21.4.21

താടി മാമന്റെ കുടുംബ വിസിറ്റ് (20.04.2021)

'താടിയുള്ള അപ്പനെയെ പേടിക്കൂ' എന്നേതോ നാട്ടുകാര് പഴംചൊല്ലിക്കൊടുത്തത് വിശ്വസിച്ചാവണം, വെള്ളവും വളവും പിന്നെയിത്തിരി ജി.ഡി.പി യും തളിച്ച് വളർത്തിയ ശുഭ്രവർണ്ണ ശ്മശ്രുഭാരവുമായി തറവാട്ടിലെ കാർന്നോര്; ഞങ്ങളുടെ താടി മാമൻ,  ഇന്നലെ രാത്രി പെട്ടെന്ന് വലിയ മുന്നറിയിപ്പൊന്നുമില്ലാതെയാണ് കുടുംബത്തേക്ക് കയറി വന്നത്.

പത്തിരുപത് മിനുട്ട് തറവാട്ടിലെ ഇപ്പോഴത്തെ അവസ്ഥയും മറ്റും പറഞ്ഞു പേടിപ്പിച്ചു, പിന്നെന്തോ യുദ്ധത്തിന്റെ കാര്യമൊക്കെ പറഞ്ഞു; അവനോന്റെ കാര്യം നോക്കി കുടുംബത്ത് ഇരുന്നാൽ മതി തറവാടിൻറെ അടിത്തറയൊക്കെ പുള്ളി കോൺട്രാക്ട് കൊടുത്തു ഇളക്കി റെഡിയാക്കി തരാമെന്നൊക്കെയാണെന്ന് പറഞ്ഞതെന്ന് തോന്നുന്നു. ഭാഗ്യത്തിന് അയലോക്കക്കാരുമായി നടത്തേണ്ട അതിർത്തി വഴക്കിനെ കുറിച്ചൊന്നും ഇന്നലെ മിണ്ടിയില്ല;  തൊട്ട് അയല്പക്കത്തിനും അപ്പുറത്തും അതിന്റെയും അപ്പുറത്തുള്ള വീടുകളിൽ പോലും നമ്മളെ അടുപ്പിക്കില്ലന്നുള്ള തിട്ടൂര വാർത്തയെയും തൊട്ടില്ല.

തറവാട് തളർന്നാലും താടി വളരണം എന്ന പോളിസിയുമെടുത്ത് കഴിഞ്ഞ ഒരു വർഷത്തോളമായി അശ്രാന്ത പരിശ്രമം നടത്തുന്ന കാർന്നോരോട് ആർക്കും ഒന്നും ചോദിക്കാനും പാടില്ല; എന്തേലും ചോദിച്ചാൽ ചിലപ്പോൾ കരഞ്ഞു കളയുമോ എന്നൊരു പേടിയും, കണ്ണുനീര് പോലും താടിക്ക് വളമാക്കുന്ന ടീമാണ്..!

തറവാട് മുടിഞ്ഞുകൊണ്ടിരിക്കുന്നതിൽ 'മാമനോടോന്നും തോന്നല്ലേ മക്കളേ' എന്ന ഭാവത്തിൽ  സന്ദർശനം കഴിഞ്ഞു പോകുമ്പോഴും ഒരു ഗൂഢസ്മിതം ആ നനുത്ത താടിമീശകൾക്കിടയിൽ കണ്ടത് കുടുംബത്തിലെ ഇളമുറക്കാർ മാത്രമാണോ..?


No comments: