14.7.20

രോഗവ്യാപനകാലത്തെ മാധ്യമ ധർമ്മം


500കളിലെവിടെയും തൊടാതെ 400 കളിൽ നിന്ന് 600 ലേക്ക് നിലംതൊടാതെ ട്രപ്പീസ് ചാട്ടം നടത്തി മുന്നേറുന്ന കോവിഡ് വ്യാപനം ആശങ്കയുണർത്തുന്നുവെങ്കിലും മാധ്യമങ്ങളും രാഷ്ട്രീയ വേട്ടക്കാരും സ്വപ്നാടനത്തിലാണ്; മുഖ്യമന്ത്രിയോടുള്ള ചോദ്യങ്ങളിൽ പോലും അത് മാത്രമേ വ്യക്തമാകാവൂ എന്നാർക്കൊക്കെയോ നിർബന്ധമുള്ളത് പോലെ.

ജനം സ്വയം സൂക്ഷിക്കാൻ പഠിച്ചില്ലെങ്കിൽ വ്യാപനത്തോത് ഇനിയും ജാതിമത വർഗ്ഗ രാഷ്ട്രീയ ഭേദമില്ലാതെ കുതിച്ചുയരും, അപ്പോഴും ഉറവിടമറിയാ സമ്പർക്ക രോഗികളുടെ എണ്ണത്തെക്കാൾ മാധ്യമ വേവലാതി ഐ.എ എസ്സു കാരന്റെ കിടപ്പറയ്ക്ക് ചുറ്റും കിടന്ന് കറങ്ങും.  

ആരോഗ്യപ്രവർത്തകരും മറ്റ് സേവനപ്രവർത്തകരും മനുഷ്യരാണ്, അവർക്ക് രോഗബാധയേറ്റാലും, നിരന്തര ജോലിയിലെ മടുപ്പുമൊക്കെ ബാധിച്ചാലും നമുക്ക് മതിയായ ചികിത്സ നിരസിക്കപ്പെട്ടാലും പത്ര ധർമ്മം സർക്കാരിന്റെ  ഏതെങ്കികും വീഴ്ചയോ, അനാസ്ഥയോ അനാവരണം ചെയ്യുന്ന ആദ്യ സംഘമായി വാർത്തായിടങ്ങളിൽ ഞെളിഞ്ഞിരിക്കാനുള്ള വ്യഗ്രതയിൽ മാത്രമാകും 

പൊടിപ്പും തൊങ്ങലും ചാർത്തിയ നുണകഥകൾ പലതും 'ട്യൂണ മൽസ്യങ്ങൾ' പോലെ പിടഞ്ഞിറങ്ങാൻ ശ്രമിക്കുന്നുവെങ്കിലും പണ്ടേ പോലെ ഫലിക്കുന്നില്ല; അവയെ മിനുട്ടുകൾക്കൊണ്ടു പൊളിക്കുന്ന ഈ സാമൂഹ്യമാധ്യമ കാലത്തും പക്ഷേ പ്രിയം അത്തരം ഒളിഞ്ഞുനോട്ട വാർത്തകൾക്ക് മാത്രമാണ് താനും. തൊട്ടയൽപക്കത്തേക്ക് രോഗവ്യാപനം ഉണ്ടാവുമ്പോഴേക്കെങ്കിലും ഈ ഒളിസേവ ചർച്ചകളിൽ നിന്നൊന്നുണരാനുള്ള ശേഷി ഉണ്ടായാൽ മതിയായിരുന്നു..!

No comments: