9.7.20

ഭീതിയുണർത്തുന്ന സമരാഭാസങ്ങൾ ..!


ട്രിപ്പിൾ ലോക്ക്ഡൗണ് എന്ന ആംഗലേയ ചതുരവടിവൊത്ത നാമധേയത്തിൽ തിരുവനന്തപുരം നഗരി അടച്ചുപൂട്ടിയിരിപ്പായിട്ട് നാലുനാളാകുന്നു. ഈ അടച്ചുപൂട്ടൽ തീരുമാനത്തെ സാധൂകരിക്കും വിധം ഇന്നലെ പുറത്തു വന്ന രോഗബാധ സ്കോറുകളിലും  നല്ല മുന്നേറ്റമുണ്ട്; 64 ൽ 60 കേസുകളും സമ്പർക്കം.  ത്രിഗുണ പൂട്ടിടലിന്റെ ഗുണഫലം ഇനിയും വരാനിരിക്കുന്ന ദിവസങ്ങളിലെ വെളിപ്പെടുകയുള്ളൂ എന്നൊക്കെ ആശ്വസിക്കാമെങ്കിലും രാഷ്ട്രത്തോട് എന്തോ ഭയങ്കര ഉത്തരവാദിത്വം ഉണ്ടെന്ന് കാലാകാലങ്ങളായി മേനി നടിക്കുന്ന കക്ഷിരാഷ്ട്രീയ കോമരങ്ങളുടെ ചില സമരാഭാസങ്ങൾ ഈ അവസ്ഥയിൽ ആശങ്കപ്പെടുത്തുന്നതാണ്. 

തിരുവനന്തപുരം നഗരിക്ക് ചേർന്ന് കിടക്കുന്ന രണ്ട് പ്രദേശങ്ങളാണ് ബാലരാമപുരവും നെടുമങ്ങാടും. അവിടങ്ങളിൽ ഇന്നലെ നടന്ന രണ്ട് സമരങ്ങളുടെ ചിത്രങ്ങളാണ് യഥാക്രമം മുകളിലും താഴെയും; എന്ത് തരം രാഷ്ട്ര - രാഷ്ട്രീയ ഉത്തരവാദിത്വങ്ങളാണ് ഇവർ കൊണ്ടാടുന്നത്. സമരമുഖത്ത് ക്യാമറ കണ്ടാൽ മാസ്‌ക് തനിയെ താഴുന്നതാണോ, അതോ അങ്ങിനെ തന്നെ പെർമനന്റ് ഫിക്സിങ്ങ് ആണോ, അതോ രാഷ്ട്രീയ സമരങ്ങൾക്കിടയിലെ മാസ്‌ക് ധാരണത്തിന് പ്രത്യേക പ്രോട്ടോക്കോൾ വല്ലതുമുണ്ടോ..?  ഒരു മാസ്‌ക് നേരാം വണ്ണം ധരിക്കാത്തവരുടെ, സ്വയം പ്രതിരോധം തീർക്കാത്തവരുടെ സാമൂഹിക അകലപാലന രീതികളെ കുറിച്ചോ, അവർ മൂലം പോലീസ് സേന ഉൾപ്പെടെയുള്ളവരിലേക്ക് രോഗവ്യാപനം രൂക്ഷമായാലുള്ള സാമൂഹിക പ്രത്യാഘാതങ്ങളെ കുറിച്ചുമൊക്കെ കൂടുതൽ എന്ത് പറയാനാണ്?

നെടുമങ്ങാടിനു തൊട്ടപുറത്തുള്ള വെള്ളനാടും ആര്യനാടുമൊക്കെ കഴിഞ്ഞ ദിവസങ്ങളിൽ കണ്ടൈൻമെന്റ് മേഖല ആയിട്ടുള്ളതാണ്. ബാലരാമപുരമാകട്ടെ ഇപ്പോൾ സൂപ്പർ സ്പ്രെഡ് സ്റ്റാറ്റസിലേക്ക് രോഗ വ്യാപനം നടന്നുക്കൊണ്ടിരിക്കുന്ന മത്സ്യ ബന്ധന മേഖലയുമായും, തമിഴ്‌നാട് അതിർത്തി പ്രദേശങ്ങളുടെയും വളരെ അടുത്തും, നിരന്തര സമ്പർക്ക സാധ്യത ഏറെയുള്ളതും.. ഏത് സമയത്തും രോഗാവസ്ഥയിലേക്ക് കൂപ്പുകുത്താവുന്ന മേഖലകളിലെ ഇത്തരം അശ്ളീല സമരമുറകൾ ആർക്ക് വേണ്ടിയാണ് ..?

നാം ഓരോരുത്തരും സ്വയം ചിന്തിക്കുക, മറ്റുള്ളവരെ  പ്രേരിപ്പിക്കുക. പോലീസും ആരോഗ്യപ്രവർത്തകരുമുൾപ്പെടെയുള്ള സന്നദ്ധ മുന്നണിയിൽ ആളെണ്ണം കുറയുന്നത് നമ്മുടെയൊക്കെ പ്രിവിലേജിനെ  തന്നെയാണ് ബാധിക്കുക.
"ഇനിയും തിരിച്ചറിവുണ്ടായില്ലെങ്കിൽ ബുദ്ധിമുട്ടാവും എന്നെങ്കിലും മനസ്സിലാക്കണം"

( രാഷ്ട്രീയ കക്ഷി ഏതെന്നുള്ളതല്ല വിഷയം എന്നതിനാൽ സമരക്കാരുടെ കൊടിയടയാളങ്ങൾ മനഃപൂർവ്വമായി മറച്ചതാണ്; യഥാര്ത്ഥ ചിത്രങ്ങൾക്ക് കടപ്പാട് : മലയാള മനോരമ , തിരുവനന്തപുരം എഡിഷൻ 09. 07.2020 )

No comments: