2.10.07

'മാല്‍ക്കമിന്റെ അഞ്ച്‌ - അഞ്ച്‌ വിജയം'

ഇരുപത്‌ ഇരുപതില്‍ ഇന്ത്യയുടെ ആദ്യമത്സരം നടക്കേണ്ടിയിരുന്ന - സ്കോട്ട്‌ലന്‍ഡുമായി- ദിവസമാണ്‌ മാല്‍ക്കമിനെ പരിചയപ്പെടേണ്ടി വന്നത്‌, അത്‌ തികച്ചും യാദൃശ്ചികമൊന്നുമല്ല, അയാള്‍ മനപൂര്‍വ്വം ഇങ്ങോട്ട്‌ കയറി മുട്ടിയതാണ്‌. ഫെഡറല്‍ ലൈറ്റ്‌ ടെര്‍മിനല്‍ എന്ന എഫ്‌.എല്‍.റ്റി പോര്‍ട്ടിലൂടെ പതിവല്ലാത്ത സൈറ്റ്‌ പരിശോധനയ്ക്കിടെ ഒരു ബ്ലാക്കന്‍ വന്ന് “ഇന്നല്ലേ നിങ്ങളുടെ ആദ്യ മത്സരം, കാണാന്‍ പോകുന്നില്ലേ” എന്ന് ചോദിച്ചപ്പോള്‍ സത്യമായിട്ടും ഞാന്‍ ഒന്ന് ഞെട്ടി.. മാത്രവുമല്ല അവനെ കൊണ്ട്‌ ഒന്നൂടെ അത്‌ പറഞ്ഞ്‌ കേട്ടിട്ടേ എനിക്ക്‌ സംഭവം മനസ്സിലായതുമുള്ളൂ.

ഇതുവരെയും ഒരു നൈജീരിയക്കാരന്‍ ക്രിക്കറ്റിനെ കുറിച്ച്‌ സംസാരിക്കുന്നത്‌ കേട്ടിട്ടില്ലാത്തതിനാലും ഇവനെ കണ്ടാല്‍ ആളു കറുപ്പാണെങ്കിലും നൈജീരിയക്കാരനാവാന്‍ വഴിയില്ലാത്തതിനാലും 'എവിടാ വീട്‌, സൗത്ത്‌ ആഫ്രിക്കയാ' എന്നാണു ചോദിച്ചതെങ്കിലും വെളിയില്‍ വന്നത്‌ 'എന്താ പേര്‌' എന്നാണ്‌. “ഐ ആം മാല്‍ക്കം, മാല്‍ക്കം ഡേവിഡ്‌ ” എന്നൊരുമാതിരി ജയിംസ്‌ ബോണ്ട്‌ സ്റ്റൈലില്‍ മൊഴിഞ്ഞത്‌ കേട്ടപ്പോള്‍ മനസ്സിലൊരു മിന്നായം..അത്‌ തന്നെ, മാല്‍ക്കം മാര്‍ഷലിന്റെ നാട്ടുകാരനാവണം ഇവന്‍.. "വെസ്റ്റ്‌ ഇന്‍ഡീസ്‌ ആണല്ലേ..?" എന്ന എന്റെ ഒറ്റ ചോദ്യത്തില്‍ അവന്‍ പുളകിതനായി. പിന്നെ പരിചയപ്പെടലായി, ക്രിക്കറ്റായി, എന്തിനു, അന്ന് രാവിലത്തെ അവരുടെ ടീമിന്റെ ബംഗ്ലാദേശുമായുള്ള മത്സരത്തെ കുറിച്ച്‌ പറഞ്ഞ്‌ ആശാന്‍ കുറച്ച്‌ സെന്റിയുമായി. പിന്നെ എപ്പോള്‍ പോര്‍ട്ടിലൂടെ പോകുമ്പോഴും, ക്യാമ്പിലും , റെസ്റ്റാറന്റിലുമെവിടെ വെച്ച്‌ കണ്ടാലും ഒരു 'ഹായ്‌' ഉം കളിയെ കുറിച്ചൊരു ചെറു അവലോകനവും തമ്മില്‍ പതിവായി.

ഇന്ത്യയുടെ മിക്ക കളികളും- ന്യൂസിലാണ്ടുമായിട്ടുള്ളതൊഴിച്ച്‌ - ഇവിടുത്തെ സമയം വൈകിട്ട്‌ 5 മണി കഴിഞ്ഞായത്‌ ഓഫീസ്‌ വിട്ട്‌ ക്യാമ്പിലെത്തി നേരെ റ്റി.വി. തുറന്ന് അതിന്റെ മുന്നിലിരിക്കാന്‍ പ്രേരിപ്പിച്ചു,കാരണം മാല്‍ക്കമിനോടൊപ്പം പിടിച്ച്‌ നില്‍ക്കണ്ടേ..! ആദ്യ റൗണ്ടില്‍ തന്നെ വെസ്റ്റ്‌ ഇന്‍ഡീസ്‌ പുറത്തായത്‌ മാല്‍ക്കമിനെ വിഷമത്തിലാക്കിയെങ്കിലും 'ഇന്‍ഡീസ്‌' കൂടെയുള്ളതിനാല്‍ ഇന്ത്യന്‍ കളികള്‍ കാണാന്‍ അയാള്‍ക്കും പ്രേരണയായിട്ടുണ്ടാവണം.

ക്രിക്കറ്റ്‌ കളിയില്ലാത്ത ഒരു നാട്ടില്‍ വെച്ച്‌ ക്രിക്കറ്റ്‌ കളിയില്‍ ഒരു കാലത്തെ കിടിലങ്ങളായ നാട്ടുകാരനില്‍ നിന്നും തുടര്‍ച്ചയായി 'കണ്‍ഗ്രാചുലേഷന്‍സ്‌' കിട്ടുന്നതില്‍ എന്നിലെ ഇന്ത്യക്കാരന്‍ അഭിമാനം കൊണ്ടു, രോമാഞ്ചകഞ്ചുകിതനായി. ഇന്ത്യ ഫൈനലില്‍ എത്തി, അല്ലെങ്കില്‍ ഞാനും കൂടി പ്രാര്‍ത്ഥിച്ച്‌ എത്തിച്ചു..(കുറച്ച്‌ ക്രഡിറ്റ്‌ എനിക്കും ഇരിക്കട്ടെന്നേ..!) ഫൈനല്‍ മത്സരം ഇവിടുത്തെ സമയം ഉച്ചയ്ക്ക്‌ ഒരു മണിയ്ക്ക്‌ ആയതിനാല്‍ അന്നത്തെ എന്റെ സൈറ്റ്‌ പരിശോധന മൊത്തമായും താമസിക്കുന്ന ക്യാമ്പിനകത്താക്കി ഷെഡ്യൂള്‍ ചെയ്തു ( ബുദ്ധിമാനും, കമ്പനിയോട്‌ കൂറുമുള്ള പണിക്കാരനുമല്ലേ ഞാന്‍..!) മാല്‍ക്കം അന്ന് വൈകിട്ട്‌ നേരത്തെ എത്താമെന്ന് ഉറപ്പ്‌ നല്‍കി ഉച്ചക്ക്‌ പിരിഞ്ഞു.

