(ചിത്രങ്ങൾക്കും വാർത്ത തലക്കെട്ടിനും കടപ്പാട്:  മലയാള മനോരമ  ഇ-പേപ്പർ  തിരുവനന്തപുരം എഡിഷൻ 10.07.2020)

9.7.20

ഭീതിയുണർത്തുന്ന സമരാഭാസങ്ങൾ ..!


ട്രിപ്പിൾ ലോക്ക്ഡൗണ് എന്ന ആംഗലേയ ചതുരവടിവൊത്ത നാമധേയത്തിൽ തിരുവനന്തപുരം നഗരി അടച്ചുപൂട്ടിയിരിപ്പായിട്ട് നാലുനാളാകുന്നു. ഈ അടച്ചുപൂട്ടൽ തീരുമാനത്തെ സാധൂകരിക്കും വിധം ഇന്നലെ പുറത്തു വന്ന രോഗബാധ സ്കോറുകളിലും  നല്ല മുന്നേറ്റമുണ്ട്; 64 ൽ 60 കേസുകളും സമ്പർക്കം.  ത്രിഗുണ പൂട്ടിടലിന്റെ ഗുണഫലം ഇനിയും വരാനിരിക്കുന്ന ദിവസങ്ങളിലെ വെളിപ്പെടുകയുള്ളൂ എന്നൊക്കെ ആശ്വസിക്കാമെങ്കിലും രാഷ്ട്രത്തോട് എന്തോ ഭയങ്കര ഉത്തരവാദിത്വം ഉണ്ടെന്ന് കാലാകാലങ്ങളായി മേനി നടിക്കുന്ന കക്ഷിരാഷ്ട്രീയ കോമരങ്ങളുടെ ചില സമരാഭാസങ്ങൾ ഈ അവസ്ഥയിൽ ആശങ്കപ്പെടുത്തുന്നതാണ്. 

തിരുവനന്തപുരം നഗരിക്ക് ചേർന്ന് കിടക്കുന്ന രണ്ട് പ്രദേശങ്ങളാണ് ബാലരാമപുരവും നെടുമങ്ങാടും. അവിടങ്ങളിൽ ഇന്നലെ നടന്ന രണ്ട് സമരങ്ങളുടെ ചിത്രങ്ങളാണ് യഥാക്രമം മുകളിലും താഴെയും; എന്ത് തരം രാഷ്ട്ര - രാഷ്ട്രീയ ഉത്തരവാദിത്വങ്ങളാണ് ഇവർ കൊണ്ടാടുന്നത്. സമരമുഖത്ത് ക്യാമറ കണ്ടാൽ മാസ്‌ക് തനിയെ താഴുന്നതാണോ, അതോ അങ്ങിനെ തന്നെ പെർമനന്റ് ഫിക്സിങ്ങ് ആണോ, അതോ രാഷ്ട്രീയ സമരങ്ങൾക്കിടയിലെ മാസ്‌ക് ധാരണത്തിന് പ്രത്യേക പ്രോട്ടോക്കോൾ വല്ലതുമുണ്ടോ..?  ഒരു മാസ്‌ക് നേരാം വണ്ണം ധരിക്കാത്തവരുടെ, സ്വയം പ്രതിരോധം തീർക്കാത്തവരുടെ സാമൂഹിക അകലപാലന രീതികളെ കുറിച്ചോ, അവർ മൂലം പോലീസ് സേന ഉൾപ്പെടെയുള്ളവരിലേക്ക് രോഗവ്യാപനം രൂക്ഷമായാലുള്ള സാമൂഹിക പ്രത്യാഘാതങ്ങളെ കുറിച്ചുമൊക്കെ കൂടുതൽ എന്ത് പറയാനാണ്?

നെടുമങ്ങാടിനു തൊട്ടപുറത്തുള്ള വെള്ളനാടും ആര്യനാടുമൊക്കെ കഴിഞ്ഞ ദിവസങ്ങളിൽ കണ്ടൈൻമെന്റ് മേഖല ആയിട്ടുള്ളതാണ്. ബാലരാമപുരമാകട്ടെ ഇപ്പോൾ സൂപ്പർ സ്പ്രെഡ് സ്റ്റാറ്റസിലേക്ക് രോഗ വ്യാപനം നടന്നുക്കൊണ്ടിരിക്കുന്ന മത്സ്യ ബന്ധന മേഖലയുമായും, തമിഴ്‌നാട് അതിർത്തി പ്രദേശങ്ങളുടെയും വളരെ അടുത്തും, നിരന്തര സമ്പർക്ക സാധ്യത ഏറെയുള്ളതും.. ഏത് സമയത്തും രോഗാവസ്ഥയിലേക്ക് കൂപ്പുകുത്താവുന്ന മേഖലകളിലെ ഇത്തരം അശ്ളീല സമരമുറകൾ ആർക്ക് വേണ്ടിയാണ് ..?

നാം ഓരോരുത്തരും സ്വയം ചിന്തിക്കുക, മറ്റുള്ളവരെ  പ്രേരിപ്പിക്കുക. പോലീസും ആരോഗ്യപ്രവർത്തകരുമുൾപ്പെടെയുള്ള സന്നദ്ധ മുന്നണിയിൽ ആളെണ്ണം കുറയുന്നത് നമ്മുടെയൊക്കെ പ്രിവിലേജിനെ  തന്നെയാണ് ബാധിക്കുക.
"ഇനിയും തിരിച്ചറിവുണ്ടായില്ലെങ്കിൽ ബുദ്ധിമുട്ടാവും എന്നെങ്കിലും മനസ്സിലാക്കണം"

( രാഷ്ട്രീയ കക്ഷി ഏതെന്നുള്ളതല്ല വിഷയം എന്നതിനാൽ സമരക്കാരുടെ കൊടിയടയാളങ്ങൾ മനഃപൂർവ്വമായി മറച്ചതാണ്; യഥാര്ത്ഥ ചിത്രങ്ങൾക്ക് കടപ്പാട് : മലയാള മനോരമ , തിരുവനന്തപുരം എഡിഷൻ 09. 07.2020 )

8.7.20

സമ്പർക്ക ജാഗ്രത..!


കേരളത്തിൽ 272 പേർക്ക്‌ കോവിഡ്‌. 68 പേർക്ക്‌ സമ്പർക്കത്തിലൂടെ രോഗബാധ, അതിൽ 15 പേരുടെ ഉറവിടം അറിയില്ല.  തലസ്ഥാനത്ത്  54 ൽ 42 ഉം സമ്പർക്കത്തിലൂടെ. സമ്പർക്കം വഴി കോവിഡ്‌ ബാധ വല്ലാതെ വർദ്ധിക്കുന്നു. മാസ്ക്‌ ധരിക്കാത്ത 4000 കേസ്‌ ഇന്ന് മാത്രം ഉണ്ടായി. ഇന്ത്യയുടെ മറ്റ് സംസ്ഥാനങ്ങളിൽ ഇപ്പോഴും നഗരങ്ങളിൽ ഒതുങ്ങി നിൽക്കുന്നു കോവിഡ്‌, എന്നാൽ കേരളത്തിന്റെ ഗ്രാമങ്ങളിൽ പോലും ജനസാന്ദ്രത വളരെക്കൂടുതൽ ആണ്‌. അതിനാൽ ഏറ്റവും ജാഗ്രത പാലിച്ചില്ലെങ്കിൽ സൂപ്പർ സ്പ്രെഡും പിന്നാലെ സാമൂഹ്യ വ്യാപനവും ഉണ്ടായേക്കും അപ്പോഴേക്ക്‌ നമുക്ക് ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥവരും, ജാഗ്രത വിട്ട് കളയരുത്...!

