27.9.06

ഒരു ബോട്ട് യാത്ര

"ഇതിനകത്തിനി കുട പിടിക്കണമല്ലോ സാറേ; എന്നാ മഴയാ. ആകെ നനഞ്ഞു കുളിച്ചു, ഹോ നശിച്ച മഴ, നശിച്ച ഈ.." ബഹളം കേട്ടാണയാള്‍ ഉണര്‍ന്നത്‌. താഴ്‌ത്തിയിട്ടിരുന്ന ഷട്ടര്‍ കുറച്ചൊന്ന് ഉയര്‍ത്തി സ്ഥലമെവിടെയാണെന്നു നോക്കി; ഇല്ല, കേശവദാസപുരമായിട്ടേയുള്ളൂ. കോരിച്ചൊരിയുന്ന മഴയുടെ ആരവം തണുത്ത കാറ്റിനൊപ്പം രോമകൂപങ്ങളിലേക്ക്‌ കുത്തിക്കയറുന്നതുപോലെ. ഷട്ടര്‍ പരമാവധി വലിച്ച്‌ താഴ്‌ത്തിയിട്ട്‌ അയാള്‍ പിന്നെയുമൊന്നു മയങ്ങാന്‍ ശ്രമിച്ചു.

എം.സി റോഡിന്റെ വീതികൂട്ടല്‍ തുടങ്ങിയതിനു ശേഷം നരകതുല്യമാണീവഴിയുള്ള യാത്രയെങ്കിലും ബസ്സിനുള്ളിലിരുന്നുള്ള ചെറുമയക്കം അയാള്‍ക്കൊരു ശീലമോ ലഹരിയോ ആണ്‌.ചീത്തയായ ഏതോ ഷട്ടറിനു പകരം തിരുകിവെച്ചിരിക്കുന്ന തകരഷീറ്റിന്റെ അസഹ്യമായ ശബ്ദം അയാളെ അലോരസപ്പെടുത്തികൊണ്ടിരുന്നു.

കുട്ടിക്കാലത്ത്‌ അച്ഛനോടൊപ്പം ആദ്യമായി തിരുവനന്തപുരത്തേക്ക്‌ വന്നത്‌ അയാളോര്‍ത്തു, അതേ, അന്നിവിടെ കേശവദാസപുരത്താണിറങ്ങിയത്‌. മെഡിക്കല്‍ കോളേജില്‍ എന്തോ ശസ്ത്രക്രിയ കഴിഞ്ഞ്‌ കിടക്കുകയായിരുന്ന മാമനെ കാണാനായിരുന്നുവെന്നു തോന്നുന്നു, ഇല്ല ഓര്‍മ്മകള്‍ പിടിതരുന്നില്ല.

അച്ഛനോടൊപ്പം പിന്നെയെത്രയെത്ര യാത്രകള്‍. തന്റെ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി മടുത്തിട്ടുണ്ടാകും അച്ഛന്‍, യാത്രകള്‍ തന്റെ പാഠപുസ്തകമാവുകയായിരുന്നു.താന്‍ നിര്‍ബന്ധിച്ചിട്ടാണ്‌ ഒരു ബോട്ട്‌ യാത്രയ്ക്‌ അച്ഛന്‍ സമ്മതിച്ചത്‌.പക്ഷേ അതു അച്ഛനോടൊപ്പമുള്ള അവസാനയാത്രയുമായി.മറിഞ്ഞ്‌ പോയ ബോട്ടില്‍ നിന്നു തന്നെ എങ്ങിനെയോ കരയ്ക്കടുത്തെത്തിച്ച്‌ ഈ ലോകത്തുനിന്നു തന്നെ നീന്തിയകലുകയായിരുന്നുവോ അച്ഛന്‍ ? തന്നെ നടക്കാന്‍ പഠിപ്പിച്ച അച്ഛന്റെകൈവിരലുകള്‍ താണുപോകുന്നതു കണ്ട് നിലവിളിക്കാന്‍ പോലുമാകാതെ വെള്ളത്തിലൊറ്റപ്പെട്ട്‌ പോയ എട്ടുവയസുകാരനെ ആരെക്കെയോ താങ്ങിയെടുത്തു. രക്ഷാബോട്ടുകള്‍ ചീറിയടുക്കുന്നതിന്റെ മുരള്‍ച്ച, ഓടിക്കൂടുന്ന ആള്‍ക്കാരുടെ ആരവം, നിലവിളിശബ്ദത്തിലലിഞ്ഞുപോകുന്ന രക്ഷപെട്ടവരുടെ ദീര്‍ഘനിശ്വാസം, അച്ഛാ,..ദൈവമേ താനെങ്ങിനെ വീണ്ടുമീ നശിച്ച ബോട്ടില്‍ കേറി.? ആള്‍ക്കാര്‍ തിക്കിതിരക്കുന്നു, ചിലര്‍ വെള്ളത്തിലേക്ക്‌ എടുത്ത്‌ ചാടുന്നു; ജനല്‍പ്പഴുതിലൂടെ പുറത്ത് ഓളം വെട്ടുന്ന വെള്ളത്തിലേക്ക്‌ എടുത്ത്‌ ചാടാന്‍ വെമ്പിയ അയാളെ ആരോ തടഞ്ഞു, പതുക്കെ, തെരക്കുകൂട്ടാതെ..!

പതുക്കെ പതുക്കെ അയാളുടെ ബോധമണ്ഡലത്തിലേക്ക്‌ ചിത്രങ്ങള്‍ തെളിഞ്ഞു വന്നു; ഹോ, തമ്പാനൂര്‍ ബസ്‌സ്റ്റാന്‍ഡെത്തിയത്‌ അറിഞ്ഞില്ല!. പുറത്ത്‌ തകര്‍ത്തു പെയ്യുന്ന മഴകുറയാന്‍ കാത്തിരിക്കുന്നവരുടെ കൂട്ടത്തില്‍, വ്യവസ്ഥിതിയെ തെറിവിളിക്കുന്നവരിലൊരാളായി ഒരു വില്‍സ്‌ ഫില്‍ട്ടറിനു അയാളും തീ കൊടുത്തു. ബസ്സിനുള്ളില്‍ പുകവലിപാടില്ലന്ന മുന്നറിയിപ്പക്ഷരങ്ങള്‍ ആ പുകയേറ്റ്‌ മങ്ങിപ്പോയി.

തിരുവനന്തപുരം തമ്പാനൂര്‍ ബസ്സ് സ്റ്റാന്‍ഡ് - ഒരു മഴ കാഴ്ച (പഴയ ചിത്രം, അവസ്ഥയ്ക്ക് മാറ്റമില്ലന്ന് ഇന്നലെത്തെ പത്രവാര്‍ത്ത)



26.9.06

മഴയില്‍ മുങ്ങിയ തലസ്ഥാനം


കോടികള്‍മുടക്കിയ പദ്ധതികളുടെ പരാജയത്തിന്റെ പര്യായമായി വീണ്ടും തലസ്ഥാന നഗരിയുടെ പ്രധാനയിടങ്ങളായ തമ്പാനൂര്‍, പഴവങ്ങാടി , കിഴക്കേകോട്ട ഭാഗങ്ങള്‍ വെള്ളത്തിലായി.കഴിഞ്ഞ രണ്ടുമൂന്നു വര്‍ഷങ്ങളായി പഠനവും അതിന്മേല്‍ പഠനവും പിന്നെ മലമറിക്കലുമൊക്കെയായി നടന്ന പദ്ധതി നടത്തിപ്പുകള്‍, പഞ്ചനക്ഷത്ര സെമിനാറുകള്‍, സ്ലൈഡ് ഷോകള്‍, പരസ്യപ്രചാരണം. ദിനം പ്രതി മാറ്റി പരിഷ്കരിച്ച് താറുമാറാക്കിയ ട്രാഫിക്ക്. സ്റ്റാര്‍ട്ട് ആക്ഷന്‍ ക്യാമറ പുരോഗതി വിലയിരു‍ത്തല്‍ സന്ദര്‍ശന മാമാങ്കങ്ങള്‍ ! ആമയിഴഞ്ചാന്‍ തോടു വഴി ഒഴുകിപ്പോയ കോടികള്‍ക്ക് കണക്കില്ല , പക്ഷേ മഴവെള്ളത്തിനു ഒഴുകാന്‍ പഴുതില്ലത്രേ. ഇന്നലെ രൂപീകരിച്ച ടാസ്‌ക് ഫോഴ്സ് ഏതൊക്കെയൊ കലുങ്ക് തല്ലിപൊളിക്കാന്‍ പോകുന്നു. അപ്പോഴേക്കും മഴ പോകും, വെള്ളകെട്ടും മാറും. കുത്തിപൊളിച്ചു കോരിവെച്ചിരിക്കുന്നത് വീണ്ടും പഴയ അവസ്ഥയിലേക്കാകും, എങ്കിലല്ലേ അടുത്ത മഴയ്ക് മറ്റൊരു ടാസ്‌ക് ഫോഴ്സിനു സ്‌കോപ്പുള്ളൂ.
പുതിയ സര്‍ക്കാരിനു കൈയ്യൊഴിയാം, ഇതു ഞങ്ങളുടെ പിഴവല്ല , മുന്‍ സര്‍ക്കാരിന്റേ;പഴയ സര്‍ക്കാരിനു പറയാം, ഒരഞ്ച് കൊല്ലം കൂടി തന്നിരുന്നു വെങ്കില്‍! പക്ഷേ എന്തും ഏതും അനുഭവിക്കാന്‍ അനന്തപുരിവാസികള്‍ തയ്യാറായല്ലേ പറ്റൂ. ഈ വികസനത്തിന്റെ പേരില്‍ അവര്‍ എത്രനാള്‍, എത്രയധികം പൊടി തിന്നു, എത്രലിറ്റര്‍ പെട്രോള്‍ അധികമായി കത്തിച്ചു, എത്ര ട്രാഫിക്കേമാന്മാരുടെ ചീത്ത വിളി സഹിച്ചു ;പക്ഷേ ഫലമോ,വീണ്ടും മലിനജലത്തിലൂടെ നീന്തുവാനാണ്‌ യോഗം. പിന്നെയും ശങ്കരന്‍ തെങ്ങില്‍ തന്നെ!

വാര്‍ത്തയ്ക് കടപ്പാട്: കേരള കൌമുദി പി.ഡി.എഫ്. എഡിഷന്‍ 26-09-06

21.9.06

നൈജീരിയന്‍ പാചക 'വിധി' കള്‍.

ആമുഖം:
കുട്ടിക്കാലത്ത്‌ മണ്ണപ്പം ചുട്ട്‌ കളിച്ചിട്ടുണ്ടെന്നുള്ളതല്ലാതെ പാചകവുമായി യാതൊരുവിധ ബന്ധവുമില്ലായിരുന്നു എനിക്കീ കഴിഞ്ഞ ജൂണ്‍ മാസം 13 വരെയും. അടുക്കളയുമായുള്ള ബന്ധം ഭക്ഷണം കഴിക്കാനും ( അടുക്കളേലിരുന്ന് ഭക്ഷണം കഴിക്കുന്നതൊരു സുഖമാ..) ഭാര്യയെ ശല്യം ചെയ്യാനും ഇടയ്ക്ക്‌ കയറാറുണ്ടെന്നുള്ളതും നിരവധി അടുക്കളകള്‍ രൂപകല്‍പനചെയ്യാന്‍ കഴിഞ്ഞിട്ടുണ്ടന്നുള്ളതും മാത്രമാകുന്നു. ഇപ്പോള്‍ ഈ നൈജീരിയയില്‍, കമ്പനി ഗസ്റ്റ്‌ ഹൌസില്‍ തന്നിരുന്ന ഇറ്റാലിയന്‍ പാസ്തയും പിസായുമൊന്നും എപ്പോഴും കഴിക്കാന്‍ ഇഷ്ടമല്ലാത്തതു കൊണ്ടും(തരമാവാത്തത്‌ കൊണ്ടും)പുറത്തിറങ്ങി ഒരു ചായകുടിക്കാന്‍ പോലും മാര്‍ഗ്ഗമില്ലാത്തതു കൊണ്ടും (തോക്ക്‌, വെടി, വെടി, തട്ടികൊണ്ട്‌ പോകല്‍ ) ഭക്ഷണമില്ലാതെ അധികകാലം ജീവിക്കുവാന്‍ കഴിയില്ലന്നതു കൊണ്ടും പാചകത്തിനുള്ള സൌകര്യങ്ങള്‍ (ആയുധസാമഗ്രികള്‍ ഉള്‍പ്പെടെ ) കമ്പനി തന്നിരിക്കുന്ന വസതിയിലുള്ളതുകൊണ്ടും മാത്രം പാചകം ഒരു വിനോദോപാധിയായെടുത്ത (ദൈവമേ, ഉമേഷ് മാഷ് ) ഒരു 'മാര്യേഡ്‌ ബാച്ചിലറുടെ' (എന്റെ വിസാ സ്റ്റാറ്റസ്‌ അങ്ങിനെയാണ്‌) പാചക 'വിധി' ( ചുരുക്കി തലവിധിയെന്നും വായിക്കാം) യായി കരുതണമെന്ന് അപേക്ഷിക്കുന്നു..ഹോ, ക്ഷീണിച്ചു; ഇനി ഒരു ചായകുടിച്ചിട്ടാവാം (ഞാന്‍ തന്നെ ഉണ്ടാക്കിയത്‌..)

മുന്‍കൂര്‍ ജാമ്യം:
ഇതില്‍ പറഞ്ഞിരിക്കുന്ന പ്രകാരമോ കുറച്ച്‌ കൈയ്യില്‍ നിന്നിട്ട്‌ പരിഷ്കരിച്ചോ എന്തെങ്കിലുമൊക്കെ ഉണ്ടാക്കി തിന്ന്, രാവിലെയോ,ഉച്ചക്കോ, രാത്രിയിലോ ,ഇതിനിടയ്കെപ്പഴെങ്കിലുമോ ആര്‍ക്കെങ്കിലും "അത്യാവശ്യ" ഘട്ടം തരണം ചെയ്യേണ്ടി വന്നാല്‍ ഞാന്‍ ഉത്തരവാദിയായിരിക്കുന്നതല്ല.
സമര്‍പ്പണം:
ഒരു മുട്ടപോലും പൊട്ടാതെ വേവിച്ചെടുക്കാന്‍ കഴിയുന്നില്ലന്നു പരിഭവിക്കുന്ന ബാച്ചിലര്‍ സുഹൃത്തുക്കള്‍ക്കും, ഓണ്‍ലൈന്‍ നിര്‍ദ്ദേശ സഹായം നല്‍കികൊണ്ടിരിക്കുന്ന എന്റെ സഹധര്‍മ്മിണിക്കും.

മുന്നറിയിപ്പുകള്‍: അതു പിന്നെ പറയാം.

ചോറ് അഥവാ കഞ്ഞി
ഒരു നല്ല പാചകക്കാരനാവണോ, നിങ്ങള്‍ ആദ്യം കഞ്ഞി വെച്ചു പഠിക്കണം. കഞ്ഞി വെക്കാന്‍ നിങ്ങള്‍ചോറുണ്ടാക്കാന്‍ ശ്രമിച്ചു നോക്കിയാല്‍ മതി (അനുഭവമാണു ഗുരു)
അരി: 1 ഗ്ലാസ്‌
വെള്ളം: രണ്ട്‌ ഒന്നര ലിറ്റര്‍ മിനറല്‍ വാട്ടര്‍.
പാചക രീതി:
അടുപ്പ്‌ ചൂടാക്കി വെള്ളം കുറച്ച്‌ വലിയ പാത്രത്തില്‍ (വല്യ കുട്ടകമൊന്നുമല്ലേ.!) ഒന്നര ലിറ്റര്‍ വെള്ളമൊഴിച്ച്‌ തിളപ്പിക്കുക. നന്നായി കഴുകി (സോപ്പിടണ്ട) വൃത്തിയാക്കിയ അരി തിളച്ച വെള്ളത്തിലേക്ക് മെല്ലെ ഇടുക. ഇതിനു സ്പൂണോ ചെറിയതവിയോ ഉപയോഗിച്ചാല്‍ കൈപൊള്ളാതെയിരിക്കും. അരിയുടെ അളവിന്റെ ഇരട്ടി വെള്ളം ഉണ്ടായിരിക്കണം. വെള്ളം തിളയ്കുന്നത്‌ നോക്കി നില്‍ക്കണമെന്നില്ല, എന്നു വെച്ച്‌ ഒരുപാട്‌ ദൂരേക്ക്‌ പോകാനോ സ്വയം മറന്നു പോകുന്ന ചാറ്റ്‌, ബ്ലോഗിംഗ്‌, മൊബൈല്‍ പഞ്ചാര യെന്നിവയോ പാടില്ലതാനും. ഇടയ്കിടെ വെള്ളം വറ്റിപ്പോകാതെ നോക്കണം. വെള്ളം ആവശ്യമാകുമ്പോള്‍ ഒഴിച്ച്‌ കൊടുത്താല്‍ മതി, ലവന്റെ തിളയൊന്നടങ്ങും. ഒരു 20-25 മിനുട്ട്‌ (തീയുടെ ചൂടുപോലിരിക്കും, അതുപോലെതന്നെ പലതരം അരിക്കും പല വേവാണ്‌) കഴിയുമ്പോള്‍ സ്പൂണില്‍ കുറച്ച്‌ കോരിയെടുത്ത്‌ വേവു നോക്കുക. ചോറിന്റെ പരുവമാകുന്നതു വരെ ഈ പ്രക്രിയ തുടര്‍ന്നു ഊറ്റിയെടുത്താല്‍ ചോറായി. അവസാനത്തെ തിളയുടെ കൂടെ വളരെ കുറച്ച്‌ ഉപ്പ്‌ പൊടിചേര്‍ക്കുന്ന പതിവെനിക്കുണ്ട്‌, ഒരു ടേസ്റ്റിന്‌.
ഇതിനിടയ്ക്‌ സ്പൂണിലെടുത്ത്‌ നോക്കുമ്പോള്‍ ചോറിന്റെ പരുവം കഴിഞ്ഞെന്നു തോന്നിയാല്‍ കൈവിട്ട്‌ പോയിയെന്നൊന്നും കരുതാതെ കഞ്ഞി കുടിക്കാന്‍ തീരുമാനിക്കുക. ലേശം ഉപ്പ് കൂടിയിട്ട്‌ നന്നായി വേവിച്ച്‌ തവികൊണ്ടൊന്നുടച്ചെടുത്താല്‍ കഞ്ഞി റെഡി. തേങ്ങാപ്പാല്‌ ടിന്നില്‍ കിട്ടുന്നതോ (തേങ്ങാ പിഴിഞ്ഞ്‌ ഒഴിച്ചാലും മതി..!!) തേങ്ങാപാല്‍പ്പൊടി കലക്കിയതോ ചേര്‍ത്താല്‍ നല്ല ടേസ്റ്റായിരിക്കും. (ഇതിനെയാണാവോ പാല്‍കഞ്ഞിയെന്നു പറയുന്നത്‌?)