ഇന്ത്യ വിജയിച്ചതിന്റെ ആഹ്ലാദത്തില്‍ , റെസ്റ്റാറന്റിലേക്ക്‌ പോകും വഴിയാണ്‌ പിന്നെ മാല്‍ക്കമിനെ കണ്ടത്‌. പതിവ്‌ അഭിനന്ദനങ്ങള്‍ക്കൊപ്പം ഒരു ‘ഹസ്തതാഢനവും’ (എന്നാ ആരോഗ്യമാ ഇവന്റെ ഒക്കെ കൈക്ക്‌, കൈ കൊടുത്താല്‍ ഒടിച്ച്‌ പറിച്ചാണു തിരികെ കിട്ടുക..!!)
"ഉഗ്രന്‍ കളിയായിരുന്നല്ലേ, എന്നാ ടെന്‍ഷന്‍ ആയിരുന്നു..അഞ്ചേ-അഞ്ചിനല്ലേ കപ്പടിച്ചത്‌.." മാല്‍ക്കത്തിന്റെ ഹൈലൈറ്റ്‌സ്‌ കമന്ററി കേട്ടപ്പോള്‍ ഒന്ന് ഞെട്ടി, കൂടെയുണ്ടായിരുന്ന ക്രിക്കറ്റ്‌ ആരാധകനായ സുഹൃത്ത്‌ (ഇദ്ദേഹം കോളേജിലെ ക്രിക്കറ്റ്‌ ടീമിലൊക്കെ അംഗമായിരുന്നു) കുറച്ച് കൂടി വലുതായി തന്നെ ഞെട്ടി. ഇവനേത്‌ കളിയുടെ കാര്യമാണീ പറയുന്നത്‌, ക്രിക്കറ്റ് അല്ലന്നുറപ്പ്, ഇനി സാനിയ വല്ലയിടത്തും പോയി ഗപ്പ് അടിച്ചോ.,ഫുട്ബോളിലുമൊക്കെ അഞ്ച്‌- അഞ്ച്‌ എന്നാല്‍ സമനിലയല്ലേ, ജയമല്ലല്ലോ; ദൈവമേ ,ഇവനു വട്ട്‌ ആയോ..?

ഞങ്ങളുടെ ഞെട്ടല്‍ കണ്ടിട്ടാവും, മാല്‍ക്കം തന്നെ വിശദീകരിച്ചു.."അഞ്ചു റണ്‍സിനും അഞ്ച്‌ വിക്കറ്റിനുമൊക്കെ ഒരു ഫൈനല്‍ ജയിക്കുകാന്ന് വെച്ചാല്‍ ചില്ലറ കാര്യമാന്നോ..!!"
ഓ, അപ്പോ അതാണു കാര്യം, ഇന്ത്യക്ക്‌ അവസാനം മിച്ചമുണ്ടായിരുന്ന അഞ്ച്‌ വിക്കറ്റിനും, പിന്നെ പാകിസ്ഥാനു നേടാന്‍ കഴിയാതെ പോയ ആ ചില്ലറ അഞ്ചു റണ്‍സിനും വിജയിച്ചു എന്നാണു മാല്‍ക്കം മാര്‍ഷലിന്റെ നാട്ടുകാരനും പേരുകാരനുമായ ഈ പഹയന്‍ വിചാരിച്ച്‌ വെച്ചിരിക്കുന്നത്‌.

അവനെ ബോധവല്‍ക്കരിക്കാന്‍ തുനിഞ്ഞ സുഹൃത്തിനെ ഞാന്‍ തന്നെ വിലക്കി, കിട്ടിയ 'അഭിനന്ദനങ്ങളും' ഞെരിഞ്ഞമര്‍ന്ന് പടമായ കൈപ്പത്തിയിലൊരു ചെറു തിരുമലുമായി പതുക്കെ സ്ഥലം കാലിയാക്കി.മാല്‍ക്കത്തിനെ കുറ്റം പറയാനും പറ്റില്ല, അഭിനവ ക്രിക്കറ്റ്‌ കളിയുടെ ആദ്യപാദത്തില്‍ ഇന്ത്യ ഇതേ പാകിസ്ഥാനെ തോല്‍പ്പിച്ചത്‌ മൂന്ന്-പൂജ്യം എന്ന ക്രമത്തിലായിരുന്നില്ലേ..!

വിജയശ്രീലാളിതരായി നാട്ടിലെത്തിയ താരങ്ങള്‍ക്ക്‌ മുംബൈയില്‍ സ്വീകരണമൊരുക്കി രാഷ്ട്രീയ'മാല്‍ക്കം' മാര്‍ വേദിയുടെ മുന്‍നിരയില്‍ ഞെളിഞ്ഞിരിക്കുന്നത്‌ കണ്ടപ്പോഴും സംശയം ബാക്കി..അല്ല, ഇനി ഇന്ത്യ ജയിച്ചത്‌ അഞ്ചേ-അഞ്ചിനാണോ..?!!

9 comments:

അലിഫ് /alif said...

ഇതുവരെയും ഒരു നൈജീരിയക്കാരന്‍ ക്രിക്കറ്റിനെ കുറിച്ച്‌ സംസാരിക്കുന്നത്‌ കേട്ടിട്ടില്ലാത്തതിനാലും ഇവനെ കണ്ടാല്‍ ആളു കറുപ്പാണെങ്കിലും നൈജീരിയക്കാരനാവാന്‍ വഴിയില്ലാത്തതിനാലും 'എവിടാ വീട്‌, സൗത്ത്‌ ആഫ്രിക്കയാ' എന്നാണു ചോദിച്ചതെങ്കിലും വെളിയില്‍ വന്നത്‌ 'എന്താ പേര്‌' എന്നാണ്‌. “ഐ ആം മാല്‍ക്കം, മാല്‍ക്കം ഡേവിഡ്‌ ” എന്നൊരുമാതിരി ജയിംസ്‌ ബോണ്ട്‌ സ്റ്റൈലില്‍ മൊഴിഞ്ഞത്‌ കേട്ടപ്പോള്‍ മനസ്സിലൊരു മിന്നായം..

ഒരു 20-20 ക്രിക്കറ്റ് കുറിപ്പ്..

Sathees Makkoth | Asha Revamma said...

അലിഫ്‌ജീ,
ക്രിക്കറ്റില്‍ ഇന്ത്യ ജയിച്ചത് ഏതൊരിന്ത്യാക്കാരനും അഭിമാനവും സന്തോഷവും നല്‍കുന്ന കാര്യമാണ്. അത് ഇന്ത്യയിലായാലും പുറത്തായാലും.
മുംബൈയില്‍ അവര്‍ക്ക് നല്‍കിയ സ്വീകരണവും നല്ലത് തന്നെ. പക്ഷേ അവിടെ നമ്മളൊന്നു മറന്നു.മറ്റ് സ്പോര്‍ട്ട്സ് ഇനങ്ങള്‍ക്ക് (അല്ലെങ്കില്‍ താരങ്ങള്‍ക്ക്) നമ്മള്‍ അര്‍ഹിക്കുന്ന പരിഗണന നല്‍കുന്നില്ലായെന്ന കാര്യം.
ഹോക്കി ടീമംഗങ്ങള്‍ക്ക് നാം സ്വീകരണം നല്‍കിയോ? അവരും വിജയിച്ച് വന്നതാണ്.
വിശ്വനാഥന്‍ ആനന്ദ് തിരിച്ച് വരുമ്പോള്‍ നാം ഇതുപോലൊരു സ്വീകരണം നല്‍കുമോ? കാത്തിരുന്നു കാണാം.

മൂര്‍ത്തി said...

ആന്ദന്ദിനു ഉഗ്രന്‍ സ്വീകരണം നല്‍കും എന്ന് ചെസ്സ് അസോസിയേഷന്‍ പറയുന്നു.

കുറിപ്പ് രസമുണ്ട്..

കരീം മാഷ്‌ said...

20-20 ക്രിക്കറ്റിലെ മാസ്മരിക വിജയത്തിലും അതിനു തൊട്ടുമുമ്പെ പഴയ ക്യാപ്റ്റന്റെ ദുരൂഹരാജിയും ധോണിയുടെ കിരീടാവധാരണത്തിലും എനിക്കു സംശയമുണ്ട്. എന്നാല്‍ ഹോക്കിയിലെയും ചെസ്സിലെയും വിജയത്തില്‍ എനിക്കു യാതൊരു സംശയവും ഇല്ല.
ക്രിക്കറ്റിനു കിട്ടുന്ന പ്രധാന്യം മറ്റുള്ളവക്കു കിട്ടുന്നില്ല എന്ന പരാതി എനിക്കും ഉണ്ട്.

ബാജി ഓടംവേലി said...

നല്ല വിവരണം.
അഭിനന്ദനങ്ങള്‍

ശ്രീ said...

:)

അലിഫ് /alif said...

ഹോക്കിയും ഫുട്ബോളുമൊക്കെ ക്രിക്കറ്റിന്റെ ജനപ്രിയ പ്രഭാവത്തില്‍ തഴയപ്പെടുന്നു എന്ന് തന്നെയാണ്‌ എന്റെ അഭിപ്രായവും. ഇതിനു ഒരു പരിധിയിലധികമെങ്കിലും കാരണം വാര്‍ത്താ മാദ്ധ്യമങ്ങള്‍ ക്രിക്കറ്റിനു നല്‍കുന്ന അമിതപ്രചാരണമാകാം, പരസ്യമാദ്ധ്യമങ്ങളിലെ അമിത സ്വീകാര്യതയാവാം. ഏതു കളിയില്‍ ജയിച്ചാലും എങ്ങിനെ ആഘോഷിക്കണമെന്നു നിബന്ധനവെക്കാനോ ആഘോഷപരിധി നിശ്ചയിക്കാനോ ആര്‍ക്കാണു കഴിയുക, കൂടുതല്‍ സ്വീകാര്യമായ കളിക്കള വിജയങ്ങള്‍ ആഘോഷിക്കപ്പെടുക തന്നെ ചെയ്യും. പക്ഷേ, ഗവണ്‍മന്റ്‌ മെഷീനറികള്‍ കൂടി ഈ തുല്യതയില്ലാത്ത ആള്‍ക്കൂട്ടത്തിലേക്ക്‌ എടുത്ത്‌ ചാടുന്നതിനെയാണ്‌ വിമര്‍ശിക്കേണ്ടത്‌ എന്ന് എനിക്ക്‌ തോന്നുന്നു. പാരിതോഷിക പ്രഖ്യാപനങ്ങള്‍
'പ്രസ്റ്റീജ്‌' ആകുന്നതാണ്‌ പ്രശ്നം. നേട്ടം കൊയ്യുന്ന എല്ലാത്തരം കളിക്കാരെയും കളികളെയും ഒരേ തരത്തിലും തലത്തിലും പ്രോത്സാഹിപ്പിക്കുവാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളും ഏജന്‍സികളും തയ്യാറാവേണ്ടിയിരിക്കുന്നു, പക്ഷേ ആള്‍ക്കൂട്ടങ്ങളുടെ പുറകേ പോകുകയെന്ന 'പൊളിറ്റിക്കല്‍' തന്ത്രത്തിന്റെ ഭാഗമായ ഈ വ്യവസ്ഥിതി അത്ര പെട്ടന്നൊന്നും മാറുമെന്ന് തോന്നുന്നില്ല.

മാല്‍ക്കമിലൂടെ വരച്ച്‌ കാട്ടാന്‍ ശ്രമിച്ചത്‌ പക്ഷേ ക്രിക്കറ്റ്‌ (എല്ലാത്തരം കളികളും) എന്താണെന്ന് പോലുമറിയാത്തവരുടെ ആഘോഷ പ്രഹസനത്തെ കുറിച്ചാണ്‌, അത്‌ വ്യക്തമാക്കുന്നതില്‍ കുറിപ്പ്‌ പരാജയപ്പെട്ടു എന്ന് തോന്നുന്നു.

അലിഫ് /alif said...

“ആലിഫിക്കാ...രസികന്‍
കുറിപ്പ്‌...കുറിപ്പ്‌ പരാജയപ്പെട്ടിട്ടൊന്നുമില്ലാ..
സ്പോര്‍ട്സ്‌ എന്താണെന്നറിയാതെ
അലമുറയിടുന്നവരും[എതിര്‍ക്കുന്നവരും]...അതിനെ
രാഷ്ട്രീയമായി മുതലെടുക്കുന്നവരും ഒരേച്ചുതണ്ടില്‍ കിടന്ന് കറങ്ങുന്നവരാണു..അപ്പോള്‍ മാല്‍ക്കത്തിനെ
കുറിച്ചുള്ള കുറിപ്പില്‍ മുതലെടുപ്പിനെ പറ്റിയും
പറയാമല്ലോ...വാരിക്കോരിയുള്ള സമ്മാനങ്ങള്‍ മുതലെടുപ്പിന്റെ ഭാഗം തന്നെയല്ലേ...

ഇരുപതേ ഇരുപതിന്റെ വിജയിത്തിന്‌ തൊട്ടുപുറകേ
ആസ്ത്രേല്യ വന്നത്‌ ഒരു ഇരുട്ടടിയായിപ്പോയി
ടീമംഗങ്ങള്‍ക്ക്‌.. കുറച്ച്‌ ദിവസം ഗ്യാപ്പ്‌
കിട്ടിയിരുന്നേല്‍ കുറച്ച്‌ കാശും..കുറച്ച്‌
സ്വീകരണവും കൂടി ഒപ്പിക്കാമായിരുന്നു... ഇതിപ്പോള്‍ ആസ്ത്രേലിയയുടെ കൈയ്യില്‍ പെട്ട്‌
ചതഞ്ഞാല്‍ ലോകകപ്പ്‌ നേടിയതൊക്കെ ജനവും
മീഡിയയും മറക്കും..പിന്നെയൊരു പൂരപ്പാട്ടായിരിക്കും....

ആനന്ദ്‌ ഒരു മുഴം നീട്ടിയെറിഞ്ഞിട്ടുണ്ട്‌...ക്രിക്കറ്റ്‌ ടീമിനു കൊടുത്ത സ്വീകരണം ഞാന്‍ കണ്ടു.... ഞാനും പലതും പ്രതീക്ഷിക്കുന്നുയെന്ന് ഒരു വിടലും വിട്ടു ആശാന്‍..ചെസ്സ്‌ ഫെഡറേഷന്‍ ഒരുങ്ങിയിരിക്കുന്നെന്ന് അവരുടെ മറുപടിയും...

പക്ഷേ ഇടുക്കിക്കാരന്‍ പ്രദീപ്‌ ചെക്കന്‍ ഇപ്പഴും
മൂന്ന് സെന്റ്‌ പട്ടയമില്ലാത്ത ഭൂമിയില്‍...

ഇന്നലേം കൂടി ഭാരതത്തിനു വേണ്ടി ഒരു ഗോള്‍
നേടിയിട്ടുണ്ട്‌ പ്രദീപ്‌..ഗള്‍ഫിലെ ഏതോ ക്ലബ്ബിനെതിരെ...

sasneham santo.....”


ഈ കമന്റ് എന്റെ മെയിലിലേക്ക് സാന്റോസ് അയച്ച് തന്നതാണ്, കമന്റ് ഓപ്ഷനിലെ വേര്‍ഡ്‌വേരി കമന്റാന്‍ അനുവദിക്കുന്നില്ലന്ന പരാതിയോടെ..! ഈ കമന്റോട് കൂടി ചെണ്ടയില്‍ ‘വേര്‍ഡ്‌വേരി’ യെ തട്ടികളയുന്നു. സാന്‍ഡൊസിനു പെരുത്ത് നന്ദി, ആശംസകള്‍!

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: എന്തായാലും ആസ്ട്രേലിയ ഒരു സൈഡീന്ന് പൊളിച്ചടുക്കിത്തുടങ്ങിയ സ്ഥിതിക്ക് വിശാലേട്ടനോടാ ചോന്ന മുണ്ട് വാങ്ങിച്ചോ മാല്‍ക്കം കാണാതെ നടക്കാന്‍.

ഓടോ:
സാന്‍ഡോ നീ പണ്ട് ബോളു പെറുക്കാന്‍ പോയപ്പോള്‍ ഉള്ള പരിചയമാണോ പ്രദീപുമായി? പുള്ളിക്കു പട്ടയമില്ലാന്നു കുറേ സ്ഥലത്തായല്ലോ പരാതി പറയുന്നു. ഒന്നു ലോകകപ്പ് ഫൈനല്‍ റൌണ്ടിലൂ കടത്തിത്താ കേരളം മൊത്തം പട്ടയം തന്നേക്കാം..:)
(പ്രദീപിനെയോ ഫുട്ബാളിനെയോ കളിയാക്കിയതല്ലാ സാന്‍ഡോയെ പിന്നെ കളിയാക്കിയാല്‍ ഞാന്‍ വിവരമറിയും ഞാനങ്ങനെ ചെയ്യോ :))