മുഖ്യമന്ത്രിയുടെ ഇന്നലത്തെ പത്രസമ്മേളനത്തിന്റെ രത്നചുരുക്കം ഇതൊക്കെയായിരിക്കെ മാധ്യമ പ്രവർത്തകർക്ക് നിരനിരയായി എയ്യാനുള്ള ചോദ്യ ശരങ്ങൾ പക്ഷേ, സ്വർണ നിധിയ്ക്കൊപ്പം വീണുകിട്ടിയ വനിതാരത്നത്തെയും അവരുടെ ഇടപാടുകാരെ കുറിച്ചും മാത്രം ; ജനസമൂഹത്തിന്റെ ആവലാതിയ്ക്കും മേലെയാണ് മാധ്യമപിമ്പുകൾക്കീ സ്വർണ്ണ തിളക്ക സ്‌ത്രീ വിഷയ വേവലാതി;  എക്സ്ക്ളൂസീവ്  വാർത്തകളിലും ചർച്ചകളിലും ഇനിയും ഒരുപാട് 'ട്യൂണ' മത്സ്യങ്ങളെ അവർ പിടയിക്കും, അധികം വൈകാതെ..!

അത്തരം എക്സ്ക്ളൂസീവ് സ്ലോട്ടുകൾക്കും ബോക്‌സ് വാർത്തകൾക്കും വേണ്ടി  ഓടിപ്പാഞ്ഞും ചോദ്യശരങ്ങൾക്ക് മൂർച്ചകൂട്ടിയും അവർ കാലം കഴിക്കട്ടെ, നമുക്ക് കോവിഡിനെ ചെറുത്തുനിൽക്കാൻ പഠിക്കാം, ജാഗ്രത പുലർത്താം.

1. അനാവശ്യമായി പുറത്തു കറങ്ങി നടക്കാതിരിക്കുക. 

2. മാസ്‌ക് അലങ്കാരമാക്കാതെ, ശരിയായ രീതിയിൽ ധരിക്കുക.

3. കൂട്ടം കൂടാതെ, കൂട്ടത്തിൽ ചേരാതെ സൂക്ഷിക്കുക.

4. സുരക്ഷിത അകലം പാലിക്കുക.

5. വ്യക്തി ശുചിത്വം പാലിക്കുക; നമ്മുടെ സുരക്ഷ നമ്മുടെ കൈകളിൽ.

6. അനാവശ്യ യാത്രകൾ, ബന്ധു സുഹൃത് ഗൃഹ സന്ദർശനങ്ങൾ, ഔദ്യോഗിക കാര്യാലയ സന്ദർശങ്ങൾ, ആശുപത്രികൾ,  മുതലായ സമ്പർക്ക സാധ്യതകൾ പൂർണ്ണമായും ഒഴിവാക്കുക.

7. പൊതുസ്ഥലങ്ങളിലോ, സ്വന്തം വീടിന്റെ പരിസരങ്ങളിലോ പോലും  തുപ്പൽ ഉൾപ്പെടെയുള്ള, ശരീര ശ്രവങ്ങൾ പതിയാതെയും  ഇത്തരത്തിൽ മറ്റുള്ളവരുടെ സ്രവങ്ങൾ പതിയാൻ ഇടയുള്ള പ്രതലങ്ങളിൽ തൊടാതിരിക്കാനും ശ്രദ്ധിക്കുക.

8. കോവിഡ് 19 മായി ബന്ധപ്പെട്ട സർക്കാർ നിർദ്ദേശങ്ങളും നിയമങ്ങളും കർശനമായി പാലിക്കപ്പെടാനുള്ളതാണ്‌ എന്ന് മനസ്സിലാക്കുക.

9. സ്വന്തം കുടുംബാംഗങ്ങളെ ബോധവൽക്കരിക്കുകയും മേൽപ്പറഞ്ഞ കാര്യങ്ങൾ  പാലിക്കാൻ നിർബന്ധിക്കുകയും ചെയ്യുക.

10. സുഹൃത്തുക്കളോ അയൽവാസികളോ സഹപ്രവർത്തകരോ സർക്കാർ അനുശാസിക്കുന്ന കോവിഡ് നിർദ്ദേശങ്ങളും നിയമങ്ങളും പാലിക്കുന്നില്ലെങ്കിൽ ശരിയായ രീതിയിൽ ഉപദേശിക്കുകയും, വിഫലമെങ്കിൽ ദേശദ്രോഹികളോടെന്ന വണ്ണം അകലം പാലിക്കുകയും അധികാരികളെ അറിയിക്കുകയും ചെയ്യുക.

നമ്മൾ ഇനിയും വൈകിയിട്ടില്ല ; ജാഗ്രത കൈവിടാതിരിക്കാം.

ട്രിപ്പിൾ ലോക്ക്ഡൗണിണ് മുൻപ്..!


നമ്മൾ കോവിഡ് കളിയുടെ അടുത്ത സ്റ്റേജിലേക്ക് എത്തിക്കഴിഞ്ഞു. ഇന്നത്തെ രോഗബാധിത കണക്കുകളിലെ  51 പേർ പുറത്തു നിന്ന് വന്നവരല്ല, നമ്മുടെ ഇടയിൽ നിന്ന് തന്നെ അണുക്കൾ പകർന്ന് കിട്ടിയവരാണ്. അതിൽ തന്നെ സി.ഐ.എസ്.എഫും ബി.എസ് എഫും ഒക്കെ സാധാരണ മനുഷ്യന്മാരുടെ കൂട്ടം അല്ലാത്തത് കൊണ്ട് ( അല്ലേ..?) സമ്പർക്ക കണക്കിലെ ബാക്കി 38 പേരെ എടുത്താൽ പോലും നമ്മുടെയൊക്കെ ഇന്നലത്തെ ജാഗ്രത കുറവിന്റെ ഫലമാണിന്ന് കോവിഡൻ കൊയ്യുന്നത് എന്ന് മനസിലാക്കിയാൽ നന്ന്..!

ലോക്ക്ഡൗണ് ഇളവുകളെ ആഘോഷമാക്കിയ ഞാനുൾപ്പെടുന്ന തലസ്ഥാന ജനതയ്ക്ക് ഇന്ന് കിട്ടിയ സമ്പർക്ക സ്‌കോർ 22 ആണ്. തൊട്ടുരുമിയും അകലം പാലിക്കാതെയും വഴിയോരകടകളിലും മറ്റും നിന്നും, ഇരുന്നും ചായ കുടി, ന്യൂസ് പ്രിന്റിൽ പൊതിഞ്ഞൊരു കടി കയ്യിൽ, പറ്റിയാൽ ഒതുക്കത്തിൽ ഒരു വലിയും. ഇന്നലെ ഒന്നുരണ്ടിടത്ത് പൊലീസുകാരെയും കണ്ടു; ദോഷം പറയരുതല്ലോ, ചായ കപ്പ് ഡിസ്പോസിബിൾ ആണ്, അത് പോലെ മിക്കവർക്കും മാസ്‌കും  ഉണ്ട്, താടിയിലേക്ക് ഇറങ്ങിയും അപൂർവ്വം ചിലരുടെത് നെറ്റിയിലേക്ക് കയറിയും, ഒരു ചെവിയിൽ തൂങ്ങിയുമാണെങ്കിൽ പോലും..!

റോഡിൽ തിക്കും തിരക്കും ട്രാഫിക് ബ്ലോക്കും; വലിയ കടകൾക്ക് പുറത്ത് വെച്ചിരിക്കുന്ന സാനിട്ടൈസർ ചവിട്ട് മെഷീനിൽ നിന്ന് ഒരു തുള്ളി ഇറ്റിക്കാൻ വൈറ്റ് കോളർ ഗുമസ്ഥന്മാരുൾപ്പെടെയുള്ളവരുടെ ഗുസ്തി, കൂട്ടയിടി, പഞ്ചാരിമേളം. പവിത്രമായ സെക്രട്ടറിയേറ്റിന് മുന്നിൽ ഒരു ദിവസമെങ്ങാനും സമരപൂജ മുടങ്ങിപ്പോയാൽ അതിനിയെങ്ങാനും പൊളിച്ചു കളഞ്ഞേക്കുമോ എന്നുള്ള ഭീതിയാലാകുമോ രാഷ്ട്രീയ ഭക്തരുടെ നിരന്തരമായ ഇടപെടൽ; സമരമുഖത്തെ മാസ്‌ക് ധാരണ വൈവിധ്യവും സാമൂഹ്യ അകലപാലന സമസ്യകളും പത്ത് പേജിൽ കുറയാതെ ഉപന്യസിക്കാൻ തന്നെ ആവില്ല..!

ആരെയാണോ തോൽപ്പിക്കാൻ ശ്രമിക്കുന്നത്, അവന്റെ തോളിൽ കൈയ്യിട്ടിരുന്നുള്ള ഗെയിം പ്ലാനിംഗാണു ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത് എന്ന് ഇനിയെങ്കിലും നമുക്കൊക്കെ ബോധ്യം വന്നിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുന്നു; അതോ, ട്രിപ്പിൾ ലോക്ക്ഡൗണ് കൊണ്ടൊക്കെയേ നമ്മൾ പഠിക്കൂ എന്നുണ്ടോ..?!

#Time_for_extreme_vigil
#dont_be_covidiot

FB Post Link

12.5.20

നേഴ്‌സമ്മ ദിനം

 "നീ ആ പട്ടാളക്കാരന്റെ മോനല്ലേ.. ?" അതെയെന്ന് അഭിമാനത്തോടെ തലകുലുക്കും
" നീ നമ്മുടെ പാത്തുമ്മാ നേഴ്‌സിന്റെ മോനല്ലേ..?" അതെയെന്ന് തലകുലുക്കുമെങ്കിലും മനസ്സിൽ അഭിമാനത്തേക്കാൾ ഏറെ അമ്മയുടെ വാത്സല്യമില്ലാ ബാല്യത്തിന്റെ നഷ്ടബോധം അടിഞ്ഞു കിടക്കും. അത് പോലെ ആ ചോദ്യത്തിൽ മിക്കപ്പോഴും ചേർത്തുപോരുന്ന 'നമ്മുടെ' എന്ന പദത്തിലെ സ്നേഹവും കരുതലുമൊക്കെ  തിരിച്ചറിയാൻ പാകമായപ്പോഴേക്കും അമ്മ ആ ജോലിയിൽ നിന്ന് വിരമിക്കുകയും ചെയ്തിരുന്നു.

'അമ്മ 'പാലാ' യിൽ ANM (Auxiliary Nursing & Midwifery) നേഴ്‌സായി ജോലി നോക്കുമ്പോഴായിരുന്നു എന്റെ ജനനം. പിന്നീട് എപ്പോഴോ നാട്ടിലേക്ക് സ്ഥലം മാറ്റം വാങ്ങി വന്നുവെങ്കിലും പലപ്പോഴും മറ്റ് ജില്ലകളിലേക്ക് പോകേണ്ടി വന്നിട്ടുണ്ട്. എന്റെ ബാല്യവും കൗമാരവും അവർ സേവനബദ്ധയായി നാട് ചുറ്റുകയായിരുന്നു. നാട്ടിലെ സാമൂഹികാരോഗ്യ കേന്ദ്രത്തിലും മറ്റും ജോലി നോക്കുമ്പോഴും അമ്മയെ അടുത്തുകിട്ടുക അത്ര എളുപ്പമായിരുന്നില്ല. നൈറ്റ് ഷിഫ്റ്റിലെ ഡ്യൂട്ടി കാരണം വല്ലപ്പോഴുമാകും രാത്രിയിൽ ഒന്ന് കെട്ടിപിടിച്ചുറങ്ങാൻ കിട്ടുക. അങ്ങനെയായാൽ തന്നെ  മിക്കപ്പോഴും രാവിലെ കണ്ണ് തുറന്ന് നോക്കുമ്പോൾ അടുത്തുണ്ടാവുകയുമില്ല; രാത്രിയിൽ പേറ്റു നോവിൽ വലഞ്ഞ ആരുടെയെങ്കിലും ബന്ധുക്കൾ വന്ന് കൂട്ടികൊണ്ട് പോയിട്ടുണ്ടാവും. ഞാൻ കുറച്ചു മുതിർന്നു കഴിഞ്ഞു നാല് ബാറ്ററിയുള്ള വലിയ ടോർച്ചിന്റെയോ കത്തിച്ച ചൂട്ടുകറ്റയുടെയോ ഒക്കെ വെളിച്ചത്തിൽ അമ്മ 'പ്രസവ കിറ്റു' മെടുത്ത്  തിരക്ക് പിടിച്ചു പോകുന്നത് നോക്കി നിൽക്കേണ്ടി വന്നിട്ടുണ്ട്.

അന്നൊക്കെ പ്രസവ ആവശ്യവുമായി ആശുപത്രിയിൽ പോകുന്നവർ ചുരുക്കമാണ്; താഴെക്കിടയിൽ ഉള്ളവർ പ്രത്യേകിച്ചും. വയറ്റാട്ടികളും പതിച്ചികളുമൊക്കെ അരങ്ങു വാണിരുന്ന കാലത്ത് ശാസ്ത്രീയ പ്രസവശുശ്രൂഷിക (Midwifery) പഠിച്ചു, സർക്കാർ ജോലി നേടുകയും, ജോലിയുടെ ഭാഗമായിട്ടായാൽ പോലും സാമ്പത്തികമായും മറ്റും നോക്കിയാൽ താഴേ തട്ടിലുണ്ടായിരുന്ന കുറെയേറെ പേർക്ക് അതിന്റെ പ്രയോജനം എത്തിക്കുകയും ചെയ്തിരുന്ന ആതുര സേവികയുടെ മകന്, അമ്മയെ കൂടുതൽ അടുത്ത് കിട്ടാത്തതിന്റെ വിഷമവും പ്രയാസവും ഒക്കെ  ആ പ്രായത്തിൽ തോന്നിയിരിക്കുക സ്വാഭാവികം. 

ആ കാലത്ത് , നാട്ടിലെ കുറെ കുട്ടികളെ എങ്കിലും പ്രസവിച്ചിട്ടത് അമ്മയുടെ കൈകളിലേക്കാണ് എന്ന് കേട്ടിട്ടുണ്ട്. എന്റെ തലമുറയിലെ ഒരു പാട് പേർ ഇപ്പോഴും 'അമ്മ' എന്നോ 'നേഴ്‌സമ്മ' എന്നോ ആണ്  അവരെ സംബോധന ചെയ്യുന്നത്. ഒരു പാട് കുട്ടികളുടെ 'നേഴ്‌സമ്മ' ആയിരുന്ന ഒരമ്മയുടെ മകനായി ജനിക്കാനും ജീവിക്കുവാനും കഴിഞ്ഞതിൽ ഇന്ന് അഭിമാനിക്കുന്നു. അത് കൊണ്ട് തന്നെയാണ് കഴിഞ്ഞു പോയ അമ്മദിനത്തിലെ ഓർമ്മിക്കപെടലിനേക്കാൾ ഇന്ന്, നേഴ്‌സസ് ദിനത്തിൽ , ലോകമെമ്പാടുമുള്ള പ്രിയ നേഴ്‌സമ്മമാരെ ഈ കുറിപ്പിലൂടെ ആദരിക്കാൻ ഞാൻ കൂടുതൽ ഇഷ്ടപ്പെടുന്നതും..! 