ചെറുപയര്‍ വിഭവങ്ങള്‍
ചെറുപയര്‍ - 1 ഗ്ലാസ്‌
പച്ചമുളക്‌ - 2-3 എണ്ണം
കറിമസാല പൊടി - 2സ്പൂണ്‍
സവാള -1 എണ്ണം
എണ്ണ 5-6 സ്പൂണ്‍
കടുക്‌ -കുറച്ച്‌
തേങ്ങാപ്പാല്‍ - അര ഗ്ലാസ്‌
ഉപ്പ്‌ -ആവശ്യത്തിന്‌
പാചക രീതി:
ചെറുപയര്‍ 2-3 മണിക്കൂര്‍ മുന്‍പ്‌ തന്നെ വെള്ളത്തിലിട്ട്‌ വെയ്ക്കുക. ഒരു ചെറിയപാത്രത്തില്‍ കഴുകി കുതിര്‍ത്ത്‌ വെച്ചിരിക്കുന്ന പയര്‍ നന്നായി വേവിക്കുക. (പയറിന്റെ അടപ്പിളകുന്നതുവരെ , അതായത്‌ തോട്‌ പൊട്ടുന്നതിനു തൊട്ട്‌ മുന്‍പു വരെ) വേകുന്നതിനോടൊപ്പം കറിമസാല പ്പൊടി ചേര്‍ക്കുക. ഒരു നല്ല തിളകഴിയുമ്പോള്‍ കുറച്ച്‌ ഉപ്പു ചേര്‍ക്കുക. അവസാനം പച്ചമുളക്‌ ഉടച്ചതും ലേശം തേങ്ങാപ്പാലും ചേര്‍ത്ത്‌ ഒന്നു തിളപ്പിച്ച്‌ മാറ്റി വെയ്ക്കുക. ഒരു ഫ്രൈയിംഗ്‌ പാനില്‍ എണ്ണയൊഴിച്ച്‌ (ഞാന്‍ സോയബീന്‍ എണ്ണയാണ്‌ ഉപയോഗിക്കാറ്‌) ചൂടാകുമ്പോള്‍ കടുകിട്ട്‌ പൊട്ടിക്കുക. ചെറുതായി കൊത്തിയരിഞ്ഞ സവാള യിട്ട്‌ നന്നായി മൂപ്പിച്ച്‌ (കടുക്‌ പൊട്ടികഴിഞ്ഞാല്‍ തീ കുറയ്കണം ) ആദ്യം തയ്യാറാക്കി വെച്ചിരിക്കുന്ന കറിയിലേക്ക്‌ ചേര്‍ക്കുക. ചെറുപയര്‍കറി റെഡി.
പക്ഷേ ഇത്‌ ചോറിനല്ലേ പറ്റൂ. (ചപ്പാത്തിക്ക്‌ അസ്സലാണ്‌ട്ടോ) നമ്മള്‍ ചോറു വെച്ച് കഞ്ഞി ആയ സ്ഥിതിക്ക്‌ കുറച്ച്‌ ഡ്രൈയായിട്ടുള്ള ചെറുപയര്‍ വിഭവമാകും നല്ലത്‌. അപ്പോള്‍, കടുകിട്ട്‌ പൊട്ടിച്ച്‌ സവാള (നീളത്തിലരിഞ്ഞതായാലും മതി) യിട്ട്‌ മൂപ്പിക്കുക. തിളപ്പിച്ച്‌ മാറ്റീവെച്ചിരിക്കുന്ന കറിയില്‍ നിന്നും കുറച്ച്‌ വെള്ളം ഊറ്റികളഞ്ഞ്‌ (എന്റെ കറിപ്പൊടിയെല്ലാം പോയല്ലോന്ന് സങ്കടമുണ്ടാവും സാരമില്ല) വെച്ചിരിക്കുന്നത്‌ നമ്മുടെ സവാളമൂപ്പിച്ച്‌ കൊണ്ടിരിക്കുന്നതിലേക്ക്‌ (കുറച്ച്‌ വലിയ പാനാണ്‌ നല്ലത്‌) ഇട്ട്‌ തീ നല്ലോണം കുറച്ച്‌ ഒന്നു ഇളക്കിയെടുക്കുക. ഇതിനിടയില്‍ കുറച്ച്‌ (വളരെ കുറച്ച്‌ ) ഗരം മസാലപൊടിചേര്‍ത്താല്‍ കുറച്ച്‌ കൂടി ടേസ്റ്റ്‌ വരുന്നതായി തോന്നീട്ടുണ്ട്‌. മൂന്ന് നാലു തുള്ളി വെളിച്ചണ്ണ കൂടി ചേര്‍ത്ത്‌ കഞ്ഞിയുടെ കൂടെ അടിച്ച്‌ നോക്കൂ..പഞ്ഞിയും കയറും..ശേ; കഞ്ഞിയും പയറും.
ചെറുപയര്‍ വെറുതേ വേവിച്ച്‌ തേങ്ങാപ്പൊടിയും ഉപ്പും ചേര്‍ത്താല്‍ വൈകുന്നേരത്തെ ചായയുടെ കൂടെ കഴിക്കാം.

ചപ്പാത്തി
കേള്‍ക്കാനും തിന്നാനും നിസാരമായ ഈ ഐറ്റം പഠിച്ചെടുക്കാന്‍ കുറച്ച്‌ പാടുപെട്ടു. ആദ്യപരീക്ഷണത്തിന്റെ ഫലമായി, ഒരു ശ്രീലങ്ക, ഒരു ആസ്ത്രേലിയ, പിന്നെ ഒന്നു രണ്ട്‌ മാലി ദ്വീപു പോലെത്തെ ഡിസൈനര്‍ ചപ്പാത്തികളും തിന്നാന്‍ ഭാഗ്യം സിദ്ധിച്ചു. പക്ഷേ നമ്മള്‍ വിടുമോ..ഇപ്പോ കൃത്യം വൃത്താകൃതി ഒത്തു വരുന്നില്ലങ്കിലും ( എന്റെ ഭാര്യ ഇതെങ്ങെനാവോ ഒപ്പിക്കുന്നത്‌..?) വശങ്ങളൊക്കെ വൃത്തിയായിട്ടുണ്ട്‌, മാത്രമോ പൂരി പോലെ പൊള്ളി വരുന്നതായിട്ടുമുണ്ട്‌.
ചേരുവകളള്‍
‍ഗോതമ്പ്‌ പൊടി - 2 കപ്പ്‌
ഉപ്പ്‌ - പാകത്തിന്‌
വെള്ളം - ആവശ്യത്തിന്‌ (ആവേശത്തിനല്ല)

ഉപ്പ്‌ ചേര്‍ത്ത്‌ പൊടിയിളക്കിയ ഗോതമ്പ്‌ മാവിലേക്ക്‌ വളരെ കുറച്ച്‌ വെള്ളം ചേര്‍ത്ത്‌ കുഴച്ച്‌ തുടങ്ങുക. സൂക്ഷിക്കുക, വെള്ളം അധികമാകരുത്‌. ചെറു ചൂടുവെള്ളം ഉപയോഗിക്കുന്നതാണു നല്ലത്‌. കൈയ്യിലൊട്ടും ഒട്ടുന്നില്ല എങ്കിലും പരത്താനുള്ള മയമുണ്ട് എന്ന പരുവമാകുന്നതു വരെ കുഴയ്ക്കുക. പിന്നെ ബോളുകളാക്കി പരത്തിയെടുക്കുക. പരത്തുമ്പോള്‍ ഒട്ടിപിടിക്കാതിരിക്കാന്‍ (പരത്താന്‍ പി.വി.സി. പൈപ്പാണു നല്ലത്‌ എന്ന് എന്റെ ശ്രീമതി, ഞാനിതു വരെ അനുസരിച്ചിട്ടില്ലാട്ടോ..)കുറച്ച്‌ പൊടി തൂവുന്നതു നല്ലതാണെങ്കിലും അധികമായാല്‍ ചപ്പാത്തി ഭയങ്കര കടുപ്പമുള്ളതായിപ്പോകും.അടുപ്പില്‍ ദോശ പാന്‍ വെച്ച്‌ (അധികം കുഴിവില്ലാത്ത തരം) നന്നായി ചൂടായി വരുമ്പോള്‍, പരത്തി വെച്ചിരിക്കുന്ന ചപ്പാത്തിയുടെ താഴ്‌ഭാഗം തന്നെ ആദ്യം ചൂട്‌ കിട്ടുന്നതു പോലെ ഇടുക. ഒരു 5 സെക്കന്റ്‌, ലവനെ വശം മറിച്ചിടാം. ഒരു ഒന്നര മിനുട്ട്‌, വീണ്ടും മറിച്ചിടുക, ചട്ടുകം കൊണ്ട്‌ ചപ്പാത്തിയുടെ മുകള്‍ ഭാഗത്ത്‌ നന്നായി അമര്‍ത്തി മസാജ്‌ ചെയ്ത്‌ കൊടുക്കുക, കണ്ടൊ പൊള്ളി വീര്‍ത്ത്‌ നല്ല സോഫ്റ്റ്‌ ചപ്പാത്തി. ഇതില്‍ ടൈമിംഗിനു വളരെ പ്രാധാന്യമുണ്ട്‌. ഒത്താലൊത്തു.. ചപ്പാത്തി മാവിന്റെ കൂടെ ലേശം ജീരകപ്പൊടി ചേര്‍ത്താല്‍ കുറച്ച്‌ കൂടി ടേസ്റ്റ്‌ ഉണ്ട്‌.
ഇതില്‍ വിവരിച്ചിരിക്കുന്നത്‌ ഡ്രൈ ചപ്പാത്തിയാണ്‌, അതിഷ്ടമല്ലാത്തവര്‍,എണ്ണയോ, നെയ്യോ പുരട്ടി ചുട്ടടുക്കാവുന്നതാണ്‌.

പരീക്ഷിച്ച മുട്ട വിഭവങ്ങള്‍ ,മീന്‍ വിഭവങ്ങള്‍, ചിക്കന്‍ കറി, കിഴങ്ങ്‌ കറി, ഗോതമ്പ്‌ ഉപ്പുമാവ്‌ തുടങ്ങിയത്‌ അടുത്തതില്‍.

പിന്‍കുറിപ്പുകള്‍ അഥവാ മുന്നറിയിപ്പുകള്‍
1. കൈപൊള്ളിയാല്‍ പുരട്ടാന്‍ ബര്‍നോള്‍, മുറിവിനുള്ള ബാന്‍ഡ്‌ എയ്‌ഡ് തുടങ്ങിയവ കരുതുന്നത്‌ നന്ന്.
2. സവാള അരിയാനുള്ള സ്ലൈസര്‍ ഒക്കെ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കുക.
3. വീട്ടില്‍ നിന്നും പോരുമ്പോള്‍ കുറച്ച്‌ അച്ചാര്‍, ചമ്മന്തിപ്പൊടി തുടങ്ങിയവകരുതിയാല്‍ പരീക്ഷണഘട്ടങ്ങളില്‍ ‍പട്ടിണിയാവാതിരിക്കാം.

" പാചക നവാഗതരേ, ഒന്നു മനസ്സിലാക്കുക, ലോകത്തിലൊരു പാചകകുറിപ്പും അതേപോലെ പ്രാവര്‍ത്തികമാക്കാന്‍ പറ്റണമെന്നില്ല, അത്‌ സൃഷ്ടിച്ച ആള്‍ക്ക്‌ പോലും. ഒക്കെ ഒരു കൈപുണ്യമല്ലിയോ, പിന്നെ ഭാഗ്യവും "

പാചക ബ്ലോഗിനികളേ സഹായിക്കൂ.തെറ്റുണ്ടങ്കില്‍ തിരുത്തി തരൂ

4.9.06

എല്ലാവര്‍ക്കും...

എല്ലാവര്‍ക്കും ഓണാശംസകള്‍..
(ഈ പോസ്റ്റ് ബൂലോകക്ലബ്ബില്‍ നിന്നും പിന്‍‌വലിച്ച് ഇവിടെ ചേര്‍ക്കുകയാണ്‌. ഇതാണു ശരിയെന്നാണ് ചര്‍ച്ചകള്‍ക്കിടയില്‍ തോന്നിയത്. ഇതൊരു മാതൃകയാക്കി ചപ്പുചവറുകളെല്ലാം ക്ലബ്ബില്‍ നിന്നും പിന്‍‌വലിക്കപ്പെടെട്ടെ..ആരവിടെ..!!
അവിടെ എന്തൊക്കെയിടാം എന്നതിനെക്കുറിച്ച് ഒരു ധാരണയായ ശേഷം ക്ലബ്ബിലു പോകുന്നതാണു ബുദ്ധി. സാധാരണ ക്ലബ്ബുകളില്‍ ഓണം കഴിഞ്ഞാണ് അടി..ഇവിടെ ഇപ്പോഴേ തുടങ്ങി, ഓണത്തല്ലാവും...‘ചുമ്മാ ബാ‘ എന്നു വിളിച്ചാണു ക്ലബ്ബിലു കയറ്റിയത്. ആ പോസ്റ്റിന്റെ തലക്കെട്ടു മാറ്റിയാല്‍ തന്നെ പകുതി പ്രശ്നം തീരും.ചര്‍ച്ചകള്‍ നടക്കട്ടെ..പങ്കെടുക്കുവാന്‍ സന്തോഷമേയുള്ളൂ. ബൂലോക കൂട്ടായ്മയില്‍
എല്ലാവര്‍ക്കും സന്തോഷകരമായ ഓണം ആശംസിക്കുന്നു.)