12.12.20

കിം കി ദുക് -പ്രണാമം 

 

ഡിസംബറിലെ രണ്ടാമത്തെ വെള്ളിയാഴ്ച എന്നാൽ ഉത്സവത്തിന്റെ കൊടിയേറ്റമാണ് , അന്ന് മുതൽ ഒരാഴ്ച തിരുവനന്തപുരത്ത് ഉണ്ടാവുക, അതിനായി വാർഷിക അവധി ദിനങ്ങളുടെ കരുതലും, മുടങ്ങി കിടക്കുന്ന ജോലി തീർക്കലും ഒക്കെ കഴിഞ്ഞു എല്ലാം മറന്നു ചലച്ചിത്ര കാഴ്ചകളിൽ മാത്രമായി അമർന്നിരുന്നും ഓടിനടന്നും ഇടിച്ചു കയറിയും സംഘാടകരോട് പിണങ്ങിയും കയർത്തും ഒഴിവ് നേരങ്ങളിൽ വണ്ടി തട്ടിന്റെ സൗകര്യക്കുറവിൽ ആനന്ദിച്ചിരുന്നൊരു കട്ടനും ബജ്ജിയും ; ഇതൊരു മേനി പറച്ചിലല്ല, തിരുവന്തപുരത്തെ അന്താരാഷ്ട്ര ചലച്ചിത്ര മേള അങ്ങനെയൊക്കെയാണ്.

ആദ്യമൊക്കെ സിനിമകൾ തിരഞ്ഞെടുത്തു കാണാറില്ലായിരുന്നു; ഏത് തീയറ്ററാണോ അടുത്ത് , അതിലേക്ക് നുഴഞ്ഞു കയറി കിട്ടുന്നതെല്ലാം കാണുക എന്നൊരു പോളിസി (കേൾവി കേട്ട ഇറാൻ സിനിമകളായിരുന്നു ഇതിനൊരു അപവാദം) അത്തരത്തിൽ 2005 ലെ മേളയ്‌ക്കിടെ എങ്ങിനെയോ കലാഭവനിൽ എത്തി പെട്ട് കണ്ടതാണ് 3 iron എന്ന സിനിമ; വല്ലാത്ത ഒരാകര്ഷണം ആ സിനിമയ്ക്ക് ഉണ്ടായിരുന്നു. ഫെസ്റ്റിവൽ ഹാൻഡ് ബുക്ക് എന്ന ഉത്സവപ്രേമികളുടെ കൊച്ചുപുസ്തകത്തിൽ തിരഞ്ഞാണ് ഇതൊരു ദക്ഷിണ കൊറിയൻ സംവിധായകന്റെ സിനിമയാണെന്നും, ഈ മേളയിൽ അദ്ദേഹത്തിന്റെ മറ്റ് അഞ്ച് സിനിമകൾ കൂടി പ്രദര്ശിപ്പിക്കുന്നുണ്ട് എന്നറിഞ്ഞത്; അപ്പോഴേക്കും അതിലെ ഒന്ന് രണ്ട് സിനിമകൾ പ്രദർശനം പൂർത്തിയായിരുന്നു.

ആ മേളയിൽ ബാക്കിയുണ്ടായിരുന്ന The Coast Guard, Samaritan Girl, Adress Unknown, ഒടുവിലായി Spring, Summer, Fall, Winter..and Spring ; കിം കി ദുക് എന്ന സംവിധായകന്റെ സിനിമകൾ ഉണ്ടാക്കിയ ഓളം ചില്ലറയായിരുന്നില്ല ; തുടർന്ന് വന്ന മേളകളിലും , ഈ സിനിമകൾക്ക് മുൻപ് ഇദ്ദേഹം ചെയ്ത സിനിമകളുമെല്ലാം തേടിപ്പിടിച്ചു കാണുക ഒരു ശീലമായി; ഇതിനെ ഒരു താര ആരാധനയുടെ നിലയിൽ അല്ല , എങ്ങു നിന്നോ വന്ന് ചലച്ചിത്ര പ്രേമികളുടെ ശ്രദ്ധ നേടിയ ഒരു പ്രതിഭയ്ക്കുള്ള അംഗീകാരമായിരുന്നു. പിൽക്കാലത്ത് വന്ന സിനിമകളിൽ വയലന്സിന്റെ അതിപ്രസരം അലോരസമുണ്ടാക്കിയെങ്കിലും , സംവിധായക പ്രതിഭയിൽ മാറ്റ് കുറഞ്ഞു എന്നൊരു ചലച്ചിത്ര പ്രേമിയും പരാതി പറഞ്ഞില്ലെന്നതാണ് ശ്രദ്ധേയം.

മഹാമാരികാലമല്ലെങ്കിൽ ഇന്നലെ തുടങ്ങേണ്ടതായിരുന്ന മേളയുടെ ആഘോഷരാപ്പകലുകൾ, ആ നഷ്ടബോധത്തിനു മേൽ മറ്റൊരു ആഘാതവുമായി വിഖ്യാത കൊറിയൻ സംവിധായകൻ കിം.കി.ദുക്കിന്റെ കോവിഡ് ബാധിത മരണ വാർത്ത; ശരിക്കും രണ്ടായിരത്തി ഇരുപത് നഷ്ടങ്ങളുടെ വർഷമാണ്; തീരാ നഷ്ടങ്ങളുടെ.
ആദരാഞ്ജലികൾ..!

(ചിത്രങ്ങളിൽ : 2005 ലെ IFFK Handbook ലെ പേജുകൾ)

FB Post LINK

9.12.20

ഹൃദയപക്ഷം ..!

 'കാട്ടു' പത്തനാപുരമെന്ന കളിയാക്കൽ നാമധേയത്തിൽ എൻ്റെ ജന്മദേശം വാഴ്ത്തപ്പെടുമ്പോഴും അതിലെ കാട് എന്ന വിശേഷണത്തിന്റെ കാല്പനികതയിൽ അഭിരമിച്ചും ഓർമകളിൽ താലോലിച്ചും അനന്തപുരിയിൽ സ്ഥിര വാസം തുടങ്ങിയിട്ട് നാളേറെയായി; നാടുമായുള്ള ബന്ധം വല്ലപ്പോഴുമുള്ള സന്ദർശനങ്ങളിൽ ഒതുങ്ങി, അടുത്ത ബന്ധുമിത്രാദികളോട് പോലും അപരിചിത്വം വന്നുപോയ നാളുകൾ. 

സമൂഹമാധ്യമങ്ങൾ വഴിയും മറ്റും അടുത്തകാലത്ത് പത്തനാപുരത്തിന്റെ, പ്രത്യേകിച്ച് കളിച്ചു വളർന്ന നടുക്കുന്ന് അഥവാ പള്ളിമുക്ക് എന്ന പ്രദേശവുമായി ബന്ധപ്പെട്ട വാർത്തകളും വിശേഷങ്ങളും ഓർമ്മ കുറിപ്പുകളും മറ്റും പങ്ക് വെച്ച് കിട്ടുന്നതിൽ അടുത്തകാലത്തായി ആശ്വാസം നേടിയിരുന്നതിൻ്റെ പശ്ചാത്തലത്തിലാണ് ഇത്തവണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചില സമാന ചിന്താഗതിക്കാരുമായി ആശയ വിനിമയം നടക്കുമോ എന്നൊരു ആലോചനയുണ്ടായത്.

തികച്ചും അത്ഭുതപ്പെടുത്തികൊണ്ട് , എനിക്കോ എന്നെയോ നേരിട്ട് പരിചയം പോലുമില്ലാത്ത പുതുതലമുറയുടെ ആവേശകരമായ ചേർത്തുനിർത്തൽ അനുഭവിച്ചു കഴിഞ്ഞ ദിനങ്ങളുടെ വീർപ്പുട്ടലിലാണിപ്പോഴും, അതും എൻ്റെ പരിമിതികൾ തിരിച്ചറിഞ്ഞു കൊണ്ട്; സത്യം, ഞാനിപ്പോഴും ഒരു പത്തനാപുരം നടുക്കുന്നുകാരൻ തന്നെയാണെന്നൊരു സ്വത്വ ബോധം തിരികെ കിട്ടിയ നാളുകൾ.

ഒരു പക്ഷേ, ഇളക്കം തട്ടാത്ത സൗഹൃദ കണ്ണികളുടെ തിളക്കമാകാം, ബന്ധങ്ങളിൽ ഇനിയും നഷ്ടമായിട്ടില്ലാത്ത ജനിതക സമരൂപമാകാം, ഇതിലെല്ലാമുപരി വിശ്വസിക്കുന്ന പ്രസ്ഥാനത്തിന്റെ അടിസ്ഥാന മേന്മയുമാകാം ഈ യോജിപ്പിനു കാരണം. എന്തായാലും  മറ്റെല്ലാ വിഭാഗീയ ചിന്തകൾക്കും അതീതമായി നടുക്കുന്നിന്റെ നന്മയും വികസനവും ആഗ്രഹിക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാർക്ക് ഒപ്പം കൂടാനായതിലെ ആഹ്‌ളാദം ഇവിടെ രേഖപ്പെടുത്തി വെയ്ക്കുന്നു, ആത്യന്തിക ഫലം കാലം തെളിയിക്കും.

എന്നും ഹൃദയപക്ഷത്തോടൊപ്പം..!

FB Post link