1.5.20

മെയ് ദിനം 2020

മെയ്മാസത്തിലെ ആദ്യ പുലരി;
തൊഴിലിന്റെ മഹത്വവും, തൊഴിലാളികളുടെ അവകാശങ്ങളും പോരാട്ടങ്ങളും ഓർമ്മിപ്പിക്കുന്ന മെയ്ദിനം.
പക്ഷേ, തൊഴിലിന് പോയിട്ട് നാളുകളായ മനുഷ്യരാണ് ഇന്ന് നമുക്ക് ചുറ്റും.
തൊഴിൽ നഷ്ടപെടലിന്റെ, വറുതിയുടെ, ആശങ്കകളുടെ, എന്നാൽ അതിജീവന പോരാട്ടത്തിന്റെ ദിനങ്ങൾ..!
അടിമത്വ വിലങ്ങുകൾ പൊട്ടിച്ചെറിഞ്ഞ
അതെ കരുത്തിൽ, തകർക്കാം
മാഹാമാരി ചങ്ങല കണ്ണികളെ,
ദുരിത വ്യാപനത്തിന്റെ ശൃംഖലകളെ..!
ഒന്നായ് പൊരുതാം, കാത്തിരിക്കാം, നഷ്ടമായതെല്ലാം വീണ്ടെടുക്കാവുന്ന നാളെയുടെ, നന്മയുടെ പുലരിക്കായി..!
മെയ് ദിന ആശംസകൾ..!
#mayday_2020
#break_the_chain

FB പോസ്റ്റ് Link 



29.4.20

ഒറ്റ ഇരട്ട അക്കങ്ങളും ദുരിതാശ്വാസ സാധ്യതയും..!


ഇന്ന് ഈ നഗരത്തിലും പരിസരത്തും ഒറ്റ അക്കത്തിൽ അവസാനിക്കുന്ന നമ്പറുകൾ ഉള്ള വാഹനങ്ങൾക്ക് ആയിരുന്നു സഞ്ചാര അനുമതി.
വാഹന നിയന്ത്രണവുമായി ബന്ധപ്പെട്ട് ഇതേപോലുള്ള മാർഗ്ഗങ്ങളെ കുറിച്ചു ഞാൻ ആദ്യമായി കേൾക്കുന്നത് നൈജീരിയ വാസകാലത്തെ സഹപ്രവർത്തകനും ആർക്കിടെക്റ്റുമായ Arnie Bau എന്ന ഫിലിപ്പൈൻസ് സ്വദേശിയുടെ അടുത്തു നിന്നാണ്. അവരുടെ മെട്രോപോളിറ്റൻ മനിലയ്ക്കും (തലസ്ഥാന നഗരി) ചുറ്റുപാടും 1995 ലും പിന്നെ 96 ൽ കുറെ അധികം മറ്റ്‌ പ്രവിശ്യകളിലേക്കും കൂടി വ്യാപിപ്പിച്ചും റോഡുകളിലെ വാഹനതിരക്ക് നിയന്ത്രിക്കുന്നതിനായി ഏർപ്പെടുത്തിയ Unified Vehicular Volume Reduction Program (UVVRP) നെ കുറിച്ചുള്ള അറിവ് എനിക്ക് തികച്ചും പുതിയത് തന്നെയായിരുന്നു. പിന്നീട് ഡൽഹിയിൽ ഇത്തരം ഏർപ്പാട് വരുന്നു എന്ന് കേട്ടപ്പോൾ ഒട്ടും പുതുമ തോന്നിയതുമില്ല.

ഈ തരം നിയന്ത്രണമാർഗ്ഗത്തിൽ പ്രാവർത്തികമാക്കാൻ എളുപ്പം എന്നു തോന്നാവുന്നത് ഒന്നിടവിട്ട ദിവസങ്ങളിൽ ഒറ്റ, ഇരട്ട അക്കങ്ങളിൽ അവസാനിക്കുന്ന നമ്പറുകളിൽ ഉള്ളതിന് നിയന്ത്രണം ഏർപ്പെടുത്തുക എന്നതായി തോന്നാമെങ്കിലും ഫിലിപ്പീൻസിൽ ഏർപ്പെടുത്തിയിരിക്കുന്നത് മറ്റൊരു തരത്തിലാണ്. 1,2 (തിങ്കൾ), 3,4 (ചൊവ്വ) എന്ന ക്രമത്തിൽ 9,0 (വെള്ളി) വരെ ശനി, ഞായർ ഒഴികെയുള്ള ദിനങ്ങളിൽ ആണ് നിയന്ത്രണം. ഒറ്റ , ഇരട്ട അക്കങ്ങളിൽ രണ്ട് വാഹനം വീട്ടിലുണ്ടെങ്കിൽ എല്ലാ ദിവസവും ഒരാൾക്ക് വേണമെങ്കിൽ വാഹനയാത്ര നടത്താമെങ്കിൽ, ഈ തരം നിയന്ത്രണത്തിൽ കുറഞ്ഞത് 5 വാഹനമെങ്കിലും അത്തരത്തിൽ വേണ്ടി വരും എന്നത് ഒരു തമാശയ്ക്കായി വേണമെങ്കിൽ ചിന്തിക്കാവുന്നതാണ്.

ഞാൻ പറയാൻ വന്നത് ഇതല്ല; ഇന്ന് ഒറ്റ സംഖ്യയിൽ അവസാനിക്കുന്ന വാഹനങ്ങൾക്കാണ് തിരുവനന്തപുരം നഗരി ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ സഞ്ചരിക്കാൻ അനുവാദമെങ്കിലും വീട്ടിൽ നിന്ന് ഓഫീസിലേക്കുള്ള കേവലം അഞ്ചര കിലോമീറ്റർ യാത്രയിൽ എനിക്ക് എതിരെ വന്നതും മുൻപിലേക്ക് കയറിപോയതുമായ വാഹനങ്ങളിൽ ഒരു എഴുപത്, അല്ലെങ്കിൽ വേണ്ട അറുപത് ശതമാനത്തിലധികം വാഹനങ്ങളും ഇരട്ട അക്കത്തിൽ അവസാനിക്കുന്നവയായിരുന്നു എന്നതാണ് സത്യം.
(ഇനി എനിക്ക് അക്കവും ദിവസവും തെറ്റിയതാണോ എന്ന് വരെ തോന്നിപ്പോയി..!) റോഡിൽ അധികം പോലീസ് പരിശോധന ഒന്നും കണ്ടില്ല. ഒരിടത്തു ഉണ്ടായിരുന്നു, അവിടെ ചില വാഹനങ്ങളുടെ ഫോട്ടോ എടുക്കുന്നുമുണ്ടായിരുന്നു, പക്ഷേ അപ്പോഴും എതിർ ദിശയിൽ നിരവധി ഇരട്ട അക്ക വാഹനങ്ങൾ നിർബാധം യാത്ര തുടർന്ന് പോകുകയും ചെയ്യുന്നുണ്ടായിരുന്നു.

ഇന്നത്തെ പത്രങ്ങളിൽ ഏതാണ്ട് 200 ലധികം കേസുകൾ എടുത്തതായി വാർത്ത ഉണ്ട്. ഈ കേസുകൾക്ക് എന്താണ് പിഴ നൽകേണ്ടത് എന്നറിയില്ല, എന്നിരുന്നാലും ഈ ഒറ്റ- ഇരട്ട നിയന്ത്രണം ഭേദിക്കുന്നവരുടെ പിഴ തുക എത്രയായാലും അത് CMDRF ലേക്ക് മുതൽ കൂട്ടിയാൽ നന്നായിരിക്കും എന്നൊരു അഭിപ്രായമുണ്ട് (ഇപ്പോൾ അങ്ങനെയാണോ എന്നും അറിയില്ല) അത്യാവശ്യം നല്ലൊരു തുക ഈ ഇനത്തിൽ നിന്ന് വേണമെങ്കിൽ പിരിഞ്ഞു കിട്ടും എന്ന് തന്നെയാണ് ഇന്നത്തെ യാത്രാനുഭവത്തിൽ നിന്നും എനിക്ക് മനസ്സിലായത്. കോവിഡ് 19മായി ബന്ധപ്പെട്ട ഏത് തരം നിയന്ത്രണങ്ങളും ഭേദിക്കപ്പെട്ടാൽ , അതിനുള്ള പിഴ ശിക്ഷ ദുരിതാശ്വാസ നിധിയിലെ കോവിഡ് ഫണ്ടിനു നൽകുക വഴി നാട്ടുകാർക്ക് ഒരു വലിയ ചാരിറ്റി പ്രവർത്തനത്തിൽ പങ്കാളിയാകാനുള്ള സുവർണ്ണാവസരം കൂടിയാകുകയും ചെയ്യും..!

ഒന്ന് കൂടി; ഈ നിയന്ത്രണം ഒക്കെ ഭേദിച്ചു വാഹനങ്ങൾ ഓടിക്കുകയെന്നത് പലർക്കും
ഒരു ഹരമായിരിക്കുന്നു എന്നും തോന്നിപ്പോയി.. ഇവരൊക്കെ കൂടി എങ്ങോട്ടാണോ ഈ നാടിനെ കൊണ്ട് പോകുന്നത്..!!


( പത്ര ഭാഗങ്ങൾ 29.04.2020 മലയാള മനോരമയിൽ നിന്നും,  ഒപ്പം Arnie Bau മായുള്ള  ഒരു ഓർമ്മ ചിത്രവും )

Original  FB Post LINK 

19.4.20

പട്ടാളച്ചിട്ടയും മുഖ്യമന്ത്രിയുടെ പത്രസമ്മേളനവും..!

ഞാനൊരു റിട്ടയേർഡ് പട്ടാളക്കാരന്റെയും മകനാണ്..!
കഴിഞ്ഞൊരു കുറിപ്പിൽ പിതാവിന്റെ കൃഷി രീതികളും മറ്റും സൂചിപ്പിച്ചപ്പോൾ എന്നെ നേരിട്ട് അറിയാവുന്ന പലരും 'പിതാവ് പട്ടാളത്തിൽ ആയിരുന്നില്ലേ' എന്ന് സന്ദേഹിച്ചു മെസേജുകളും മറ്റും അയച്ചിരുന്നതിനാലാണ് ആമുഖമായി ഇങ്ങിനെ കുറിക്കുന്നത്. 17 വർഷത്തോളം പട്ടാള സേവനമനുഷ്ഠിച്ച് വിരമിച്ചതിനുശേഷം അദ്ദേഹത്തിന് പിറന്ന മകനാണ് ഞാൻ; അതിനും ശേഷമാണ് അദ്ദേഹം കൃഷിയിലേക്ക് കടക്കുന്നത്.
റേഡിയോയിലിടയ്ക്ക് കേൾക്കുന്ന ഹിന്ദി പാട്ടുകളും സർവ്വീസിൽ നിന്ന് പെൻഷനായി വന്നപ്പോഴെങ്ങോ കൊണ്ടുവന്ന പരുക്കൻ കമ്പിളി കരിമ്പടത്തിന്റെ ഇളം ചൂടും മാസാമാസം കൊല്ലത്തുള്ള ഒരു ഓഫീസിൽ പോയി വാങ്ങി വരുന്ന പെൻഷൻ (പിന്നീട് അത് ബാങ്കു വഴിയായി) ദിവസത്തെ ധാരാളിത്വവും ഒഴിച്ചാൽ, പട്ടാളജീവിത അടയാളമായി, അവിടെനിന്നും പകർത്തിയതെന്നോണം അനുവർത്തിച്ചു പോന്ന ഒരു കാര്യം രാത്രി അത്താഴത്തിനുള്ള സമയക്രമം ആയിരുന്നു; കൃത്യം 8.30 ന് ഡൈനിങ്ങ് ടേബിളിൽ എല്ലാവരും ഹാജരാകണമെന്ന അലിഖിത നിയമം.
ഈ ഡൈനിങ്ങ് ടേബിൾ എന്നൊരു ആഡംബരത്തിനു പറഞ്ഞന്നേ ഉള്ളൂ, അടുക്കളയിൽ ഇട്ടിരിക്കുന്ന ഒരു ചെറു മേശയും 2 തടി കസേരയും, ഒരു ബഞ്ചും. ഒരേയൊരു പെങ്ങളുടെ ഭർത്താവ് കൂടിയുള്ളപ്പോൾ ഒരു തടി സ്റ്റൂൾ കൂടി എടുത്ത് ഇടും, അതിൽ മിക്കവാറുമൊക്കെ എനിക്കായിരിക്കും സ്ഥാനം.
ഭക്ഷണം കഴിക്കുക എന്ന കർമ്മത്തിലുപരി ചർച്ചകളും (രാഷ്ട്രീയവും മതവും ഉൾപ്പെടെ) വാർത്ത അവലോകനങ്ങളും (ലോക്കൽ പരദൂഷണം മുതൽ ഇന്റർനാഷണൽ വരെ) ഒക്കെയും ഉൾപ്പെടുന്ന ഒരു കുടുംബ കൂടിയിരുപ്പ് കൂടിയായിരുന്നു അത്. അന്നത്തെ കുടുംബകാര്യങ്ങളും പിറ്റേന്നത്തേക്കുള്ള കാര്യങ്ങളുമൊക്കെ പറയാനും തർക്കിക്കാനും നിർദ്ദേശങ്ങൾ സ്വീകരിക്കാനുമൊക്കെയുള്ള ഒരു വേദി. ഞാൻ കുറച്ചു മുതിർന്ന് പുറത്ത് കൂട്ടുകാരുമൊക്കെയായി കറങ്ങലും ഒക്കെയായപ്പോൾ എട്ടര എന്നതിൽ നിന്ന് ഒന്പതിലേക്ക് മാറ്റി തന്നു എന്നതൊഴിച്ചാൽ വീട്ടിലെ ക്ളോക്കിന്റെ സൂചി നിലച്ചാലും അത്താഴ സമയക്രമം കൃത്യമായി പാലിച്ചിരുന്നു.
അമ്മ ഗവണ്മെന്റ് ആശുപത്രിയിൽ നേഴ്സ് ജോലിയിൽ ആയിരുന്നതിനാൽ ചിലപ്പോൾ നൈറ്റ് ഡ്യൂട്ടി വരും ; അപ്പോഴും, അമ്മയെ കൊണ്ട് വിട്ട് വന്നിട്ട്, കൂടെയിരിക്കാൻ ഞാൻ മാത്രമേ ഉള്ളൂവെങ്കിൽ കൂടിയും പരിപാടിയിൽ മാറ്റമില്ല. മുൻ‌കൂർ അനുവാദമില്ലാതെ ഈ ഡിന്നർ കമ്മിറ്റിയിൽ നിന്നും ഒരാൾക്കും ഒഴിവാകാനും കഴിഞ്ഞിരുന്നില്ല.
ഇത് എനിക്ക് ഓർമ്മ വെച്ച നാൾ മുതൽ അദ്ദേഹത്തിന്റെ മരണത്തോളം,
റംസാൻ നോമ്പ് കാലത്തും വിശേഷ ദിവസങ്ങളിലും ചില വയ്യായ്ക കാലങ്ങളിലും ഒഴികെ വീട്ടിൽ ഉണ്ടായിരുന്നപ്പോഴൊക്കെ തുടർന്നു പോന്നിരുന്നതാണ്. സുഹൃത്തുക്കളിൽ പലരും ഈ മിലിട്ടറിച്ചിട്ടയുടെ കാര്യം പറഞ്ഞു എന്നെ ധാരാളം കളിയാക്കിയിട്ടുണ്ട്. യുവത്വത്തിന്റെ തിളപ്പിൽ എപ്പോഴൊക്കെയോ
എനിക്കും ചില അലോരസങ്ങൾ ഈ ഏർപ്പാടിനോട് തോന്നിയിട്ടുണ്ട്, കലഹിച്ചിട്ടുണ്ട്. പക്ഷേ, കാർക്കശ്യത്തെക്കാൾ കരുതലായിരുന്നു, താങ്ങും തണലുമായിരുന്നു, നേർ വഴികാട്ടലായിരുന്നു അതൊക്കെയെന്നു പിന്നീട് തിരിച്ചറിഞ്ഞിട്ടുമുണ്ട്; പിതാവിന്റെ മരണശേഷം എനിക്ക് നഷ്ടമായതും ഈ കരുതലിന്റെ നിറവാണ്.
പഠനത്തിന്റെയും, ജോലിയുടെയും, കുടുംബജീവിത തിരക്കുകളിലുമൊക്കെ പെട്ടുഴലുമ്പോളൊന്നും കിട്ടാതിരുന്ന ഈ പറഞ്ഞ രക്ഷാകർത്ത മേലാപ്പിന്റെ തണൽ ബോധം കോവിഡ് കാലം കൊണ്ട് തന്നു എന്ന് പറയാം. എന്നെ സംബന്ധിച്ചിടത്തോളം, അതേപോലൊരു കാർക്കശ്യവും കരുതലും തിരികെ കിട്ടിയതെന്ന് തോന്നിപ്പിച്ച ഒന്നായിരുന്നു ഈ മാഹാമാരി കാലത്തെ മുഖ്യമന്ത്രിയുടെ വൈകുന്നേരം ആറുമണിക്കുള്ള പത്ര സമ്മേളന കാഴ്ചകൾ. വീട്ടിൽ അടച്ചു പൂട്ടിയിരുന്നു ജോലികളിലും പഠനത്തിലും മറ്റും വ്യാപൃതരാകുമ്പോഴുള്ള മുഷിപ്പിലും ലോകമെമ്പാടും പടരുന്ന രോഗബാധയുടെ ആശങ്കയിലും കുടുംബാഗംങ്ങൾ ഒരുമിച്ചിരുന്നു ശ്രദ്ധാപൂർവം വീക്ഷിച്ചുപോന്ന 'സമയ കൃത്യത' പാലിക്കുന്ന ഈ പരിപാടി ഒരു ഉറപ്പും ധൈര്യവുമൊക്കെയായിരുന്നു.
ഓരോ ദിവസത്തെ സമകാലിക വിവരങ്ങളും സർക്കാർ നടപടിക്രമങ്ങളും സംസ്‌ഥാനത്തെ മുഖ്യമന്ത്രി തന്നെ വിശദീകരിക്കുന്ന പ്രക്രിയയ്ക്കിടയിലെവിടെയോ ഒളിപ്പിച്ചു വെച്ച ആത്മവിശ്വാസ കണികകൾ ഉത്പാദിപ്പിച്ച ധൈര്യത്തിൽ, പൊതുജനം ആശയ കുഴപ്പങ്ങളില്ലാതെ, വിവരങ്ങൾക്കായി ചാനലുകൾ തോറും പരതി നടക്കാതെ രാജ്യവ്യാപക ലോക്ക്ഔട്ടും ബ്രെക്ക്‌ ദ് ചെയിനും പുതിയ അനുഭവങ്ങൾ ആയിട്ടുകൂടി കാര്യഗൗരവത്തോടെ മനസ്സിലാക്കി വീട്ടിലിരുന്നു; കോവിഡ് യുദ്ധ പ്രഖ്യാപനത്തിൽ ഭാഗഭാക്കായി.
എന്ത് കാരണത്താലായാലും
മുഖ്യമന്ത്രിയുടെ ലൈവ് പത്രസമ്മേളനം താൽക്കാലികമായേ നിർത്തിയിട്ടുള്ളൂ എന്ന് കരുതാനാണ് എനിക്ക് താല്പര്യം;
ശരിക്കും, we miss CM's daily press meet and updates..!

#Kovid_19

(Original FB Post Link )


കൃഷിപാഠം

വേനൽ കടുക്കുന്നു; പച്ചക്കറി ചെടികൾക്ക് എത്ര വെള്ളം കൊടുത്താലും ഇനിയും കൊണ്ട് വാ എന്ന മട്ടാണ്. ഇടയ്ക്ക് ഒന്ന് രണ്ട് മഴ കിട്ടിയെങ്കിലും ഭൂമിയുടെ ദാഹം തീരെ ശമിച്ചിട്ടില്ല.
ചെറിയ തോതിലാണെങ്കിലും എന്റെ കൃഷിയുടെ രീതികളും മറ്റും അറിഞ്ഞോ അറിയാതെയോ പിതാവിൽ നിന്ന് പകർന്ന് കിട്ടിയതാവണം. അദ്ദേഹം വലിയ കൃഷിക്കാരനോ കർഷകശ്രീയോ ഒന്നുമല്ലായിരുന്നുവെങ്കിലും മണ്ണിൽ വിളയിറക്കിയിരുന്നതും വിളവെടുത്തിരുന്നതും തികച്ചും സത്യസന്ധമായിട്ടായിരുന്നു, മണ്ണിനോടും മനുഷ്യരോടും. അന്നീ ഓർഗാനിക് കൃഷിയൊന്നും സ്പെഷ്യൽ ഐറ്റമായി അവതരിച്ചിരുന്നില്ലെങ്കിൽ കൂടി നാട്ടിൽ മിക്കവരും ചെയ്തിരുന്നത് ജൈവം തന്നെയായിരുന്നു.
അത്തരത്തിൽ ഒരു കൃഷി രീതിയും വിളവെടുപ്പും ഓർമ്മയിൽ ഉള്ളത് അദ്ദേഹം ഒരിക്കൽ പരീക്ഷിച്ച ഇഞ്ചി കൃഷി ആണ്. ഇഞ്ചി നടുന്നതിന് മുൻപ് ആ വയൽ ഭാഗം നിറയെ കപ്പലണ്ടി കൃഷി ചെയ്തു (കാർഷിക ഭവനിൽ നിന്നെങ്ങോ ആണ് വിത്ത് കിട്ടിയത്) അത് വഴി പോകുന്ന പലരും കളിയാക്കലുകൾ കൊണ്ട് മുറിപ്പെടുത്തുന്നത് ഞാൻ കേട്ടിട്ടുണ്ട്. പക്ഷേ, കപ്പലണ്ടി ചെടികൾ വേഗത്തിൽ തഴച്ചു വളർന്നു , പൂത്തു , പിന്നെ വാടി കൊഴിഞ്ഞു; വിളവെടുപ്പിനു ഓരോ ചെടിയുടെ ചുവട്ടിലും നിറയെ കപ്പലണ്ടി കൂട്ടം. പക്ഷെ ഇത് സാധാരണ ചെയ്യാറുള്ള പോലെ കമ്പോളത്തിൽ വിൽക്കാനൊന്നും പോയില്ല, കുറെ ഞങ്ങൾക്കും ബന്ധുമിത്രാദികൾക്കും അതിലേറെ കളിയാക്കിയ ടീമുകൾക്കും ഒക്കെ നൽകി. അതായിരുന്നില്ല പുള്ളിയുടെ തുറുപ്പ് ചീട്ട് എന്ന് പിന്നീടാണ് മനസ്സിലായത്; വിളവെടുത്ത് അവശേഷിച്ച കപ്പലണ്ടി ചെടി തണ്ടുകളും വേരുപടലങ്ങളും മറ്റും ആ പണകളിൽ തന്നെ ഇട്ട് ചീയിച്ചു, മണ്ണിൽ കലരാനനുവദിച്ചു. ശേഷം കാര്യമായി ഇഞ്ചി നട്ടു. സാധാരണ നൽകിയിരുന്ന വളങ്ങൾ തുശ്ചമായി മാത്രം നൽകി. പക്ഷെ, ആ വർഷത്തെ ഇഞ്ചിയുടെ വിളവ് പോലെ പിന്നീട് ഒരിക്കലും ഉണ്ടായിട്ടില്ലന്ന് വേണം പറയാൻ. കപ്പലണ്ടി ചെടിയുടെ വേരിലും മറ്റും എന്തോ നൈട്രജനോ ഒക്കെ ഉണ്ടെന്നും അത് വിളവ് കൂടാൻ സഹായിക്കും എന്നൊക്കെയാണ് അന്ന് പറഞ്ഞു തന്നത്.
കൃഷിയിൽ നിന്നുള്ള വരുമാനം കൂടി ചേർത്ത് പരുവപ്പെടുത്തിയെടുത്ത സ്‌കൂൾ കോളേജ് വിദ്യാഭ്യാസത്തിനിടയ്‌ക്കൊന്നും പക്ഷേ കാർഷിക വൃത്തിയിൽ തരിമ്പും താൽപര്യം എനിക്കുണ്ടായിരുന്നില്ല. വല്ലപ്പോഴും വെള്ളമൊഴിക്കലിനോ, വയൽകിളികളെ കൂവി വിളിച്ചും പാട്ട കൊട്ടിയും പറത്തി വിടാനോ ഒക്കെയുള്ള സാധാ ചുമതലകളെ എനിക്ക് കിട്ടിയിരുന്നുള്ളൂ. എങ്കിലും അദ്ദേഹവുമായുള്ള ആശയ വിനിമയവും ചർച്ചകളും വിനോദങ്ങളും പരാതി പരിഹാരവും മറ്റും ഏതാണ്ട് പൂർണമായും കൃഷിയിടങ്ങളിൽ വെച്ചായിരുന്നു. അതിനിടയ്ക്കെപ്പൊഴോ ഒക്കെ കണ്ടറിഞ്ഞതും കേട്ടറിഞ്ഞതുമായ കാർഷിക വിദ്യാഭ്യാസമാവും എനിക്കുള്ളത്. എന്തായാലും, അത് തീരെ മോശമായിട്ടില്ലന്നാണ് സ്വയമൊരു വിലയിരുത്തൽ..!
പറഞ്ഞു വന്നത് ചെടികൾക്ക് വെള്ളം നൽകുന്നതിനെ കുറിച്ചും ദാഹിച്ചു വരളുന്ന ഭൂമിയെ കുറിച്ചുമാണ്. ഇന്ന് കുറെ പച്ചക്കറി ചെടികൾക്ക് തടമെടുത്ത് കരിയിലകൾ കൊണ്ട് പുതയിട്ടു. ഈ വേനലിൽ വെള്ളത്തിന്റെ ദുരുപയോഗം, കൃഷിക്കാണെങ്കിൽ പോലും ഒഴിവാക്കേണ്ടതുണ്ട്; കുറച്ചു വെള്ളം കൊണ്ട് ചെടികളുടെ ദാഹം നികത്താനാകുമോ എന്ന് നോക്കട്ടെ..!

വാൽകഷ്ണം:
അടുത്തിടെ സൂപ്പർമാർക്കറ്റിൽ പോയപ്പോൾ കുറച്ചു പച്ച കപ്പലണ്ടി വാങ്ങി, ഉദ്ദേശം ഭാവിയിലെ ഇഞ്ചി കൃഷി ആണെന്ന് നിങ്ങൾക്ക് ഇപ്പോൾ ഏറക്കുറെ മനസ്സിലായിക്കാണും; പക്ഷെ വീട്ടിലെ പാചക രത്നത്തിന് മനസ്സിലായില്ല ! അതെടുത്ത് വറുത്ത് റോസ്റ്റാക്കി കൊറോണ വീട്ടിലിരുപ്പിനിടെ വൈകുന്നേരത്തെ ചായക്ക് ടച്ചിങ്ങ്സ് ആയി തന്നു, വറുത്ത കപ്പലണ്ടി തിന്നാൽ കൊറോണ വരില്ലെന്ന് ആരെങ്കിലും പറഞ്ഞിട്ടായാലും അല്ലെങ്കിലും ദോഷം പറയരുതല്ലോ; നല്ല ടേസ്റ്റി ആയിരുന്നു..!!
( ചിത്രത്തിൽ ഉള്ളത് പാൽമുളക്, വഴുതന ചെടികളാണ് )

(Original FB post Link )

കൊറോണ കാലത്തെ സൗഹൃദസംഗമം..!


വർഷത്തിൽ ഒന്നോ രണ്ടോ തവണയെങ്കിലും ഒത്തുകൂടുക എന്നത് ഞങ്ങൾ സഹപാഠികളുടെ ഒരു ശീലമായി പോയി. ആർക്കിടെക്‌ചർ എന്ന തിരക്കും അഹംബോധവും അഹംഭാവവും നിറഞ്ഞ പ്രൊഫെഷനിൽ നിന്നും ഒന്നോ രണ്ടോ ദിവസം അവധിയെടുത്തു ഞങ്ങളിലേക്ക് ചുരുങ്ങുകയല്ല, ഞങ്ങൾക്കും അപ്പുറത്തേക്ക് വികാസം കൊള്ളാൻ ഹേതുവാകുകയുമാണ് ഈ കൂടിച്ചേരലുകൾ. കഴിഞ്ഞ വർഷം ഒക്ടോബറിൽ ഞങ്ങളുടെ ഈ സഹപാഠി കൂട്ടം നിർമ്മിച്ചു നൽകിയ വീടിന്റെ കേറിതാമസ ചടങ്ങിന്റെ ദിവസമാണ് കുറച്ചു പേരെങ്കിലും അവസാനമായി ഒത്ത് കൂടിയത്; പിന്നെ ഇപ്പോൾ കൊറോണയായി, ലോക്ക് ഡൗണ് ആയി , യാത്രാ വിലക്കായി, വീട്ടിലിരിപ്പായി. പക്ഷേ, അങ്ങിനെ ഞങ്ങളെ ഒതുക്കിയിരുത്താൻ നോക്കണ്ട, ഇന്നലെ ഞങ്ങൾ പത്ത് പേർ വീണ്ടും ഒത്തുകൂടി, ഇപ്പോഴത്തെ പ്രത്യേക ആരോഗ്യ, മുന്നറിയിപ്പ് സാഹചര്യത്തിൽ പറ്റാവുന്ന രീതിയിൽ; സത്യം പറഞ്ഞാൽ ഇന്ന് നല്ല മനസുഖമുണ്ട്, ഒരു പ്രസരിപ്പും ഉന്മേഷവുമൊക്കെ തോന്നുന്നുമുണ്ട്. സാമൂഹിക ഒറ്റപ്പെടലിന്റെ നടുവിലും സ്നേഹ സൗഹൃദത്തിന്റെ കണ്ണികൾക്കും കൂടിച്ചേരലുകൾക്കും മാത്രം നൽകാവുന്ന ഒരു അദൃശ്യ ശക്തിമരുന്ന്..
ഗോ കൊറോണ, ഗോ; ഞങ്ങൾക്ക് നീ പുല്ലാണ്..!

ഐസൊലേഷൻ കൂടുകൾ


കൊറോണ ചൈനയിൽ തുടങ്ങി നുമ്മടെ തൃശൂർ ഭാഗത്തേക്ക് എത്തിയപ്പോൾ മുതൽ വീണ്ടും കേൾക്കാൻ തുടങ്ങി ഇപ്പോൾ കേരളക്കരയാകെ ചിരപരിചിതമായ വാക്കുകളാണ് ഐസൊലേഷൻ, ക്വാറൻറ്റെയിൻ തുടങ്ങിയവ. ഇതിനു മുൻപ് നിപ്പ വന്നപ്പോൾ , അതങ്ങ് കോഴിക്കോട്ടല്ലേ , 'നമ്മെ എന്തര് ബാധിക്കാൻ ' എന്ന് ആശ്വസിച്ചു നടന്നവരും ഇപ്പോൾ ഈ വാക്കുകൾ കേട്ടാലൊന്ന് ഞെട്ടും. അതുക്കും മുൻപ് നൈജീരിയ വാസത്തിനിടെ 'എബോള; പൊട്ടിപുറപ്പെട്ടപ്പോളാണ് ഞാൻ ശരിക്കും ഈ വാക്കുകൾ കേട്ടതും അങ്ങിനെ കഴിയുന്നവരുടെയും അതിലേറെ അവരെ പരിചരിക്കുന്നവരുടെയും മറ്റും അവസ്ഥ അറിഞ്ഞു ഞെട്ടിയതും.
എന്തായാലും വീട്ടിൽ ഐസൊലേറ്റഡ് ആയ സ്ഥിതിക്ക് പതിവിലും അധികം സമയം നേരമ്പോക്കിനായി കിട്ടുന്നുവെന്നതിനാൽ കുറച്ചു ഐസൊലേഷൻ കൂടുകൾ ഉണ്ടാക്കാൻ തീരുമാനിച്ചു; ഞെട്ടിയോ, എന്നാൽ വേണ്ട, ഇത് കൊറോണ ഐസൊലേഷൻ അല്ല.
പ്രതിയൊരു പൂവൻ കോഴിയും അവന്റെ ലീലാവിലാസങ്ങളിൽ ആകൃഷ്ടരായ പതിനഞ്ച് - ഇരുപത് പിടകളുമാണ്. അയൽവാസികളുടെയാണ്, വൈകുന്നേരം അടുപ്പിച്ചു ഒരു നാല് മണികഴിയുമ്പോൾ എന്റെ ഇത്തിരിപ്പോന്ന നേരമ്പോക്ക് കൃഷിയിടത്തിൽ മേയലാണ് (അതേ, നേരമ്പോക്ക് തന്നെ, ഒപ്പം വിഷരഹിത പച്ചക്കറിയെന്ന സ്വപ്നവും തടിയിത്തിരി കുറയ്ക്കാനുള്ള മെയ്യഭ്യാസങ്ങളും ) സാധാരണയായി ആപ്പീസ് പണികഴിഞ്ഞു അഞ്ചര ആറോടെ ഞാൻ വീടണയുമ്പോഴേക്കും ഇവറ്റകൾ അത്യാവശ്യം പണിയും കഴിഞ്ഞു കൂടണഞ്ഞിട്ടുണ്ടാവും എന്നതിനാൽ മുഖാമുഖം കാണാൻ ഇക്കഴിഞ്ഞ ഞായറാഴ്ചത്തെ ജനതാ കർഫ്യൂ വേണ്ടി വന്നു (സാധാരണ പബ്ലിക് അവധി ദിനങ്ങൾ ഇവറ്റകൾക്കും 'ഓഫ് ഡേ ഓഫ് ദി പണിതരൽ' ആണോന്ന് സംശയം ഉണ്ട്)
എന്തായാലും നമ്മുടെ പി.എം @ 8 പി.എം. ആഹ്വാനം ചെയ്ത ഡെമോ കർഫ്യൂവും ആസ്വദിച്ചു വീട്ടിലിരുന്നു അഞ്ച് മണിക്കുള്ള പാത്രം മുട്ടലിനായി കോപ്പു കൂട്ടുകയും ചെയ്തിരിക്കുമ്പോഴാണ് പ്രതി പൂവൻ കോഴിയുടെ അസാധാരണ ചിന്നം വിളികളും 'വരിക വരിക സഹജരെ' മോഡലിലോ മറ്റോ ഉള്ള മുദ്രാവാക്യം വിളികളും ശ്രദ്ധയിൽ പെടുന്നത്. മുട്ടാൻ സ്റ്റീൽ പാത്രങ്ങൾ കയ്യിലിരുന്നത് നന്നായി, എടുത്തെറിഞ്ഞോടിച്ചപ്പോൾ എല്ലാം കൂടി ആർത്തട്ടഹസിച്ചും ചിലച്ചും ശിങ്കാരിമേളം മുഴക്കി (അതോ, മൊത്തം ചില്ലറ എനിക്കുള്ള തെറിയായിരുന്നോ എന്തോ) ഓടിയും പറന്നും അവനോന്റെ വീടുകളിലേക്ക് പോയി. ഈ ശബ്ദകോലാഹലത്തിൽ അയൽവാസികളാരുടെയോ ഒക്കെ പാത്രം മുട്ടൽ ചടങ്ങിന്റെ ഡോൾബി സൗണ്ട് നാട്ടാരാരും കേട്ടില്ലെന്നും പരാതിയുണ്ടത്രേ..!
ഇവറ്റകളുടെ മെയിൻ പണി ചിക്കി ചികയൽ ആണെന്നതിൽ എനിക്കൊരു പരാതിയും ഇല്ല, ഇതിനിടയിൽ വല്ലപ്പോഴും കാഷ്ടിച്ചു വെയ്ക്കുന്നത് എന്റെ ഇടത്തിനു നല്ലതുമാണ്. പക്ഷെ ഇടയ്ക്കുള്ള മറ്റ് ചില സൂത്രപ്പണികൾ ആണ് പ്രശ്നഹേതു. എന്ത് തൈ നട്ടുവെച്ചാലും അതിന്റെ ഇലകൾ; നേരത്തെ തളിര് മാത്രമായിരുന്നു, ഇപ്പോൾ ചെടിയോടെ, കൊത്തി തിന്നലാണ് പരിപാടി. അത്യാവശ്യം ഓലമടലൊക്കെ വെട്ടി കൂട്ടി നട്ടതിന്റെ ചുവട്ടിൽ ഇട്ട് ആദ്യമൊക്കെ പ്രതിരോധിച്ചുവെങ്കിലും ഇപ്പോഴത്തെ പ്രത്യേക കാലാവസ്ഥകൊണ്ടാണെന്ന് തോന്നുന്നു സകല പ്രതിരോധങ്ങളെയും തച്ചു തകർത്ത് നടുന്ന സകലമാന വിള ചെടികളുടെയും ഇലകൾ തിന്നു തീർക്കുകയാണ്. (അവിടവിടെ പാഴ്ചെടികളും പുല്ലുമൊക്കെ പിടിക്കുന്നുണ്ട് , അതൊന്നും ഇവറ്റകൾക്ക് വേണ്ട , നമ്മൾ നടുന്നതാണ് പഥ്യം..!)

അയൽവാസികളോട് പറഞ്ഞു കോഴികളെ ഐസൊലേറ്റ് ചെയ്യൽ, മുഖ്യമന്ത്രിയുടെയും പ്രധാനമന്ത്രിയുടെയുമൊക്കെ കൂട്ടം കൂടരുതെന്ന ആഹ്വാനത്തെ ഇന്നാട്ടുകാർ ആഘോഷമാക്കിയതിനേക്കാൾ പ്രയാസകരമായിരിക്കും. അതിലും എളുപ്പം ഇനി ചെടികൾ നടുമ്പോൾ അവയെ ഒരു കവചിതമറയ്ക്കുള്ളിൽ ആക്കുന്നതാവും എന്ന തോന്നലിൽ, കുറച്ചു പി.വി.സി ഫെൻസ് നെറ്റ് വാങ്ങിയിരുന്നത് ഇന്ന് എടുത്ത് മുറിച്ചു കുറെ കൂടുകൾ ഒരുക്കി വട്ടമറ തീർത്തിട്ടുണ്ട്. കോഴിപ്പൂവനും സംഘവും ഇന്നൊന്ന് വന്ന് എത്തിനോക്കി പോയി; അല്ല, ഓടിച്ചു വിട്ടു. 'പഴശ്ശിയുടെ യുദ്ധമുറകൾ കമ്പനി കാണാൻ കിടക്കുന്നതേയുള്ളു' എന്ന ഡയലോഗോ മറ്റോ ആണോ പോകുന്ന പോക്കിൽ അവൻ അവസാനം കൂകി വിളിച്ചത് എന്നൊരു സംശയവും ഇല്ലാതില്ല..🙄
#Kovid_19

(Original FB Post Link )